നിർമ്മാതാക്കൾക്ക് മുന്നിൽ മുട്ടുമടക്കി ഷെയിൻ നിഗം, സംഘടനകൾക്ക് താരത്തിന്റെ കത്ത്, പുതിയ വഴിത്തിരിവ്!
കൊച്ചി: മലയാള സിനിമയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഷെയിന്‍ നിഗം വിവാദത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രശ്‌നം അവസാനിപ്പിക്കാനുളള ഒത്തുതീര്‍പ്പ് ചര്‍ച്ചകളെല്ലാം വഴിമുട്ടി കിടക്കുകയാണ്. ഷെയിനോട് വിട്ടുവീഴ്ച വേണ്ട എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.
മനോരോഗി പരാമര്‍ശത്തില്‍ ഷെയിന്‍ നിഗം ഫേസ്ബുക്കിലൂടെ നേരത്തെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ താരം മുട്ട് മടക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നര മാസമായി സിനിമയില്ല
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടര്‍ന്നതോടെയാണ് ഷെയിന്‍ നിഗവുമായി സഹകരിക്കില്ല എന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വലിയ പെരുന്നാള്‍ ആണ് ഷെയിന്റെതായി പുറത്ത് വന്ന അവസാന ചിത്രം. കഴിഞ്ഞ ഒന്നര മാസമായി ഷെയിന്‍ അഭിനയിക്കുന്ന വെയില്‍, കുര്‍ബാനി അടക്കമുളള സിനിമകളുടെ ചിത്രീകരണം പൂര്‍ണമായും മുടങ്ങിക്കിടക്കുകയാണ്.
നിര്‍മ്മാതാക്കള്‍ക്ക് മനോരോഗം
ഒന്നര മാസമായി അഭിനയിക്കാതെ ഇരിക്കുന്ന ഷെയിന്‍ നിഗം ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയാണ് എന്ന സൂചനയാണ് പുറത്ത് വരുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണ് എന്ന തരത്തില്‍ ഷെയിന്‍ നടത്തിയ പരാമര്‍ശമാണ് പ്രശ്‌നം വഷളാക്കിയത്. ഇതോടെ താരസംഘടനയായ അമ്മ മുന്‍കൈ എടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പിന്മാറി.
സംഘടനകള്‍ക്ക് കത്ത്
അമ്മയും ചര്‍ച്ചകള്‍ നിര്‍ത്തി വെച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിനുളള വഴി അടഞ്ഞത്. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണ് എന്നാണ് ഷെയിന്‍ വ്യക്തമാക്കിയത്. മാത്രമല്ല താരം ഖേദപ്രകടനം നടത്തി ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. അതുപോര എന്നതാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഇതേത്തുടര്‍ന്നാണ് മാപ്പിന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഷെയിന്‍ നിഗം സംഘടനകള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
മാപ്പ് നല്‍കണം
അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയിന്‍ നിഗം കത്ത് നല്‍കിയിരിക്കുന്നത്. പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണം എന്നും കത്തില്‍ ഷെയിന്‍ നിഗം പറയുന്നു. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കുന്നുവെന്നും അത്തരം പരാമര്‍ശം നടത്തിയത് മനപ്പൂര്‍വ്വം അല്ല എന്നും കത്തില്‍ പറയുന്നു.
കത്ത് കിട്ടിയതായി എം രഞ്ജിത്ത്
പ്രശ്‌നം രമ്യമായി പരിഹരിക്കണം എന്നും ഷെയിന്‍ നിഗം കത്തില്‍ ആവശ്യപ്പെടുന്നു. ഷെയിന്‍ നിഗത്തിന്റെ കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ എം രഞ്ജിത്ത് സ്ഥിരീകരിച്ചു. മുടങ്ങിയ സിനിമകളുടെ നഷ്ടപരിഹാരമായി 7 കോടി രൂപം ഷെയിന്‍ നിഗം നല്‍കണമെന്നും ഇല്ലെങ്കില്‍ ഷെയിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനുവരിയിൽ ചർച്ച
ഷെയിന്‍ മാപ്പ് ചോദിച്ച് കത്ത് നല്‍കിയതോടെ ഇത്തരം നീക്കങ്ങളില്‍ നിന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്നോട്ട് പോകുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ഷെയിന്‍ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ജനുവരിയില്‍ മാത്രമേ നടക്കുകയുളളൂ. അമ്മ എക്‌സിക്യൂട്ടീവ് യോഗം ജനുവരിയില്‍ നടക്കും. ഈ യോഗത്തില്‍ ഷെയിന്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും. ഇതിന് ശേഷം മാത്രമാവും ഭാവി നടപടികള്‍ തീരുമാനിക്കുകയുളളൂ.
വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു
ഖേദം പ്രകടിപ്പിച്ച് കൊണ്ടുളള ഷെയിൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്:''കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്.
ക്ഷമയാണ് എല്ലാത്തിനും വലുത്
ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം''.