'സെക്സ് വര്‍ക്കേഴ്സിനോടും പിച്ചക്കാരോടും തര്‍ക്കിക്കരുത്, എന്തും വിൽക്കും'! ടിനി ടോം വിവാദത്തിൽ
കൊച്ചി: നടനും മിമിക്രി താരവുമായ ടിനി ടോം വീണ്ടും വിവാദത്തില്‍. കൗമുദി ചാനലിന് നല്കിയ അഭിമുഖത്തില്‍ ലൈംഗിക തൊഴിലാളികളെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ടിനി ടോമിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
നേരത്തെ ടിനി ടോമിനെ യൂട്യൂബില്‍ റോസ്റ്റ് ചെയ്ത വ്ളോഗറായ ഗായത്രിയെ പരോക്ഷമായി ഉന്നം വെച്ചുളളതാണ് സൈബര്‍ ആക്രമണത്തിന് എതിരെ എന്ന തരത്തിലുളള ടിനി ടോമിന്റെ വാക്കുകള്‍ എന്നാല്‍ കമന്റില്‍ പലരും ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
അധിക്ഷേപിക്കുന്ന പരാമര്‍ശം
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടക്കം നിരവധി തവണ ടിനി ടോം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കുളള പ്രതികരണം എന്ന നിലയ്ക്കാണ് അഭിമുഖത്തില്‍ ടിനി ടോം ലൈംഗിക തൊഴിലാളികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. സെക്സ് വര്‍ക്കേഴ്സിനോടും പിച്ചക്കാരോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത് എന്നാണ് ടിനി ടോം പറഞ്ഞത്.
അവര്‍ എന്തും എടുത്ത് വില്‍ക്കും
നടന്റെ വാക്കുകളിങ്ങനെ: '' അവര്‍ ഗതികേട് കൊണ്ടായിരിക്കും അങ്ങനെ ആയിപ്പോയത്. ഒരുപക്ഷേ വിധി ആയിരിക്കാം. ആ പാവങ്ങള്‍ക്ക് ഒന്നും വില്‍ക്കാനില്ല. അവരുടെ ശരീരം വരെ അവര്‍ വില്‍ക്കുന്നു. അവര്‍ എന്തും എടുത്ത് വില്‍ക്കും. അവര്‍ക്ക് സ്കില്‍ ഇല്ലല്ലോ. സ്കില്‍ ഇല്ലാത്തത് കൊണ്ട് ഒന്നും ചെയ്യാനാകില്ല. ഒന്നും ഇല്ലാതാകുമ്പോള്‍ അവര്‍ എന്തും വില്ക്കാന് തയ്യാറാകും''.
ചീപ്പായ ആളുകളോട് പ്രതികരിക്കാറില്ല
അവരോട് തര്‍ക്കിച്ചാല്‍ നമ്മളേ നാറുകയുളളൂ. കാരണം അവര്‍ എന്തും വില്ക്കാന് തയ്യാറാകും. അതിനാല്‍ അത്തരം ചീപ്പായ ആളുകളോട് താന്‍ പ്രതികരിക്കാറില്ല. അങ്ങനെ അവര്‍ക്കൊരു പബ്ലിസിറ്റി വേണ്ടെന്നും ടിനി ടോം പറഞ്ഞു. താന്‍ ആരുടേയും പേര് പറയുന്നില്ല. അതുകൊണ്ട് ആര്‍ക്കും പരസ്യം വേണ്ടെന്നും ടിനി ടോം പറഞ്ഞു.
കൂടുതല്‍ ശക്തി നേടുകയാണ്
സൈബര്‍ ബുളളീസ് നേരിട്ട് വരില്ല. മുഖമോ ഐഡിയോ ഇല്ല. നേരിട്ട് വരാനുളള ധൈര്യം ഇല്ലെന്നും നടന് പറഞ്ഞു. ഓരോ തവണ സൈബര്‍ ആക്രമണം നടക്കുമ്പോഴും താന്‍ കൂടുതല്‍ ശക്തി നേടുകയാണ്. സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്യാന്‍ വരുന്നവര്‍ ചിലപ്പോള്‍ സിനിമയില്‍ രക്ഷപ്പെടാന്‍ സാധിക്കാതെ വരുമ്പോള്‍ ഫ്രസ്ട്രേഷനുണ്ടാകും.
വെളളിക്കരണ്ടിയുമായി ജനിച്ച ആളല്ല
അവര്‍ നെഗറ്റീവ് പബ്ലിസിറ്റി വഴി പ്രശസ്തി നേടാന്‍ ശ്രമിക്കും. താന്‍ കലക്ക് വേണ്ടി പട്ടിണി കിടന്ന ആളാണ്. വെളളിക്കരണ്ടിയുമായി ജനിച്ച ആളല്ലെന്നും ടിനി ടോം പറയുന്നു. ചാനലുകളിലെ കോമഡി പരിപാടികളില്‍ റേപ്പ് ജോക്കുകളും സെക്സ് കോമഡികളും പറയുന്നതിനെ വിമര്‍ശിച്ച് നേരത്തെ ഗായത്രി യൂട്യൂബില്‍ വീഡിയോ ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറൽ
ഇതിനെതിരെ ടിനി ടോം ഗായത്രിയെ വിളിച്ച് സംസാരിച്ച ഓഡിയോ പുറത്താവുകയുണ്ടായി. കുക്കറി ഷോ ചെയ്യാനാണ് ടിനി ടോം ഗായത്രിയെ ഉപദേശിച്ചത്. ഇത് ട്രോളന്മാര് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരുന്നു. ടിനി ടോമിന്റെ ഉപദേശത്തെയും ഗായത്രി റോസ്റ്റ് ചെയ്യുകയുണ്ടായി. ഇതും സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു.
പരോക്ഷമായി മറുപടി
ഈ പശ്ചാത്തലത്തിലാണ് ടിനി ടോം പരോക്ഷമായി ഗായത്രിയുടെ പേര് പറയാതെ അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത് എന്നാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെ പലരും ചൂണ്ടിക്കാട്ടുന്നത്. ഗായത്രി ഫൈനല്‍സ് എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നുവെന്നും അത് സൂചിപ്പിച്ചാണ് ടിനിയുടെ പരാമര്‍ശം എന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.