'മരിക്കും വരെ കോൺഗ്രസുകാരൻ', ഐഎഫ്എഫ്‌കെയിൽ നിന്ന് സലിം കുമാറിനെ ഒഴിവാക്കിയെന്ന്, വിവാദം
കൊച്ചി: നാളെ ആരംഭിക്കാനിരിക്കുന്ന ഐഎഫ്എഫ്‌കെ കൊച്ചി എഡിഷന്‍ വിവാദത്തില്‍. ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ നടന്‍ സലിം കുമാറിനെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതായി ആരോപണം.
Recommended Video
താന്‍ കോണ്‍ഗ്രസുകാരനായത് കൊണ്ടാണ് മേളയില്‍ നിന്നും ഒഴിവാക്കിയതെന്ന് സലിം കുമാര്‍ ആരോപിച്ചതോടെ വിവാദത്തിന് രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്. സലിം കുമാറിനെ പിന്തുണച്ച് ടി സിദ്ദിഖിനെ പോലുളള കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നതോടെ വിവാദം കൊഴുക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം
പട്ടികയിൽ സലിം കുമാറില്ല
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേഖല തിരിച്ച് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനാണ് ബുധനാഴ്ച തിരി തെളിയാനിരിക്കുന്നത്. എറണാകുളം ജില്ലയില്‍ ഉളള അക്കാദമി പുരസ്‌ക്കാര ജേതാക്കള്‍ ആയിട്ടുളള സിനിമാ പ്രവര്‍ത്തകര്‍ തിരി തെളിച്ച് മേള ഉദ്ഘാടനം ചെയ്യും എന്നായിരുന്നു തീരുമാനം. എന്നാല്‍ പുരസ്‌ക്കാര ജേതാക്കളായ 25 പേരുടെ പട്ടികയില്‍ സലിം കുമാര്‍ ഇല്ലെന്നാണ് ആരോപണം.
അത് വെറും മുട്ടുന്യായം
സംവിധായകരായ ആഷിഖ് അബു, അമല്‍ നീരദ് അടക്കമുളളവര്‍ ചേര്‍ന്നാണ് കൊച്ചിയിലെ മേളയ്ക്ക് തിരി തെളിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് വിളിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പ്രായക്കൂടുതലാണ് എന്നുളള മറുപടിയാണ് ലഭിച്ചതെന്ന് സലിം കുമാര്‍ പ്രതികരിച്ചു. അത് വെറും മുട്ടുന്യായം ആണെന്ന് സലിം കുമാര്‍ പറഞ്ഞു.
തനിക്ക് 90 വയസ്സായിട്ടില്ല
ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടി തന്നെ ഒഴിവാക്കി എന്നാണ് പറയുന്നത്. തന്നെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ ചിലര്‍ വിജയിച്ചിരിക്കുകയാണ്. തന്റെ പ്രായം അല്ല ഇവിടെ വിഷയം. തനിക്കൊപ്പം മഹാരാജാസ് കോളേജില്‍ ജൂനിയര്‍മാരായി പഠിച്ചവരാണ് ആഷിഖ് അബുവും അമല്‍ നീരദുമെല്ലാം. അവരുമായി തനിക്ക് അധികം പ്രായവ്യത്യാസമൊന്നും ഇല്ലെന്നും തനിക്ക് 90 വയസ്സായിട്ടില്ലെന്നും സലിം കുമാര്‍ പരിഹസിച്ചു.
തിരി തെളിയിക്കാന്‍ കൂടുതല്‍ യോഗ്യന്‍
തന്നെ മാറ്റി നിര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് കരുതുന്നതായി സലിം കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാത്രമല്ല തനിക്ക് ഇവിടെ പുരസ്‌ക്കാരം ലഭിച്ചിട്ടുളളത്. സിപിഎം ഭരിക്കുമ്പോഴും പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ദേശീയ പുരസ്‌ക്കാര ജേതാക്കളാണ് ചലച്ചിത്ര മേളയ്ക്ക് തിരി തെളിയിക്കേണ്ടത്. തിരി തെളിയിക്കാന്‍ കൂടുതല്‍ യോഗ്യന്‍ താനാണ്.
രാഷ്ട്രീയപരമായ വിവേചനം
കലാകാരന്മാരെ എന്ത് വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തെ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌ക്കാരം മേശപ്പുറത്ത് വെച്ച് നല്‍കിയത് എന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണത്തെ വിമര്‍ശിച്ച് സലിം കുമാര്‍ പറഞ്ഞു. തനിക്ക് പരാതി ഇല്ലെന്നും എ്ന്നാലിത് അവഹേളനമായിപ്പോയെന്നും സലിം കുമാര്‍ പറഞ്ഞു. രാഷ്ട്രീയപരമായ വിവേചനമാണ് തനിക്ക് നേരിടേണ്ടി വന്നിരിക്കുന്നതെന്നും നടന്‍ കുറ്റപ്പെടുത്തി.
ആരോപണങ്ങള്‍ തളളി കമൽ
ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കിലും മരണം വരെ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും സലിം കുമാര്‍ പറഞ്ഞു. അതേസമയം സലിം കുമാറിന്റെ ആരോപണങ്ങള്‍ തളളി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്ത് വന്നു. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹത്തെ വിളിക്കാന്‍ വൈകിയത് ആയിരിക്കാം എന്നുമാണ് കമല്‍ പ്രതികരിച്ചിരിക്കുന്നത്.
ഈ വിവാദം അനാവശ്യം
ഉദ്ഘാടന ചടങ്ങിലേക്കുളള ലിസ്റ്റില്‍ സലിം കുമാറിന്റെ പേരുണ്ട്. ഈ വിവാദം അനാവശ്യമാണെന്നും കമല്‍ പറഞ്ഞു. സലിം കുമാര്‍ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ നേരിട്ട് വിളിച്ച് തീര്‍ക്കും. ഉദ്ഘാടന ചടങ്ങിലേക്കുളള അതിഥികളുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലിം കുമാറെന്നും അദ്ദേഹത്തെ ഒഴിവാക്കി എറണാകുളത്ത് മേള സാധ്യമല്ലെന്നും കമല്‍ പറഞ്ഞു.
ഇത്രയ്ക്ക് ചീപ്പായിരുന്നോ..?
അതേസമയം പരിപാടിയിലേക്ക് ഇനി വിളിച്ചാലും താൻ പങ്കെടുക്കില്ലെന്ന് സലിം കുമാർ വ്യക്തമാക്കി. സലിം കുമാറിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്ത് വന്നിട്ടുണ്ട്. ടി സിദ്ദിഖിന്റെ പ്രതികരണം: '' മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇത്രയ്ക്ക് ചീപ്പായിരുന്നോ..? ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കി. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്''.
സർട്ടിഫിക്കറ്റ് എകെജി സെന്ററിൽ നിന്ന്
''പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. അതായത് പാർട്ടി അടിമകൾക്ക് മാത്രമാണു കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ് എകെജി സെന്ററിൽ നിന്ന് നൽകുന്നത് എന്ന്. ദേശീയ അവാർഡ് ജേതാവായ അനുഗ്രഹീത കലാകാരൻ, അഭിനയ പ്രതിഭ സലിം കുമാറിനെ അപമാനിച്ചതിനു കലാകേരളം പൊറുക്കില്ല. ഇനി മുതൽ സലിം കുമാർ ചിരിപ്പിക്കുമ്പോൾ സഖാക്കൾ കരയും, സലിം കുമാർ കരയിപ്പിക്കുമ്പോൾ സഖാക്കൾ ചിരിക്കും, അങ്ങനെ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കും''.
കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ കാണാം