ദിലീപിനെതിരെ കെട്ടിച്ചമച്ച കഥ, നടിയുടെ കേസിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രീനിവാസൻ!
കൊച്ചി: തെന്നിന്ത്യയിലെ പ്രമുഖ നായികയെ കൊച്ചിയില്‍ വെച്ച് കാറില്‍ കടത്തിക്കൊണ്ട് പോയി ആക്രമിച്ച കേസ് വിചാരണ കാത്ത് കിടക്കുകയാണ്. ദിലീപിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി കേസിന്റെ വിചാരണ താല്‍ക്കാലികമായി റദ്ദ് ചെയ്തിരിക്കുന്നു. മലയാള സിനിമാ ലോകത്ത് വന്‍ കോളിളക്കമുണ്ടാക്കിയ കേസാണ് നടി ആക്രമിക്കപ്പെട്ടത്.
പല താരവിഗ്രഹങ്ങളും വീണുടഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി വിമന്‍ ഇന്‍ സിനിമ കളക്ടീവുണ്ടായി. താരസംഘടനയായ അമ്മ പൊതുമധ്യത്തില്‍ നാണംകെട്ട് നിന്നു. വലിയ ഒച്ചപ്പാടുകള്‍ക്ക് ശേഷം ഏറെക്കുറേ ശാന്തമാണിപ്പോള് മലയാള സിനിമാ രംഗം. ആ നിശബ്ദതയിലേക്ക് വീണ്ടും പൊട്ടിത്തെറിക്കുളള വെടിമരുന്നിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ ശ്രീനിവാസന്.
സിനിമയിലെ കോളിളക്കം
നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമയിലെ അതികായനായ ദിലീപ് പ്രതിചേര്ക്കപ്പെട്ടതോട് കൂടിയാണ് വലിയ വഴിത്തിരിവുണ്ടായത്. സിനിമാ ലോകം രണ്ട് ചേരിയായി തിരിഞ്ഞു. പ്രബലര്‍ അടക്കം നടിയെ കൈവിട്ട് ദിലീപിന് പിന്നില്‍ അണി നിരക്കുന്നത് കേരളം കണ്ടു. വിരലില്‍ എണ്ണാവുവരാണ് നടിക്കൊപ്പം നിന്നത്.
ദിലീപ് വീണ്ടും സജീവം
വലിയ കോളിളക്കമുണ്ടാക്കിയ സംഭവം മലയാള സിനിമാ രംഗത്ത് ഡബ്ല്യുസിസിയുടെ പിറവി അടക്കമുളള മാറ്റങ്ങള്‍ക്കും കാരണമായി. 85 ദിവസം ജയിലില്‍ കിടന്ന ദിലീപ് ജാമ്യം നേടി പുറത്ത് ഇറങ്ങി സിനിമകളില്‍ സജീവമായിരിക്കുന്നു. ദിലീപ് വിഷയത്തില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇതുവരെയും മൗനത്തിലാണ്.
പിന്തുണച്ച് ശ്രീനിവാസൻ
എന്നാല്‍ വീണ്ടും ഒരു കോളിളക്കത്തിന് മരുന്നിട്ടിരിക്കുകയാണ് ശ്രീനിവാസന്. ദിലീപിനെ പരസ്യമായി പിന്തുണച്ച് കൊണ്ടാണ് നടന്റെ രംഗപ്രവേശം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുളളത് കെട്ടിച്ചമച്ച കഥയാണ് എന്നാണ് ശ്രീനിവാസന് മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
കെട്ടിച്ചമച്ച കഥ
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടാണ് ദിലീപ് രംഗത്ത് വരുന്നത് തന്നെയെന്ന് ശ്രീനിവാസന് പറയുന്നു. അതുവരെ പള്‍സര്‍ സുനി മാത്രമേ ഉണ്ടായിരുന്നുളളൂ. അത് കെട്ടിച്ചമച്ച ഒരു കഥയാണ്. ഫ്രെയിം ചെയ്യുകയായിരുന്നു എന്ന് നമുക്ക് പല സംഗതികളും കേട്ടാല്‍ മനസ്സിലാകുമെന്നും ശ്രീനിവാസന് പറഞ്ഞു.
ദിലീപ് ഒന്നര രൂപ പോലും ചിലവാക്കില്ല
അന്ന് കേട്ട കാര്യം പള്‍സര്‍ സുനി എന്നയാള്‍ക്ക് ദിലീപ് ഒന്നരക്കോടി രൂപ കൊടുത്ത് ഇങ്ങനെയൊരു കാര്യം ചെയ്യിച്ചു എന്നാണ്. എനിക്കറിയാവുന്ന ദിലീപ് ഒന്നരക്കോടി രൂപ പോയിട്ട് ഒന്നര പൈസ പോലും ചിലവാക്കില്ല ഇങ്ങനെയുളള പരിപാടിക്ക് വേണ്ടിയിട്ട് എന്ന് പറഞ്ഞ് ശ്രീനിവാസന് അഭിമുഖത്തിനിടെ പൊട്ടിച്ചിരിച്ചു.
എന്താണ് ഉദ്ദേശം
സിനിമാ രംഗത്ത് സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെയും ശ്രീനിവാസന് രൂക്ഷമായി വിമര്‍ശിച്ചു. ഡബ്ല്യൂസിസിയുടെ ഉദ്ദേശം എന്താണെന്നോ അവരുടെ ആവശ്യം എന്താണെന്നോ തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. തൊഴിലിലെ തുല്യത ഉള്‍പ്പെടെയുളള അവരുടെ ആവശ്യം അവതാരകന് ചൂണ്ടിക്കാട്ടിയതിനെ ശ്രീനിവാസന് പരിഹസിച്ച് തളളി.
തൊഴിലിലെ തുല്യത
തൊഴിലില്‍ എങ്ങനെയാണ് തുല്യത ഉണ്ടാവുന്നത് എന്ന് ശ്രിനിവാസന് ചോദിച്ചു. നൂറ് മീറ്റര്‍ ഓട്ടത്തില്‍ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും റെക്കോര്‍ഡില്‍ വ്യത്യാസമുണ്ട്. അവിടെ എങ്ങനെയാണ് തുല്യതയുണ്ടാകുന്നതെന്ന് ശ്രീനിവാസന് പരിഹസിച്ചു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല താന്‍ സംസാരിക്കുന്നത്.
നയൻതാരയുടെ പ്രതിഫലം ആർക്ക് കിട്ടും
ചില കാര്യങ്ങള്‍ക്ക് അതിര് വരമ്പുകള്‍ ഉളളത് കൊണ്ട് കൂടുതലൊനന്നും പറയുന്നില്ല. സിനിമാ രംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താരവിപണി മൂല്യമാണ്. നയന്‍താരയ്ക്ക് ലഭിക്കുന്ന വേതനം കേരളത്തിലെ ഏത് നടന് ലഭിക്കുമെന്നും ശ്രീനിവാസന് ചോദിച്ചു.
ഞെട്ടലിൽ സിനിമാ ലോകം
ശ്രീനിവാസന്റെ ഈ തുറന്നടിക്കല്‍ മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാ രംഗത്ത് നിന്നുളളവരാണ് കേസിലെ സാക്ഷികളില്‍ പലരും. ഈ ഘട്ടത്തില്‍ പ്രതിസ്ഥാനത്തുളള നടനെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്ന് ശ്രീനിവാസനെ പോലൊരാൾ ആരോപിക്കുന്നത് ഉണ്ടാക്കുന്ന ഫലം എന്തെന്ന് നടിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
പ്രതികരിക്കാതെ ഡബ്ല്യൂസിസി
ശ്രീനിവാസന്റെ പ്രതികരണത്തിന് വനിതാ കൂട്ടായ്മ ഇതുവരെ മറുപടിയുമായി മുന്നോട്ട് വന്നിട്ടില്ല. ഇതാദ്യമായല്ല ശ്രീനിവാസന് ദിലീപിനെ പിന്തുണച്ച് രംഗത്ത് വരുന്നത്. ദിലീപ് ഇത്തരം മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ശ്രീനിവാസന് നേരത്തെ പ്രതികരിച്ചിരുന്നു. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ശ്രീനിവാസന് പറയുകയുണ്ടായി.
ലൈവ് സംപ്രേഷണത്തിൽ അർണബിന്റെ ചാനലിന് കിട്ടിയത് എട്ടിന്റെ പണി! ബിജെപിക്ക് പച്ചത്തെറി, വീഡിയോ
പ്രിയങ്കയ്ക്ക് പിന്നാലെ നെഹ്രു കുടുംബത്തിലെ ഒരു ഇളമുറക്കാരി രാഷ്ട്രീയത്തിലേക്ക്! അവന്തിക നെഹ്രു