നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍: പൊലീസ് നടപടി ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍
കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി എത്തിയ നടനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നടന് നേരത്തെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
ചില തിരക്കുകള്‍ ഉള്ളതിനാല്‍ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാവാന്‍ സാധിക്കില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമായിരുന്നു നോട്ടീസിന് മറുപടിയായി താരം അറിയിച്ചത്.
എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന താരത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ഇന്ന് തന്നെ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് പൊലീസ് അറിക്കുകയായിരുന്നു. ഇതേ തുടർന്നാണ് താരം ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്.
ദില്‍ഷ വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: 'അവളുടെ' മനസ്സിലെ മമ്മൂട്ടിയാണ് ഞാനെന്നും ഫിറോസ്
രണ്ട് മണിക്കൂറിലേറെ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിനായി എത്തുമെന്ന പ്രതീക്ഷയില്‍ രാവിലെ തന്നെ പൊലീസ് സ്റ്റേഷന് മുന്നില്‍ മാധ്യമസംഘവും ഇടംപിടിച്ചിരുന്നു. എന്നാല്‍ പിന്നീട് മാധ്യമസംഘം സ്ഥലത്ത് നിന്ന് പോയതിന് ശേഷം ഒരു മണിയോടെയാണ് അദ്ദേഹം സ്റ്റേഷനിലേക്ക് എത്തിയത്.
വെറുതെ ഇരുന്ന് തെറി പറയുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല; മെരുക്കാന്‍ ഞാന്‍ പശുവാണോ: ശ്രീനാഥ് ഭാസി
മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. തെളിവ് ശേഖരിക്കല്‍ ഉള്‍പ്പടേയുള്ള നടപടിക്രമങ്ങള്‍ ഇനി പൂർത്തീകരിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും ജാമ്യത്തിന്റെ നടപടിക്രമങ്ങളിലേക്ക് നടക്കുക. സ്റ്റേഷന്‍ ഇന്‍ചാർജുള്ള സർക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ശ്രീനാഥ് ഭാസി നായകനാവുന്ന പുതിയ ചിത്രമായ ചട്ടമ്പിയുടെ പ്രമോഷന് എത്തിയപ്പോള്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തില്‍ അവതാരക പൊലീസിനും വനിത കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിലെ ചില ചോദ്യങ്ങള്‍ താരത്തിന് ഇഷ്ടമായില്ലെന്നും ഇതോടെ ക്യാമറയുടെ മുന്നില്‍ വെച്ചും ക്യാമറ ഓഫാക്കിയെന്നും മോശമായ വാക്കുകളിലൂടെ അവഹേളിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ ന്യായീകരണം. എറണാകുളത്തെ ആ അഭിമുഖത്തില്‍ വെച്ച് ഞാന്‍ മുഷിയുകയാണ് ഉണ്ടായത്. അതൊരു നല്ല കാര്യം അല്ലെന്ന് അറിയാം. വളരെ മാനുഷികപരമായ സംഭവിച്ച് പോയത്. ആ സ്ത്രീയെ അധിക്ഷേപിക്കാനോ വ്യക്തിപരമായി അക്രമിക്കാനോ ഒന്നും ഞാന്‍ നിന്നിരുന്നില്ല. ഇത് നടക്കില്ലെന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോവുകയാണ് ഉണ്ടായത്. അവതാരകയെ അല്ല, ആ സാഹചര്യത്തെയാണ് മോശമായ വാക്കുകളിലൂടെ അഡ്രസ് ചെയ്തതെന്നുമായിരുന്നു താരത്തിന്റെ വിശദീകരണം.
അതേസമയം, നിർമ്മാതാക്കളുടെ സംഘടന താരത്തിനെതിരെ നടപടിയെടുത്തേക്കും. നിർമ്മാതാക്കളുടെ സംഘടനയ്ക്കും അവതാരക പരാതി നൽകിയിരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. അറസ്റ്റ് ഉള്‍പ്പടേയുള്ളവ ഉണ്ടായതോടെ ശക്തമായ നടപടിയിലേക്ക് പോവാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം