ഞാൻ മദ്യപിക്കാറില്ല, കേട്ടതൊന്നും സത്യമല്ല, ആലപ്പുഴയിൽ നടന്നത് ഇതാണ്, വിശദീകരണവുമായി നടൻ സുധീർ
ആലപ്പുഴ: എസ്എൽപുരത്ത് വെച്ച് സിനിമാ സ്റ്റൈലിൽ തല്ലുണ്ടാക്കി നാട്ടുകാരുമായി തല്ലുണ്ടാക്കിയെന്ന വാർത്തയോട് പ്രതികരിച്ച് നടൻ സുധീർ. മാധ്യമങ്ങളിൽ വന്ന വാർത്തകൾ സത്യമല്ലെന്നും സ്വന്തം സഹോദരനെ തല്ലിച്ചതയ്ക്കുന്നത് കണ്ടപ്പോൾ ഏതൊരാളും ചെയ്യുന്നത് മാത്രമാണ് താനും ചെയ്തൊള്ളുവെന്ന് സുധീർ പറയുന്നു. താൻ ഒരു മദ്യപാനിയല്ലെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സുധീർ വ്യക്തമാക്കുന്നു.
കാറിന്റെ ഡോർ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത നാട്ടുകാരനെ സുധീറും സുഹൃത്തുക്കളും ചേർന്ന മർദ്ദിച്ചുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ നടനെതിരെ വിമർശനവുമായി നിരവധിയാളുകൾ രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് സുധീർ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മർദ്ദനം
എസ്എല് പുരത്ത് ബാറിന് മുന്നില് വെച്ച് രാത്രി ഏഴരയോടെയാണ് സംഘര്ഷം ഉണ്ടായത്. ബാറിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിന്റെ ഡോർ തുറന്നപ്പോൾ വഴിയാത്രക്കാരനായ പഴയതോപ്പ് സ്വദേശിയായ അനുപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടാവുകയായിരുന്നു. സുധീറിന്റെ സുഹൃത്തുക്കളാണ് ആദ്യം അനുപിനെ ആക്രമിച്ചത് എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
സിനിമാ സ്റ്റൈലിൽ
സുധീർ സിനിമാ സ്റൈലിൽ അനൂപിനെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് ചോദ്യം ചെയ്യാനെത്തിയ മറ്റൊരാളെയും സംഘം ചവിട്ടി വീഴ്ത്തി. ഇയാളുടെ മൂക്കിന്റെ പാലം ഒടിയുകയും കണ്ണിന് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിലാണ് വിശദീകരണവുമായി സുധീർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
സുധീർ പറയുന്നത്
അകാരണമായി താൻ നാട്ടുകാരെ മർദ്ദിച്ചുവെന്ന പ്രചാരണം തെറ്റാണെന്നാണ് നടൻ സുധീർ പറയുന്നത്. താൻ മദ്യപിച്ച് നാട്ടുകാരെ മർദ്ദിച്ച് ആശുപത്രിയിലാക്കി എന്നൊക്കെ മാധ്യമങ്ങളിൽ പ്രചരിച്ചുെകാണ്ടിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടെന്നാണ് താൻ ആദ്യം കരുതിയത്. എന്നാൽ പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല. എന്നെ സ്നേഹിക്കുന്ന എന്റെ സുഹൃത്തുകൾ സത്യാവസ്ഥ അറിയണം. ഞാൻ മദ്യപിക്കാറില്ല.
ശരീരത്തെ സ്നേഹിക്കുന്നയാൾ
ഞാൻ എന്റെ ശരീരത്തെ വളരെയധികം സ്നേഹിക്കുന്ന ഒരാളാണ്. ദിവസവും 5 മണിക്കൂറോളം ജിമ്മിൽ വർക്കൗട്ട് ചെയ്യാറുണ്ട്. എന്റെ നാടാണ് കണിച്ചുകുളങ്ങര. നാട്ടിലെത്തി അച്ഛനെ അമ്മയേയും കണ്ട്, സുഹൃത്ത് താമസിക്കുന്ന ഹോട്ടലിൽ ചെന്ന് അദ്ദേഹത്തേയും കൂട്ടി മടങ്ങും വഴിയാണ് സംഭവം. ആലപ്പുഴയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി പോവുകയായിരുന്നു ഞങ്ങൾ.
രണ്ട് വണ്ടിയിലായി
രണ്ട് വണ്ടിയിലായായിരുന്നു യാത്ര. എന്റെ കാറിൽ മൂന്ന് പേർ, പുറകിലത്തെ കാറിൽ മൂന്ന് പേർ. ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ സമീപത്തെ ബാറിൽ നിന്നും മദ്യപിച്ച് ബോധമില്ലാതെ ഇറങ്ങിയൊരാൾ വണ്ടിക്ക് കുറുകതെ നിൽക്കുന്നു. നിരവധി തവണ ഹോണടിച്ചിട്ടും മാറാൻ തയാറാകാതെ അയാൾ അവിടെത്തന്നെ നിൽക്കുകയായിരുന്നു. ഇടയ്ക്ക് തിരിഞ്ഞ് വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ നോക്കി. വെളിനാട്ടുകാരനാണെന്ന് കരുതിക്കാണും. വീണ്ടും ഹോണടിച്ചതോടെ വണ്ടിയുടെ ബോണറ്റിൽ വന്ന് ഒറ്റയടി.
സുഹൃത്ത് ഇറങ്ങി
ഇതോടെ സുഹൃത്ത് മനോജ് വണ്ടിയിൽ നിന്നും ചാടിയിറങ്ങാൻ തുടങ്ങിയപ്പോൾ അയാൾ ഫിറ്റാണ് പ്രശ്നം ഉണ്ടാക്കേണ്ടെന്ന് പറഞ്ഞ് താൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പിന്നെയും 2 മിനിറ്റോളം അവിടെ വെയിറ്റ് ചെയ്തു. എന്നിട്ടും ഇയാൾ മാറാൻ കൂട്ടാക്കിയില്ല. മനോജ് വണ്ടിയിൽ നിന്നിറങ്ങി ഇയാളോട് മാറാൻ ആവശ്യപ്പെട്ടു. മാറിയില്ലെങ്കിൽ നീ എന്ത് ചെയ്യുമെന്ന് ചോദിച്ച് ഇയാൾ അസഭ്യം പറയാൻ തുടങ്ങി.
പോലീസുകാർ ഇടപെട്ടു
ഉന്തും തള്ളുമായതോടെ ഇത് കണ്ടുകൊണ്ട് നിന്ന പോലീസുകാർ പ്രശ്നത്തിൽ ഇടപെട്ടു. ഇതുകണ്ടതോടെ പുറകിലെ കാറിൽ വന്ന അനിയനും കൂട്ടുകാരും വണ്ടിയിൽ നിന്നിറങ്ങി വന്നു. അയാളുടെ ചില സുഹൃത്തുക്കളും അവിടെയെത്തി. അതോടെ അവിടെ വലിയ ആൾക്കൂട്ടം ഉണ്ടായി. പോലീസുകാർ എല്ലാവരെയും ജീപ്പിൽ കയറ്റി ഇരുത്താൻ ശ്രമിച്ചു.
അനിയനെ ആക്രമിച്ചു
ഞാൻ പോലീസ് ജീപ്പിൽ കയറി ഇരുന്നപ്പോൾ കണ്ടത് പിറകിൽ അനിയനേയും കൂട്ടുകാരെയും തല്ലുന്നതാണ് കണ്ടത്. ഇതോടെ ഞാൻ അവിടേക്ക് ഇറങ്ങിച്ചെന്നും. അനിയന്റെ ഉടുതുണി പറിച്ചായിരുന്നു ആക്രണണം. കൂടെപ്പിറപ്പിനെ തല്ലുന്നത് കണ്ട്, ഞാനൊരു നടനാണ് സെലിബ്രിറ്റിയാണ് ഇടപെട്ടാൽ മാനം പോകും എന്ന് കരുതി ഒതുങ്ങിയിരിക്കാൻ താൻ അത്രയ്ക്ക് ചീപ്പല്ല. കൂട്ടുകാരെയും അനിയനേയും ഉപദ്രവിക്കുന്നത് കണ്ടപ്പോൾ പിടിച്ചുമാറ്റാനാണ് ആദ്യം ഓടി വന്നത്. എന്നെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ താനും ചെറുത്തു നിന്നു. അങ്ങനെയാണ് ആ വഴക്ക് ഉണ്ടായതെന്ന് സുധീർ പറയുന്നു.
പരിശോധിക്കില്ലെ?
കള്ളുകുടിച്ചാട്ടാണ് താൻ പ്രശ്നം ഉണ്ടാക്കിയതെങ്കിൽ പോലീസ് തന്റെ മെഡിക്കൽ പരിശോധന നടത്തില്ലെ, ഞാനൊരു നടനായതുകൊണ്ടാണ് ഇത് ഇത്രയും വലിയ സംഭവമായത്. ഞങ്ങളുടെ മനോബലം കൊണ്ടാണ് അവിടെ നിന്നും രക്ഷപെട്ടത്. താൻ താൻ ഇറങ്ങിച്ചെന്നില്ലായിരുന്നെങ്കിൽ അവർ തന്റെ അനിയനെ കൊന്നേനെ. നടനാണെങ്കിലെന്താ അവന് കൊമ്പുണ്ടോ എന്നൊക്കെ വീഡിയോയിൽ പറയുന്നത് കേൾക്കാം. എങ്ങനെ വൈറലാക്കിയാലും തന്നെ മനസിലാക്കുന്ന ചിലരുണ്ടെന്ന് സുധീർ പറയുന്നു.
വീഡിയോ
സുധീർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ
വീഡിയോ
ആലപ്പുഴയിൽ നടന്ന സംഘട്ടനത്തിന്റെ വീഡിയോ
ഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾ