'അന്ന് ഞാൻ പറഞ്ഞത് തിലകൻ ചേട്ടനെ വേദനിപ്പിച്ചു', ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് സിദ്ദിഖ്
കൊച്ചി: മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു നടന്‍ തിലകന് അമ്മ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക്. 2010 ഏപ്രിലില്‍ ആയിരുന്നു തിലകനെ അമ്മയില്‍ നിന്ന് ആജീവനാന്തം പുറത്താക്കിയത്. അമ്മയിലെ ചിലം അംഗങ്ങള്‍ ഇടപെട്ട് തനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് തിലകന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.
അമ്മ ഭാരവാഹികള്‍ക്ക് നേരേയും സംഘടനക്കകത്തും പുറത്തും ഗുരുതര ആരോപണങ്ങളായിരുന്നു തിലകന്‍ ഉയര്‍ത്തിയിരുന്നത്. തിലകന്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കാതെ താരസംഘടന നടനെതിര നടപടി എടുക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ദിഖ്.
മരിക്കുന്ന കാലം വരെ
2010ല്‍ തിലകനെ വിലക്കിയ അമ്മ 2012ല്‍ ആ മഹാനടന്‍ മരിക്കുന്ന കാലം വരെയും വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. മോഹന്‍ലാല്‍ നായകനായ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം തിലകനെ ഒഴിവാക്കുകയായിരുന്നു. ഫെഫ്കയോട് ഉടക്കി പുറത്ത് പോയ വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലായിരുന്നു അത്.
നടപടി ശരിയല്ല
തിലകനെതിരെ അമ്മ എടുത്ത നടപടി ശരിയല്ല എന്ന നിലപാട് ഇന്ദ്രന്‍സിനെപോലുള്ള നടന്‍മാര്‍ അന്ന് തന്നെ തുറന്ന് പറഞ്ഞിരുന്നു. തിലകനെ സംഘടനയിലേക്ക് തിരികെ എത്തിക്കണമെന്ന ചില നടന്‍മാര്‍ ആവശ്യപ്പെട്ടെങ്കില്‍ നേതൃത്വം വഴങ്ങിയില്ല അത് കൊണ്ട് തന്നെ മരണം വരെ തിലകന്‍ സംഘടനക്ക് പുറത്ത് നിലകൊണ്ടു.
സിദ്ദിഖിന്റെ തുറന്നുപറച്ചില്‍
നടന്‍ തിലകനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്‌തെന്നാണ് സിദ്ദിഖ് ഇപ്പോള്‍ പറയുന്നത്. അമ്മ സംഘടനയുമായി ഇടഞ്ഞ് നില്‍ക്കുന്ന സമയത്ത് തിലകനോട് എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും സിദ്ദിഖ് പറയുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റബോധം തോന്നിയിട്ടുണ്ട്
അമ്മയുമായി ഇടഞ്ഞ് നില്‍ക്കുന്ന സമയത്ത് തിലകനോട് എതിര്‍ത്ത് സംസാരിച്ചതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്. തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് ഞാന്‍ അന്ന് ചെയ്തതെന്ന് സിദ്ദിഖ് പറയുന്നു.
ഏറെ വേദനിപ്പിച്ചു
ഇതുമായി ബന്ധപ്പെട്ട് തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞത് അച്ഛന് ഏറെ വേദനിപ്പിച്ചുവെന്ന് മകള്‍ പറഞ്ഞതായി സിദ്ദിഖ് ഓര്‍മ്മിക്കുന്നു. പിന്നീട് അദ്ദേഹത്തോട് നേരിട്ട് മാപ്പ് പറഞ്ഞെന്നും സിദ്ദിഖ് വ്യക്തമാക്കുന്നു.
ഭയം ഉള്ളിലുണ്ട്
ഒരു ചാനലിന്റെ പരിപാടിയില്‍ തിലകന്‍ ചേട്ടനും നവ്യാനായരും ഞാനുമായിരുന്നു വിധി കര്‍ത്താക്കള്‍. ആ ഷോ പുറത്തുവന്നില്ല. നേരത്തെ പറഞ്ഞ ഭയം എന്ന് തനിക്ക് ഉള്ളിലുണ്ടായിരുന്നു. അദ്ദേഹം ഏത് സമയത്തും പൊട്ടിത്തെറിക്കാം. നവ്യയോട് വളരെ സ്വാതന്ത്ര്യമുണ്ട്. വാത്സല്യത്തോടെയാണ് പെരുമാറുന്നത്. എന്നാല്‍ എന്നോട് മിണ്ടുന്നുമില്ല.
ഒരു അഭിപ്രായം പറഞ്ഞു
അങ്ങനെയിരിക്കെ പെര്‍ഫോമന്‍സ് കഴിഞ്ഞതിന് ശേഷം ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല, അത് മറ്റൊന്നിന്റെ കോപ്പിയാണ്. മറ്റൊരാള്‍ ചെയ്തതിനെ പകര്‍ത്തി ചെയ്തു എന്ന് മാത്രമേ പറയാനുള്ളൂ എന്നാണ് പറഞ്ഞത്. അപ്പോള്‍ ഉടന്‍ തന്നെ തിലകന്‍ ചേട്ടന്‍ മൈക്ക് എടുത്ത് പറഞ്ഞു.
നൂറു ശതമാനം ശരിയാണ്
സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ. നൂറു ശതമാനം ശരിയാണ്. ഒരു കലാകാരന്‍ ആയതുകൊണ്ടാണ് ആ അഭിപ്രായം പറയുന്നത്. നിങ്ങളീ ചെയ്തത് മറ്റൊരാള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞു. അതിന് ശേഷം ഷോയില്‍ ബ്രേക്കായിരുന്നു. ആ സമയത്ത് നവ്യ അപ്പുറത്ത് എവിടെയോ പോയി.
എന്നോട് ക്ഷമിക്കണം
എന്തുവരട്ടെയെന്ന് കരുതി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം. ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. ആ തിരിച്ചറിവ് ഉണ്ടായല്ലോ, അതുമതി എന്നാണ് ഇതിന് മറുപടിയായി തിലകന്‍ പറഞ്ഞതെന്ന് സിദ്ദിഖ് പറയുന്നു. അന്ന് നല്ല രീതിയില്‍ സംസാരിച്ചന്നെും സിദ്ദിഖ് പറയുന്നു.
നശിപ്പിച്ചത് താന്‍
അദ്ദേഹത്തോട് അതിന് മുമ്പ് ദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്. താനായിട്ടായിരുന്നു അത് നശിപ്പിച്ചത്. അന്ന് സംഘടനയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. അന്ന് നല്ലപോലെ സംസാരിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉണ്ടവില്ലായിരുന്നുവെന്നും താന്‍ ഇപ്പോഴും അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണെന്നും സിദ്ദിഖ് അഭിമുഖത്തില്‍ വ്യക്തമാക്കി.
'എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം'; ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി
ഞങ്ങളുടെ തെറ്റ് മനസിലായി; ഒടുവിൽ മാപ്പ് ചോദിച്ച് വിദ്യാർത്ഥികൾ, വീഡിയോ പങ്കുവെച്ച് എംജി ശ്രീകുമാർ