ഷൈൻ ടോം ചാക്കോ അറസ്റ്റിൽ: ലഹരി ഉപയോഗത്തിന് കേസെടുത്ത് പോലീസ്, 'ഇടപാടുകാരനെ അറിയാം'
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ലഹരി ഉപയോഗത്തിന് കേസെടുത്ത് പോലീസ്. എൻഡിപിഎസ് ആക്ടിലെ വകുപ്പ് 27,29 അനുസരിച്ചാണ് കേസ്. കുറ്റകൃത്യം നടത്താൻ ഗൂഢാലോചന നടത്തി എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരു വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇത്. ഉടൻ തന്നെ ഷൈനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 10 മണിയോടെയാണ് എറണാകുളം നോർത്ത് പോലീസിന് മുൻപിൽ ഷൈൻ ടോം ചാക്കോ ഹാജരായത്. സ്റ്റേഷന് മുൻപിൽ ഉണ്ടായിരുന്ന മാധ്യമങ്ങളോടൊന്നും പ്രതികരിക്കാൻ നടൻ തയ്യാറായിരുന്നില്ല. വളരെ ആത്മവിശ്വാസത്തോടെയാണ് ഷൈൻ ചോദ്യം ചെയ്യലിനെത്തിയത് എത്തിയത്. നടന്റെ പിതാവും അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയുമായാണ് ഷൈനിനെ എറണാകുളം നോർത്ത് പോലീസ് ചോദ്യം ചെയ്തത്. മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് നടത്തിയ പരിശോധനയ്ക്കിടെ ഷൈൻ ഇറങ്ങിയോടിയിരുന്നു. ഇത് സംബന്ധിച്ചുള്ള പോലീസിന്റെ ചോദ്യത്തിന് ഭയം കൊണ്ട് ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഷൈൻ നൽകിയ മൊഴി.
മുറിയിലെത്തിയത് പോലീസ് ആണെന്ന് കരുതിയില്ല. ഗുണ്ടകളാണ് വന്നതെന്നാണ് കരുതിയത്. ഡോർ ഹോളിലൂടെ നോക്കിയപ്പോൾ കുറച്ച് മസിലുള്ള തടിയൻമാരെ കണ്ടു, ഇതോടെ അക്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നു. ഒരുപാട് സാമ്പത്തിക ഇടുാടുകൾ നടത്തിയിട്ടുണ്ട്. ശത്രുക്കളും ധാരാളം ഉണ്ട്. ഇതാണ് പേടിയായത്. ഇതോടെയാണ് ഓടി രക്ഷപ്പെട്ടത്. പിന്നീട് സുഹൃത്തുക്കളെ വിളിച്ച് ചോദിച്ചപ്പോഴാണ് പോലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞതെന്നും ഷൈൻ മൊഴി നൽകി.
ജനറൽ വഴി താഴേക്ക് ചാടിയപ്പോൾ പേടിയൊന്നം തോന്നിയിരുന്നില്ല. ജീവൻ രക്ഷിക്കാൻ മാത്രമായിരുന്നു അന്നേരത്തെ ആലോചന. ഇതോടെ എടുത്ത് ചാടി. പരിക്കുകളൊന്നും പറ്റിയിരുന്നില്ല തനിക്ക് പോലീസിനെ കബിളിപ്പിക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ഷൈൻ പറഞ്ഞു.
ഷൈൻ താമസിച്ചിരുന്ന ഹോട്ടലിൽ ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരിമരുന്ന് ഇടപാടുകാരനെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയെന്നാണ് സൂചന. മാത്രമല്ല ലഹരി ഉപയോഗത്തിന് മുൻപ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും ഷൈൻ പോലീസിന് മൊഴി നൽകി.
താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിനോട് ഷൈൻ ആവർത്തിച്ച് പറഞ്ഞു. എന്നാൽ ഷൈനിന്റെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ ഷൈൻ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഉടൻ തന്നെ നടനെ രാസപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും.
ഷൈനിന്റെ ഒരു മാസത്തെ ഫോൺ റെക്കോഡുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വാട്സ് ആപ് സന്ദേശങ്ങളും ജിപേ ഇടപാടുകളും പരിശോധിച്ചിട്ടുണ്ട്. നടൻ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സി സി ടി വി ദൃശ്യവും ശേഖരിച്ചിട്ടുണ്ട്. ഇവയെല്ലാം പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. മുൻപ് കൊക്കൈൻ ഉപയോഗിച്ചെന്ന കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിലായിരുന്നു. കൊച്ചി കലൂർ- കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ പുലർച്ചെ ഒരു മണിക്ക് നടന്ന റെയ്‌ഡിലായിരുന്നു ഷൈൻ അറസ്റ്റിലായത്. അന്ന് കൊക്കൈൻ ആണ് ഷൈൻ ഉപയോഗിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. എന്നാൽ കേസിൽ നടനെതിരെ വേണ്ടത്ര തെളിവുകൾ സമർപ്പിക്കാൻ പോലീസിന് സാധിച്ചില്ല. ഇതോടെ തെളിവുകളെ അഭാവത്തിൽ ഷൈനിനെ കോടതി കുറ്റവിമുക്തനാക്കി.
ഒരിക്കൽ കൈ പൊള്ളിയതിനാൽ തന്നെ ഈ കേസിൽ കരുതലോടെയായിരിക്കും പോലീസ് നീക്കം.












Click it and Unblock the Notifications