വെറുതെ ഇരുന്ന് തെറി പറയുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല; മെരുക്കാന്‍ ഞാന്‍ പശുവാണോ: ശ്രീനാഥ് ഭാസി
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിനായി താരത്തെ തിങ്കളാഴ്ച സ്റ്റേഷനിലേക്ക് വിളിച്ച് വരുത്താനാണ് ആലോചന. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നുമാണ് മാധ്യമപ്രവർത്തക നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പരാതിക്കാരിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും ശേഖരിക്കും. അതേസമയം സംഭവത്തില്‍ വിശദീകരണവും ശ്രീനാഥ് ഭാസിയും രംഗത്ത് എത്തിയിട്ടുണ്ട്. എറണാകുളത്തെ ആ അഭിമുഖത്തില്‍ വെച്ച് ഞാന്‍ മുഷിയുകയാണ് ഉണ്ടായതെന്നാണ് താരം പറയുന്നത്. റിപ്പോർട്ടർ ടിവിയില്‍ നികേഷ് കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി വലിയ തിരക്കിലായിരുന്നു. കോഴിക്കോട്ടെ ഷൂട്ടിങ് കഴിഞ്ഞ് കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലായി 25 അഭിമുഖങ്ങള്‍ പന്ത്രണ്ടോളം ഷോകള്‍ തുടങ്ങിയവ ചെയ്തു. ഇതിനിടയില്‍ ഡബ്ബിങും ഉണ്ടായിരുന്നു. അങ്ങനെ ഉറക്കം കുറവായിരുന്നു. ഒരു ദിവസം പത്തോളം അഭിമുഖങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടുള്ള സമ്മർദ്ദവും ടെന്‍ഷനും ഉണ്ടായിരുന്നു. ഈ സിനിമ എനിക്ക് വളരെ വ്യക്തിപരമായ ഒരു കാര്യം കൂടിയാണ്. സാധാരണ ഗതിയില്‍ അധികം അഭിമുഖങ്ങള്‍ക്ക് പോവുന്ന ആളല്ല ഞാന്‍. എനിക്ക് ഭയങ്കര പേടിയാണ്. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ അഭിമുഖത്തിനും പോയി.
എറണാകുളത്തെ ആ അഭിമുഖത്തില്‍ വെച്ച് ഞാന്‍ മുഷിയുകയാണ് ഉണ്ടായത്. അതൊരു നല്ല കാര്യം അല്ലെന്ന് അറിയാം. വളരെ മാനുഷികപരമായ സംഭവിച്ച് പോയത്. ആ സ്ത്രീയെ അധിക്ഷേപിക്കാനോ വ്യക്തിപരമായി അക്രമിക്കാനോ ഒന്നും ഞാന്‍ നിന്നിരുന്നില്ല. ഇത് നടക്കില്ലെന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോവുകയാണ് ഉണ്ടായത്.
അതിന് ശേഷം ഞാന്‍ തന്നെയാണ് അവരോട് സംസാരിക്കണം എന്ന് പറഞ്ഞത്. പിന്നെ പുറത്ത് നിന്നാണ് ഞാന്‍ മറ്റുള്ളവരുമായി സംസാരിക്കുന്നത്. അപ്പോള്‍ ഉച്ചത്തിലും അസഭ്യ വാക്കുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ അതൊന്നും ഏതെങ്കിലും വ്യക്തികളെ ചൂണ്ടിക്കൊണ്ടായിരുന്നില്ല. ആ ഒരു അവസ്ഥയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ചോദ്യങ്ങള്‍ എന്നെ ഇറിറ്റേറ്റഡ് ചെയ്തെങ്കിലും ഇതൊക്കെ ഫണ്‍ അല്ലേ എന്നായിരുന്നു പുള്ളി പറഞ്ഞത്. ആ ഫണ്ണിനേയാണ് പിന്നെ ഞാന്‍ തെറിവിളിച്ചത്.
ഈ ഒച്ചപ്പാടും ബഹളവുമൊക്കെ അപ്പുറത്തിരുന്ന അവതാരകയ്ക്ക് വലിയ തോതില്‍ വിഷമം ഉണ്ടാക്കിയിരിക്കാം എന്നുള്ളത് എനിക്ക് അറിയാം. അത് ഏതായാലും നല്ല കാര്യം അല്ല. അങ്ങനെയാണ് അവരോട് സോറി പറയാനായി രണ്ടാമത് വിളിപ്പിക്കുന്നത്. എല്ലാവർക്കും ഞാന്‍ തന്നെയായിരുന്നു കസേര ഇട്ടുകൊടുത്തത്. അപ്പോള്‍ അവർ പറഞ്ഞത് തന്റെ ആതിഥേയത്വം കാണാനല്ല ഞങ്ങള്‍ വന്നതെന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ അവിടെ ഒരു സംഭാഷണം നടന്നില്ല. അതോടെ ഞാന്‍ അവിടുന്ന് പോവുകയാണ് ചെയ്തതെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേർക്കുന്നു.
അടുത്ത് സുഹൃത്ത് ചതിച്ചാല്‍ നമ്മള്‍ ആ ബന്ധം തുടരുമോ: നടിക്കും അത് മനസ്സിലായെന്ന് ഭാഗ്യലക്ഷ്മി
ഞാന്‍ കംഫർട്ടബിള്‍ അല്ലെന്ന് അറിഞ്ഞിട്ടും അവർ അത് ക്യാമറയില്‍ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ക്യാമറ ഒഫ് ചെയ്യാന്‍ പറഞ്ഞത്. കുറേ കഴിഞ്ഞപ്പോള്‍ പ്രഷറിലായിപ്പോയി. അല്ലാതെ കാണുന്നവരോട് ഒക്കെ ഒച്ചയെടുക്കാന്‍ താല്‍പര്യപ്പെടുന്ന ആളല്ല ഞാന്‍. ഇതിന് മുമ്പത്തെ അഭിമുഖങ്ങളില്‍ യാതൊരു കുഴപ്പവും ഇല്ലായിരുന്നു.
ഞാന്‍ പറയുന്നതൊക്കെ അവർ ക്യാമറയില്‍ പകർത്തിയിട്ടുണ്ട്. ഞാന്‍ ആദ്യമായിട്ടാണ് ഇവരെ കാണുന്നത്. ഇവരുടെ ഷോയൊന്നും ഇതിന് മുമ്പ് കണ്ടിരുന്നില്ല. വന്നപാടെ തന്നെ ഡിസ്റസ്പക്ട് ആണ്. ഭാസി ഒറ്റക്കാണല്ലോ, മെരുക്കാന്‍ ഞങ്ങള്‍ രണ്ടുപേർ ഉണ്ടല്ലോ എന്നായിരുന്നു അവർ പറഞ്ഞത്. മെരുക്കാന്‍ ഞാന്‍ ഏതെങ്കിലും മൃഗമോ പശുവോ അല്ലല്ലോ, ചെറിയ ചെറിയ കാര്യങ്ങളായിരുന്നു. അത്തരം കാര്യങ്ങള്‍ കുറേ ആയിക്കഴിഞ്ഞപ്പോള്‍ എന്റെ ഭാഗത്ത് നിന്നുമുള്ള തെറ്റായിരുന്നു.
ഈ സിനിമയ്ക്ക് വേണ്ടി പൈസ മുടക്കിയ ആളുകളും മറ്റുള്ളവരും ഉണ്ട്. ആ ഒരു ഉത്തരവാദിത്തം നമുക്കും ഉണ്ട്. നിലവിലെ വിവാദങ്ങള്‍ സിനിമയുമായി കൂട്ടിച്ചേർക്കരുത്. അത് എന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഒരു തെറ്റാണ്. അത് ഒരു നല്ല സിനിമയെ ഒരിക്കലും ബാധിക്കരുത്. എനിക്കും ആരും വെറുതെ ഇരുന്ന് തെറി പറയുന്നത് കാണാന്‍ ഇഷ്ടമല്ല. എന്റെ കാര്യത്തില്‍ വല്ലാത്ത അവസ്ഥയില്‍ മാത്രമാണ് അത് സംഭവിച്ചിരിക്കുന്നതെന്നും ശ്രീനാഥ് ഭാസി പറയുന്നു.