കൈപ്പത്തി മെഷീനിൻ വച്ച് ശരീരം മുഴുവൻ സ്കാൻ ചെയ്യുന്ന യന്ത്രം! 'ജപ്പാൻ ഭ്രമ'ത്തിൽ ശ്രീനിവാസൻ, വിവാദം
കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ട് ഇടയ്ക്കിടെ രംഗത്ത് വരുന്ന ആളാണ് നടന് ശ്രീനിവാസന്. എല്ലാം മരുന്നുമാഫിയയുടെ ഇടപാടുകളാണ് എന്ന മട്ടിലാണ് മിക്കസമയത്തും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും ശ്രീനിവാസന് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ കൊവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കെ മാധ്യമം ദിനപത്രത്തില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട് അദ്ദേഹം. അതില്‍ പറയുന്ന പല കാര്യങ്ങളും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. വ്യാജമെന്ന് തെളിഞ്ഞ കാര്യങ്ങള്‍ പോലും എടുത്ത് പറയുന്നുണ്ട് ശ്രീനിവാസന്. അതേ സമയം, കൊറോണ വ്യാപനം ലോകത്ത് സൃഷ്ടിച്ചിട്ടുള്ള അന്തരീക്ഷത്തെ കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍
വിറ്റാമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം വിദഗ്ധര്‍ പറയുന്നുണ്ട് എന്നാണ് ശ്രീനിവാസന് ലേഖനത്തില്‍ എഴുതി വച്ചിരിക്കുന്നത്. വിറ്റാമിന്‍-സി ശരീരത്തിലെ ജലാംശത്തെ ആല്‍ക്കലൈന്‍ ആക്കി മാറ്റും എന്നും ആ സാഹചര്യത്തില്‍ വൈറസിന് നിലനില്ക്കാന് ആവില്ല എന്നും ആണ് മേല്പറഞ്ഞ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ശ്രീനിവാസന് പറയുന്നത്.
വ്യാജവാര്‍ത്ത
എന്തായാലും ശ്രീനിവാസന് പറയുന്ന ഈ പരിയാരം വിറ്റമിന്‍ സി കഥ വ്യാജമാണെന്ന് തെളിഞ്ഞതാണ്. പരിയാരം മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറുടെ പേരില്‍ ഇങ്ങനെ ഒരു സന്ദേശം പ്രചരിച്ചിരുന്നു. ആ ഡോക്ടറുടെ പരാതിയില്‍ ഇപ്പോള്‍ പോലീസ് കേസ് എടുത്ത് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
അമേരിക്ക, ലോകാരോഗ്യ സംഘടന, ഐഎംഎ
പതിവ് പോലെ മരുന്ന് മാഫിയയ്ക്കെതിരെയാണ് ശ്രീനിവാസന് ഇതിലും തിരിയുന്നത്. വിറ്റാമിന്‍ സിയുടെ ഈ കഴിവിനെ അംഗീകരിക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ തയ്യാറായില്ല. മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാണ് അവര്‍ക്ക് താത്പര്യം എന്നാണ് ശ്രീനിവാസന്റെ ആരോപണം. അതുപോലെ തന്നെ അമേരിക്കയുടെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിലെ ഭൂരിഭാഗം പേരും കൈക്കൂലിക്കാരാണ് എന്നും കണ്ടെത്തുന്നുണ്ട് അദ്ദേഹം. ലോകാരോഗ്യ സംഘടനയും ഐഎംഎയും എല്ലാം ഇതിനെ പ്രോത്സാഹിപ്പിക്കുകയാണത്രെ!
ജപ്പാന് ഒന്നും പറ്റിയില്ല
നമ്മളെല്ലാം അമേരിക്കന്‍ തമ്പ്രദായം ആണ് ചികിത്സയില്‍ പിന്തുടരുന്നത് എന്നാണ് അദ്ദേഹത്തിന്റെ അടുത്ത കണ്ടുപിടിത്തം. അത് സാമ്പത്തിക ലാഭത്തില്‍ മാത്രം അധിഷ്ഠിതമാണെന്നും അദ്ദേഹം പറയുന്നുണ്ട്. ചൈനയുടെ തൊട്ടടുത്ത് കിടക്കുന്ന ജപ്പാനില്‍ കൊറോണ വൈറസ് കാര്യമായി ബാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് നമ്മള് പടിക്കണം എന്നും അദ്ദേഹം പറയുന്നുണ്ട്.
കൈപ്പത്തിയും ശരീരം മുഴുവന്‍ സ്കാനിങ്ങും!
അടുത്തതായി അദ്ദേഹം പറയുന്ന കാര്യം ആരേയും ശരിക്കും അമ്പരപ്പിക്കും. അദ്ദേഹം ചെന്നൈയില്‍ ഒരു സ്കാനിങ് മെഷീന് കണ്ടു എന്നാണ് പറയുന്നത്. കൈപ്പത്തി മാത്രം വച്ചാല്‍ ശരീരം മുഴുവന്‍ സ്കാന്‍ ചെയ്യാം എന്നതാണത്രെ അതിന്റെ പ്രത്യേകത! ഗുഹപോലുള്ള വലിയ സ്കാനിങ് മെഷീനുകളാണ് നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്നത്. പേടിപ്പിച്ച് സ്കാന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പണം വാങ്ങാം എന്നതാണത്രെ അതിന് കാരണം. ഈ സ്കാനിങ് മെഷീന് ജപ്പാന്കാരുടേതാണെന്ന് അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്
ജപ്പാനില്‍ ഒറ്റ ഡോക്ടര്‍
നമ്മുടെ നാട്ടില്‍ നഖത്തിനും മുടിയ്ക്കും വരെ പ്രത്യേക ഡോക്ടര്‍മാരുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത പരാതി. എന്നാല്‍ ജപ്പാനില്‍ അങ്ങനെയല്ല. അവിടെ ഫാമിലി ഡോക്ടര്‍മാരാണ് ഉള്ളത്. എല്ലാ രോഗങ്ങളും ഒരേ ഡോക്ടറാണ് ചികിത്സിയ്ക്കുന്നത് എന്നും ശ്രീനിവാസന് പറയുന്നുണ്ട്.
ഹോമിയോ പരീക്ഷിക്കണം
കൊവിഡിന് ചികിത്സയുണ്ടെന്നാണ് ഹോമിയോ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇത് പരീക്ഷിച്ച് നോക്കാന്‍ പോലും നമ്മുടെ രാഷ്ട്രീയം സമ്മതിക്കുന്നില്ലെന്നാണ് ശ്രീനിവാസന്റെ ആക്ഷേപം. ഇതൊക്കെ തുറന്ന് പറയുന്നവര്‍ തെറ്റുകാരാകും. ജയിലില്‍ കിടക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് താന്‍ കൂടുതല്‍ പറയുന്നില്ല എന്നും പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.
മനുഷ്യര്‍ പഠിക്കാത്ത പാഠങ്ങള്‍
മനുഷ്യര്‍ പഠിക്കാത്ത പാഠങ്ങള്‍ എന്ന തലക്കെട്ടില്‍ ആണ് ശ്രീനിവാസന് മാധ്യമ പത്രത്തില്‍ ലേഖനം എഴുതിയിരിക്കുന്നത്. കൊവിഡ് കാലത്ത് എല്ലാവരും ജാതിയും മതവും രാഷ്ട്രീയവും എല്ലാം ഉപേക്ഷിച്ച് ഒത്തൊരുമ കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
എന്തിനാണ് രാജ്യങ്ങള്‍
സത്യത്തില്‍ എന്തിനാണ് ലോകത്ത് ഇത്രയധികം രാജ്യങ്ങള്‍ എന്ന് വരെ അദ്ദേഹം ചോദിക്കുന്നുണ്ട്. കുറച്ച് പേര്‍ക്ക് പ്രധാനമന്ത്രിയും പ്രസിഡന്റും ആകാന്‍ വേണ്ടിയാണ് വേറെ വേറെ രാജ്യങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഒരു രാജ്യവും ഒരു നേതാവും മതി എന്നാണ് അദ്ദേഹം പറയുന്നത്. അതിര്‍ത്തി സൂക്ഷിക്കാന്‍ പട്ടാളത്തിന് വേണ്ടി ചെലവാക്കുന്ന പണം കൊണ്ട് പാവപ്പെട്ടവരുടെ പട്ടിണി മാറ്റാം എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇതിന് ശേഷം ആണ് ഈ ഘട്ടത്തില്‍ വേറിട്ട ചില ചിന്തകള്‍ കൂടി പങ്കുവയ്ക്കാനുണ്ടെന്ന് പറഞ്ഞ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം എഴുതിയത്.