'അമ്മ'യുടെ വാക്ക് അവസാന വാക്കായി; ഷെയിന്‍ വീണ്ടും സിനിമയില്‍ സജീവമാവുന്നു, ഉല്ലാസം പുനഃരാരംഭിച്ചു
കൊച്ചി: യുവനടന് ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം രമ്യതയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗമാണ് പ്രശ്ന പരിഹാരത്തില്‍ നിര്‍ണ്ണായകമായത്.
അമ്മയുടെ യോഗത്തിലേക്ക് നടന് ഷെയിനിനേയും വിളിച്ചു വരുത്തിയിരുന്നു. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ഷെയ്നില് നിന്ന് ഉറപ്പ് ലഭിച്ചതോടെ പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞ് വരികയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
അമ്മ എക്സിക്യൂട്ടീവ് യോഗം
വ്യാഴാഴ്ച്ച നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് നേരിട്ടെത്തിയതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫെഫ്ക ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരേയും കണ്ട് ഷെയ്ൻ ചര്‍ച്ച നടത്തിയിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ഇവര്‍ക്കും ഷെയിന്‍ നിഗം ഉറപ്പ് നല്കി.
ഡബ്ബിംങ് ആരംഭിച്ചു
ഇത് പ്രകാരമാണ് ഉല്ലാസം സിനിമയ്ക്കായുള്ള ഷെയിന്‍ നിഗത്തിന്റെ ഡബ്ബിംങ് ഇന്നലെ കൊച്ചിയില്‍ ആരംഭിച്ചത്. വൈകിട്ട് 5.30 നാണ് ഡബ്ബിങ്ങിനായി ഷെയിന്‍ നിഗം കലൂര്‍ സ്റ്റേഡിയിത്തിലെത്തിയത്. രാത്രിയോടെ അവസാനിച്ച ഡബ്ബിംഗ് ഇന്നും തുടരുന്നുണ്ട്.
2018 മാര്‍ച്ചില്‍
2018 മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങാന്‍ ധാരണയായിരുന്ന ഉല്ലാസം ഒരു വര്‍ഷം വൈകി കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആരംഭിച്ചത്. ജൂലൈയില്‍ ചിത്രീകരണം കഴിഞ്ഞെങ്കിലും ഡബ്ബിംഗ് പൂര്‍ത്തിയാക്കാനായില്ല. ഷെയിന്റെ പ്രതിഫലം സംബന്ധിച്ച തര്‍ക്കമായിരുന്നു ഡബ്ബിംങ് വൈകിപ്പിച്ചത്.
25 ലക്ഷം രൂപ
25 ലക്ഷം രൂപ കരാർ ഒപ്പിട്ട് ആരംഭിച്ച സിനിമയ്ക്കു ഷെയ്ൻ 20 ലക്ഷം രൂപ കൂടി അധിക പ്രതിഫലം ആവശ്യപ്പെട്ടെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. തര്‍ക്കം പരിഹരിക്കാനാവാതെ ചിത്രത്തിന്റെ ഡബ്ബിംഗ് ചെയ്യില്ലെന്ന നിലപാടില്‍ ഷെയ്ന് ഉറച്ചു നിന്നതോടെ നിര്‍മ്മാതാക്കളും സ്വരം കടുപ്പിക്കുകയായിരുന്നു.
മര്യാദ കേടാണ്
25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം വീണ്ടും പണം വേണമെന്ന് പറയുന്നത് മര്യാദ കേടാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞു. പ്രതിഫലം വാങ്ങിയ ഷെയിന്‍ എത്രയും പെട്ടെന്ന് ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാല് സിനിമകള്‍ കൂടി
ഇത്തരം സമീപനം മറ്റൊരു നടന്മാരില് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ആരോപിച്ച നിര്‍മ്മാതാക്കള്‍ ഷെയ്നുമായി കരാര്‍ ഉണ്ടായിരുന്നു നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. അഡ്വാന്‍സ് നല്കിയ തുക തിരിച്ച് വാങ്ങാനുള്ള നടപടികള്‍ തുടങ്ങിയതും പ്രശ്നങ്ങല്‍ കൂടുതല്‍ സങ്കീര്ണ്ണമാക്കിയേക്കുമെന്ന് ഏവരും കരുതി.
മൂന്ന് ദിവസത്തിനകം
മൂന്ന് ദിവസത്തിനകം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയ ഷെയിന്‍ നിഗം തര്‍ക്കത്തില്‍ അമ്മയുടേയും നിര്‍മ്മാതാക്കളുടേയും സംഘടനയുടേയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുവെന്നാണ് അറിയിച്ചിരുന്നത്.
മോഹന്‍ലാല്‍
ഇതോടെയാണ് അമ്മയുടെ നിര്‍വാഹക സമിതി യോഗം ഏറെ നിര്‍ണ്ണായകമായത്. യോഗത്തിന് ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണ് ഷെയ്ന് നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരണയായെന്ന് മാധ്യമങ്ങളെ അറിയിച്ചത്.
ഉടന്‍ പൂര്‍ത്തിയാക്കും
വിഷയം നിര്‍മാതാക്കളുമായി സംസാരിച്ച് തീര്‍പ്പാക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കും. ചിത്രീകരണം മുടങ്ങിയ ഷെയ്ന് ചിത്രങ്ങള്‍ ഉടന്‍ പുനരാരംഭിക്കാനും സംഘനയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായതായും മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
നേരത്തെ
ഷെയ്ന് നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തെ ഡിസംബര്‍ 22 അമ്മ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യക്ഷന്‍ മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ യോഗം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
നിര്‍മ്മാതാക്കളുടെ നിലപാട്
അതേസമയം ഉല്ലാസം സിനിമ ഷെയ്ന് ഡബ് ചെയ്യാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചു നിന്നു. എന്നാല്‍ അമ്മയുടെ യോഗത്തിന് പിന്നാലെ ഷെയ്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയതോടെ പ്രശ്നങ്ങള്‍ രമ്യതയിലേക്ക് എത്തുകയായിരുന്നു. വെയില്, കുര്‍ബാനി ചിത്രങ്ങളുടെ ചിത്രീകരണവും ഉടന്‍ പുനഃരാരംഭിച്ചേക്കും.
ജനം ടിവി മേധാവിക്ക് വീണ്ടും രശ്മിതയുടെ മറുപടി; പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു,മൂർഖൻ തേഞ്ഞൊട്ടി എന്ന്
ഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയും
മരട്: മോഹന്‍ലാലിന്റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, ടിവി ചര്‍ച്ചകള്‍ കാണുമ്പോള്‍ ഉള്ള് നീറി