മോഹൻലാലിനെ 'സംഘി'യെന്ന് വിളിക്കുന്നവരോട്, മോഹൻലാലിന്റെ രാഷ്ട്രീയം മറ്റൊന്നായിരുന്നുവെന്ന് നടൻ!
കൊച്ചി: സിനിമാ താരങ്ങളില്‍ സ്വന്തം രാഷ്ട്രീയ നിലപാട് തുറന്ന് പറയുന്നവര്‍ വളരെ അപൂര്‍വ്വമാണ്. പൗരത്വ നിയമം വന്‍ വിവാദമായി കത്തുമ്പോഴും നിലപാട് പറയാന്‍ മടിച്ചവര്‍ നിരവധി പേരുണ്ട്. നടന് മോഹന്‍ലാല്‍ അടക്കമുളള പ്രമുഖര്‍ പ്രതികരിച്ചിരുന്നില്ല. മോഹന്‍ലാലിന്റെത് സംഘപരിവാര്‍ ചായ്വുളള രാഷ്ട്രീയമാണ് എന്നത് പല ഘട്ടത്തിലും വെളിപ്പെട്ടിട്ടുളളതാണ്. എന്നാല്‍ പരസ്യമായി രാഷ്ട്രീയ നിലപാട് ഇതുവരെ മോഹന്‍ലാല്‍ പറഞ്ഞിട്ടുമില്ല.
അതിനിടെ മോഹന്‍ലാലിനൊപ്പം കോളേജില്‍ സഹപാഠിയായിരുന്ന നടന് സന്തോഷിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സന്തോഷ് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാട് എന്താണ് എന്ന് പറഞ്ഞ ഭാഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ ഇന്നത്തെ നിലപാടുകള്‍ വെച്ച് സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയുമായിട്ടാവും പഠനകാലത്തെ ബന്ധം എന്ന് കരുതിയാല്‍ തെറ്റി. തിരുവനന്തപുരം എംജി കോളേജില്‍ ആയിരുന്നു നടന് സന്തോഷ് പഠിച്ചിരുന്നത്. അക്കാലത്ത് തന്നെ മോഹന്‍ലാലും എംജി കോളേജിലെ വിദ്യാര്‍ത്ഥി ആയിരുന്നു. മോഹന്‍ലാല്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിയും സന്തോഷ് മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥിയും ആയിരുന്നു.
തങ്ങള്‍ രാഷ്ട്രീയപരമായി എതിര് ചേരികളില്‍ ആയിരുന്നുവെന്ന് സന്തോഷ് പറയുന്നു. അതുകൊണ്ട് തന്നെ പഠനകാലത്ത് വലിയ സൗഹൃദം ഒന്നും ഇല്ലായിരുന്നു. പകരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. മോഹന്‍ലാല്‍ സിപഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് സന്തോഷ് പറയുന്നു. സന്തോഷ് ഡിഎസ്യുവിലും പ്രവര്‍ത്തിച്ചിരുന്നു. മോഹന്‍ലാലിനെ സംഘി എന്ന് വിളിക്കുന്നവര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തായിരുന്നു എന്ന് ഇപ്പോഴെങ്കിലും അറിയണം എന്ന് പറഞ്ഞാണ് ആരാധകര്‍ സന്തോഷിന്റെ പ്രതികരണം ഷെയര്‍ ചെയ്യുന്നത്.