എനിക്കെതിരെ മീ ടൂ ആരോപണം ഒന്നും ഇല്ല; നടൻ സിദ്ധിഖിനെതിരെ ഷമ്മി തിലകൻ..അമ്മയിൽ 'പോര്' മുറുകുന്നു
കൊച്ചി; താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ സിദ്ധിഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ. സിദ്ധിഖ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശം തന്നെ മാത്രം ലക്ഷ്യം വെച്ച് ഉള്ളതാണെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഒപ്പ് രേഖപ്പെടുത്താത്തതിന്റെ പേരില്‍ നോമിനേഷന്‍ തള്ളിയ വ്യക്തി താന്‍ മാത്രമാണ്.സിദ്ദിഖ് ഈ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ടാണെന്നും ഷമ്മി തിലകൻ പറഞ്ഞു.
വീണ്ടും ട്വിസ്റ്റ്; പ്രശാന്ത് കിഷോർ ജെഡിയുവിലേക്ക് മടങ്ങും? നിതീഷ് കുമാറിനെ പുകഴ്ത്തി പികെ..ലക്ഷ്യം?
കഴിഞ്ഞ ദിവസമയാിരുന്നു താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനായി വോട്ട് തേടി നടൻ സിദ്ധിഖ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടത്. സംഘടനയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ മധു, ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള ബാബു തുടങ്ങിയവര്‍ വളരെ വലിയ പങ്കാണ് വഹിച്ചതെന്നും പല പ്രതിസന്ധി ഘട്ടങ്ങളിലും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുകയും അവ പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയത്‌നം ചെയ്തുമാണ് അവര്‍ ഈ സംഘടനയെ ഇത്രയും വളര്‍ത്തിയതും വലുതാക്കിയതെന്നും സിദ്ധിഖ് പറഞ്ഞു. ഒപ്പം മറ്റൊരു കാര്യം കൂടി നടൻ ഫേസ്ബുക്കിൽ കുറിച്ചു. അത് ഇങ്ങനെയായിരുന്നു-
'ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല', എന്നായിരുന്നു കുറിപ്പ്.
ഇതിനെതിരെയാണ് ഷമ്മി തിലകൻ രംഗത്തെത്തിയത്. സിദ്ദിഖ് സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശം എന്നെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം അങ്ങനെ പറഞ്ഞത് അദ്ദേഹത്തിൻറെ കുറ്റബോധം കൊണ്ടാണെന്നും ഷമ്മി തിലകൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് താരത്തിന്റെ പ്രതികരണം. പീഡന പരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും തനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ തനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.
അമ്മ എക്കാലത്തും ഒരു വിഭാഗത്തിൻ്റെ നിയന്ത്രണത്തിലാണ്. മുൻ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുൻപ് ഉണ്ടായതാണ്.സിദ്ധിഖിന്റെ പരാമർശത്തിലൂടെ അദ്ദേഹം തന്റെ ധാരമികതതയാണ് വെളിവാക്കിയത്. ഒപ്പ് ഇല്ലാതെ നോമിനേഷൻ തള്ളിയ വ്യക്തി ഞാൻ മാത്രമാണ്. അതുകൊണ്ട് പരാമർശം തന്നെ കുറിച്ചാണെന്ന് എല്ലാവർക്കും മനസ്സിലാകും ഈ വിഷയം ജനറൽ ബോഡിയിൽ ഉന്നയിക്കാൻ തന്നെയാണ് തന്റെ തിരുമാനമെന്നും ഷമ്മി തിലകൻ പറഞ്ഞിരുന്നു.
അതേസമയം സിദ്ധിഖിന്റെ പോസ്റ്റിനെതിരെ നടൻ മണിയൻപിള്ള രാജു രംഗത്തെത്തിയിരുന്നു. സിദ്ധിഖിന്റേത് ശരിയായ നടപടിയായിരുന്നില്ല എന്നായിരുന്നു രാജു പറഞ്ഞത്. ഏറെ കാലത്തിന് ശേഷമാണ് സംഘടനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നടപടി വലിയ ഉണർവാണ് സംഘടനയ്ക്കുള്ളിൽ ഉണ്ടാക്കിയതെന്നും രാജു പറഞ്ഞു.
ഇന്നാണ് സംഘടന തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് ആദ്യമായാണ് തെരഞ്ഞെടുപ്പിന് വോട്ടിംഗ് ഏർപ്പെടുത്തിയത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇക്കുറി മൂന്ന് പേർ മത്സരിക്കുന്നുണ്ട്. ഔദ്യോഗിക പാനലില്‍ നിന്നും ആശ ശരത്തും ശ്വേത മേനോനും മണിയന്‍പിള്ള രാജുവുമാണ് മത്സരിക്കുന്നത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരും മത്സര രംഗത്തുണ്ട്.