'ചിലർക്ക് കോൺഗ്രസ് ബിജെപിയിലേക്ക് പോകും മുൻപുള്ള ക്വാറന്റൈൻ കേന്ദ്രം', ട്രോളി നടൻ സന്തോഷ് പണ്ഡിറ്റ്
ബിജെപിയിലേക്ക് പോകും മുൻപുള്ള ക്വാറന്റൈൻ കേന്ദ്രമായാണ് ചില നേതാക്കൾ കോൺഗ്രസ് പാർട്ടിയെ കണക്കാക്കുന്നതെന്ന് പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. നടിയും കോൺഗ്രസ് വക്താവും ആയ ഖുശ്ബു സുന്ദർ രാജി വെച്ച് ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പരിഹാസം.
ജ്യോതിരാദിത്യ സിന്ധ്യയേയും ഖുശ്ബുവിനേയും പോലെ ജനനസമ്മതി ഉള്ള നേതാക്കന്മാ൪ നഷ്ടപ്പെടുന്നത് കോൺഗ്രസിന് തിരിച്ചടിയാവും എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. ഇതുപോലുളള നേതാക്കൾ ബിജെപിയിലേക്ക് പോകാതെ സൂക്ഷിക്കേണ്ടത് രാഹുൽ ഗാന്ധിയുടെ കടമയാണ് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടിലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' തമിഴ്നാട് കോൺഗ്രസ് പാർട്ടിയുടെ കരുത്തയായ നേതാവും, പ്രമുഖ നടിയുമായ ഖുശ്ബു ജി പാ൪ട്ടി വിട്ട് ബിജെപിയിൽ ചേ൪ന്നല്ലോ. കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് പാർട്ടി അവരെ നീക്കം ചെയ്യുകയും ചെയ്തു. ഒരു വൃക്ഷത്തിലെ കുറച്ച് ഇലകള് ഉണങ്ങി കൊഴിഞ്ഞു പോയാൽ അത് വലിയ പ്രശ്നമല്ല.
രാഹുൽ ജിയുടെ കടമ
പക്ഷേ സിന്ധ്യ ജി, ഖുശ്ബു ജി പോലെ കൂടുതൽ ജനസമ്മതി ഉള്ള നേതാക്കന്മാ൪ നഷ്ടപ്പെടുന്നത് പാർട്ടിക്ക് വലിയ ക്ഷീണം ആകും.. ഇനിയും ഇതുപോലെ പ്രമുഖരൊന്നും കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകാതെ നോക്കേണ്ടത് രാഹുൽ ജിയുടെ കടമയാണ്. മഹാരാഷ്ട്രയിലെയും, രാജസ്ഥാനിലെ എംഎൽഎമാരേയും വളരെ ശ്രദ്ധിക്കണം.
ബിജെപി കൂടുതൽ ജനസമ്മതി നേടും
അവസരം കിട്ടിയാൽ അവരും ബിജെപിയിലേക്ക് പോകാം. ഖുശ്ബു ജി വന്നതോടെ ഇതോടെ തമിഴ്നാട്ടില് ബിജെപി കൂടുതൽ ജനസമ്മതി നേടും എന്നാണ് അവ൪ ചിന്തിക്കുന്നത്. അടുത്ത അവിടുത്തെ ഇലെക്ഷൻ കൂടുതൽ വോട്ട് അവർക്കു കിട്ടും എന്നും അവർ കണക്കു കൂട്ടുന്നു. ഏതായാലും തമിഴ്നാട് ബിജെപി പ്രവർത്തകർക്കും , പാർട്ടിക്കും ഇവരുടെ വരവ് വലിയ ആവേശം നൽകിയേക്കും ..
ക്വാറന്റൈൻ കേന്ദ്രം
വാല്കഷ്ണം...ചില പ്രമുഖ നേതാക്കന്മാ൪ ബിജെപി യിലേക്ക് പോകും മുൻപുള്ള ക്വാറന്റൈൻ കേന്ദ്രമായാണ് കോൺഗ്രസ് പാ൪ട്ടിയെ കണക്കാക്കുന്നത്. എല്ലാ സുരക്ഷിതം എന്ന് ഉറപ്പായാൽ ക്വാറന്റൈൻ അവസാനിപ്പിച്ചു ബിജെപി യിൽ ചേരുന്നു. നടക്കട്ടെ...'' എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്.
മാനസിക വൈകല്യമുളളവര്‍
ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ ഖുശ്ബു രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. മാനസിക വൈകല്യമുളളവര്‍ എന്നാണ് ഖുശ്ബു കോണ്‍ഗ്രസ് നേതാക്കളെ വിശേഷിപ്പിച്ചത്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയതിനെ കുറിച്ചായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. വിവേകമുളള സ്ത്രീകളെ കോണ്‍ഗ്രസിന് വേണ്ടെന്നും ഖുശ്ബു പറഞ്ഞു.
തന്നെ കണ്ടത് ഒരു നടി എന്ന നിലയ്ക്ക്
കോണ്‍ഗ്രസില്‍ താന്‍ സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പാര്‍ട്ടി തന്നോട് നീതി കാണിച്ചില്ല. തന്നെ ഒരു നടി എന്ന നിലയ്ക്ക് മാത്രമാണ് കോണ്‍ഗ്രസ് കാണുന്നത്. അതാ പാര്‍ട്ടിയുടെ മോശം മാനസികാവസ്ഥയെ കാണിക്കുന്നു. സത്യം പറയാനുളള സ്വാതന്ത്ര്യം ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ഖുശ്ബു കുറ്റപ്പെടുത്തുകയുണ്ടായി.
ബിജെപിയുടെ താര പ്രചാരക ആയേക്കും
അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തില്‍ ചേക്കേറിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഖുശ്ബു ബിജെപിയുടെ താര പ്രചാരക ആയേക്കും. 2014ല്‍ ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ഖുശ്ബു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തത് മുതല്‍ പാർട്ടി നേതൃത്വവുമായി അകന്നിരിക്കുകയായിരുന്നു.
Recommended Video