എഎംഎംഎ ചിലരുടെ കയ്യിലൊതുങ്ങിയ മാഫിയാ സംഘം! പുതിയ വിവാദത്തിന് തിരി കൊളുത്തി ഷമ്മി തിലകൻ
കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്ക് എതിരെയും താരരാജാക്കന്മാര്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയാല്‍ എന്ത് സംഭവിക്കും എന്നതിന് മലയാളം സിനിമ കാട്ടിത്തന്ന ഉദാഹരണമാണ് നടന്‍ തിലകന്റെ ജീവിതം. മരണം വരെയും തിലകനെ സിനിമാ തമ്പ്രാക്കള്‍ പുറത്ത് നിര്‍ത്തി.
എഎംഎംഎയിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിലകനെതിരെ സംഘടനയെടുത്ത നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മകന്‍ ഷമ്മി തിലകന്‍ രംഗത്ത് വന്നിരുന്നു. അത് കൂടാതെ അമ്മയ്ക്കും മുന്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്കുമെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഷമ്മി തിലകന്‍ വീണ്ടും.
അമ്മ പരാതി മുക്കി
മീഡിയ വണ്‍ ചാനലിലെ വ്യൂ പോയിന്റ് എന്ന അഭിമുഖ പരിപാടിയിലാണ് താരസംഘടനയ്‌ക്കെതിരെ ഷമ്മി തിലകന്‍ രംഗത്ത് വന്നത്. നിലവില്‍ ഷമ്മി തിലകന്‍ അമ്മയില്‍ അംഗമാണ്. തിലകന്‍ അമ്മയ്ക്ക് നല്‍കിയ പരാതി സംഘടന പൂഴ്ത്തിയെന്നാണ് കരുതുന്നതെന്ന് ഷമ്മി തിലകന്‍ പറയുന്നു. അത്തരമൊരു പരാതി കിട്ടിയിട്ടില്ല എന്നാണ് സംഘടന പറയുന്നത്. എന്നാല്‍ തിലകന്‍ മകളുടെ പക്കല്‍ സംഘടനയ്ക്ക് കത്ത് കൊടുത്ത് വിട്ടിരുന്നുവെന്നും ഷമ്മി പറയുന്നു.
ചിലരുടെ കയ്യിലെ മാഫിയ
അമ്മ എന്ന സംഘടന ചിലരുടെ കൈയ്യില്‍ ഒതുങ്ങി നില്‍ക്കുകയാണ് എന്ന ആരോപണം ഷമ്മി തിലകന്‍ ശരി വെയ്ക്കുന്നു. അതുകൊണ്ട് അമ്മ മാഫിയാ സംഘമായി മാറിയിട്ടുണ്ട്. ആ മാഫിയാ സംഘത്തിന് നേതൃത്വം കൊടുക്കുന്നത് ആരാണ് എന്ന് താന്‍ അമ്മയില്‍ നിന്നുകൊണ്ട് പറഞ്ഞാല്‍ അത് തന്തയ്ക്ക് പിറക്കായ്കയായിപ്പോകും. ദിലീപ് വിഷയത്തില്‍ ഇന്നസെന്റിന്റേയും മുകേഷിന്റെയും മൗനം പ്രശ്‌നം തന്നെയാണ്.
പുറത്താക്കിയത് നിയമപരമല്ല
ദിലീപിന്റെ വിഷയവും തിലകന്റെ വിഷയവും തമ്മില്‍ യാതൊരു വിധത്തിലും ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. അക്കാര്യം താന്‍ എത്രയോ നാളുകള്‍ക്ക് മുന്‍പേ ആവശ്യപ്പെട്ടതാണ്. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമല്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നത്. തിലകനെ പുറത്താക്കിയത് പോലെ തന്നെയാണതെന്നും ഷമ്മി തിലകന്‍ പറയുന്നു.
നടപടി വേണ്ടത് മമ്മൂട്ടിക്കെതിരെ
ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും ഷമ്മി തിലകന്‍ പറയുന്നു. തിലകന്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് താന്‍ രേഖാമൂലം തന്നെ പലതവണ സംഘടനയോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ വിഷയം ഉന്നയിക്കുന്നതിന് ജനറല്‍ ബോഡി യോഗത്തിലേക്ക് വരണ്ട എന്നായിരുന്നു ഇടവേള ബാബു തന്നോട് പറഞ്ഞത്
തന്നെ പുറത്താക്കാത്തതെന്തേ
സംഘടനയുടെ നിയമപ്രകാരം തുടര്‍ച്ചയായി മൂന്ന് തവണ യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നവരെ പുറത്താക്കണം എന്നാണ്. അതാണ് നിയമമെങ്കില്‍ തന്നെ എന്തുകൊണ്ട് സംഘടനയില്‍ നിന്നും പുറത്താക്കുന്നില്ലെന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു. തിലകന്റെ വിഷയം നേരത്തെ പ്രസിഡണ്ടായിരുന്നു ഇന്നസെന്റിനോട് പറഞ്ഞിരുന്നു. എന്നാല്‍ തനിക്കൊരു റോളും ഇല്ലെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.
Recommended Video
രാജി വെച്ച നടിമാർക്കൊപ്പം
നേരത്തെയും ദിലീപ് വിഷയത്തില്‍ ഷമ്മി തിലകന്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എഎംഎംഎയില്‍ നിന്നും രാജി വെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കിയിരുന്നു. പുതിയ പ്രസിഡണ്ടായ മോഹന്‍ലാലിലാണ് തനിക്ക് പ്രതീക്ഷയെന്നും തിലകനെ പുറത്താക്കിയ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിക്കുന്നതായും ഷമ്മി തിലകന്‍ നേരത്തെ പ്രതികരിച്ചിരുന്നു.