ഷൈൻ കുടുങ്ങിയത് അതോടെ; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും..ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റും
ലഹരിക്കേസിൽ ഷൈനിനെ തിങ്കളാഴ്ചയും ചോദ്യം ചെയ്യും. ഷൈനിന്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. ഷൈൻ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പലതും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണെന്നാണ് പോലീസ് നിഗമനം.
ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് താൻ ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചത്. തുടക്കത്തിൽ കൊച്ചിയിലെ ലഹരി ഇടപാടുകാരെ അറിയില്ലെന്നും ഹോട്ടലിൽ നിന്നും ചാടി രക്ഷപ്പെട്ടത് ഭയത്താലുമാണെന്ന് ഷൈൻ മൊഴി നൽകിയിരുന്നു. ഡോർ ഹോളിലൂടെ നോക്കിയപ്പോൾ ഗുണ്ടകളാണെന്ന് കരുതി. സാമ്പത്തിക ഇടപാടുകൾ ഉള്ളതിനാൽ ശത്രുക്കൾ നിരവധി ഉണ്ട്. അതുകൊണ്ട് തന്നെ അപായപ്പെടെുത്താൻ വന്നതാകാം എന്ന പേടികൊണ്ടാണ് ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയത് എന്നാണ് ഷൈൻ പറഞ്ഞത്.

എന്നാൽ ലഹരി ഇടപാടുകാരനായ സജീറുമായുള്ള ഫോൺ വിളികളും വാട്സ് ആപ് സന്ദേശങ്ങളും നിരത്തി ചോദ്യം ചെയ്തതോടെ ഷൈൻ പതറി. ഇരുവരും നടത്തിയ സാമ്പത്തിക ഇടപാടുകളും പോലീസ് കാണിച്ചതോടെ നിൽക്കക്കള്ളി ഇല്ലാതെയാണ് ഷൈൻ കുറ്റസമ്മതം നടത്തിയത്. താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും കഞ്ചാവും മെത്താഫെറ്റമിൻ ഉപയോഗിച്ചിട്ടുണ്ടെന്നും ഷൈൻ പോലീസിനോട് സമ്മതിച്ചു. ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമയായും തനിക്ക് ബന്ധമുണ്ടെന്നും ഷൈൻ തുറന്നു പറഞ്ഞു.
കൊച്ചിയിലേക്ക് സ്വകാര്യ ഹോട്ടലിലേക്ക് ഓട്ടോറിക്ഷയിലായിരുന്നു താരം എത്തിയിരുന്നത്. ഇതിന് ശേഷം ഒരു യുവതിയും ഹോട്ടലിൽ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ രാത്രി വരെ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനുശേഷവും രണ്ട് പേർ ഹോട്ടലിൽ എത്തി. ഇവരുടെ കൂടുതൽ വിശദാംശങ്ങൾ പോലീസ് തേടുകയാണ്.
മുൻപ് താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും കുടുംബം തന്നെ ഡി അഡിക്ഷൻ സെന്ററിൽ ആക്കിയിട്ടുണ്ടെന്നും ഷൈൻ പോലീസിനോട് പറഞ്ഞിരുന്നു. പിതാവാണ് തന്നെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തിച്ചത്. എന്നാൽ 12 ദിവസത്തിന് ശേഷം താൻ അവിടെ നിന്ന് ഇറങ്ങിപോരുകയായിരുന്നുവെന്നും ഷൈൻ പറഞ്ഞു. അതേസമയം ലഹരി ഉപയോഗം ഉണ്ടെന്ന് സമ്മതിച്ച സാഹചര്യത്തിൽ നടനെ കൂത്താട്ടുകുളത്തുള്ള ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം പോലീസ് പരിഗണിച്ചേക്കും. ചോദ്യം ചെയ്യലിനിടെ ഷൈനിനോട് ഇക്കാര്യം പോലീസ് അറിയിച്ചിരുന്നു. ഇത് ഷൈൻ എതിർത്തില്ല. പിന്നീട് പിതാവിനോട് ചോദിച്ച് മറുപടി അറിയിക്കാമെന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്.
നിലവിൽ എൻഡിപിഎസ് ആക്ടിലെ വകുപ്പ് 27,29 അനുസരിച്ചാണ് ഷൈനിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത. കുറ്റകൃത്യം നടത്താൻ ഗൂഢാലോചന നടത്തി എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.ആറുമാസം തടവോ 25,000 രൂപ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് കുറ്റം തെളിഞ്ഞാലുള്ള ശിക്ഷ. ദുർബല വകുപ്പുകളാണിത്. അതുകൊണ്ട് കൂടിയാണ് അറസ്റ്റിലായതിന് പിന്നാലെ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ താരത്തിന് പുറത്തിറങ്ങാനായത്.
നടന്റെ വൈദ്യ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ. ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് നടന്റെ രക്തവും നഖത്തിലേയും മുടിയിലേയുമെല്ലാം സാമ്പിളുകളും എടുത്തിരുന്നു. 24 മണിക്കൂർ കഴിഞ്ഞാൽ രക്തത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തുക എളുപ്പമല്ല. എന്നാൽ മുടിയിലേയും നഖത്തിലേയും കാര്യം അങ്ങനെയല്ല. ലഹരിയുടെ അംശം ഏറെനാൾ നിലനിൽക്കും. അതുകൊണ്ട് തന്നെ പരിശോധന ഫലം ലഭിക്കുന്നതോടെയായിരിക്കും മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുക.
അതിനിടെ ലഹരി ഇടപാടുകാരനായ സജീറിന് വേണ്ടി പോലീസ് വല വിരിച്ചുകഴിഞ്ഞു. ഇയാൾ കൊച്ചിയിലെ പ്രധാന ലഹരി ഇടപാടുകാരനാണെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിലെ ഹോട്ടലിൽ അന്ന് ഡാൻസാഫ് സംഘം എത്തിയത്. ഇയാൾ ഡൽഹി, ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയാണ്. കൊച്ചിയിലെ ലഹരി കേസുകളിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. അതേസമയം ഷൈനുമായി സജീറിന് നേരിട്ട് ബന്ധം ഇല്ലെന്നാണ് പോലീസ് നിഗമനം.












Click it and Unblock the Notifications