ടൊവിനോ ഐസിയുവില്‍ തന്നെയെന്ന് മെഡിക്കൽ ബുളളറ്റിൻ, ഫോണിൽ സംസാരിച്ചെന്ന് ഇടവേള ബാബു
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ് മലയാളത്തിലെ യുവതാരങ്ങളില്‍ മുന്‍നിരക്കാരനായ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ടൊവിനോയെ പ്രവേശിപ്പിച്ചത്.
ടൊവിനോയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത് വിട്ടിട്ടുണ്ട്. 48 മണിക്കൂര്‍ കൂടി ടൊവിനോ ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട് എന്നാണ് മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ആശങ്കയിൽ ആരാധകർ
ടൊവിനോ തോമസ് പരിക്കേറ്റ് ആശുപത്രിയിലായത് ആരാധകരേയും സിനിമാ ലോകത്തേയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്തില്‍ വെച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. കടുത്ത വയറുവേദന ഉണ്ടായ സാഹചര്യത്തിലാണ് ടൊവിനോയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തി.
ആരോഗ്യനില തൃപ്തികരം
കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ ആണ് ടൊവിനോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. 48 മണിക്കൂര്‍ കൂടി ടൊവിനോ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.
രക്തസ്രാവം നിലച്ചു
അതിന് ശേഷം ഒരു സിടി സ്‌കാന്‍ കൂടി നടത്തും. ടൊവിനോയുടെ കരളിന് സമീപത്തായി രക്തസ്രാവം ഉളളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രക്തസ്രാവത്തിന്റെ ലക്ഷണമൊന്നും ഇല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിതി ഗുരുതരമല്ലെന്നും മെച്ചപ്പെടുന്നത് വരെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതാണ് എന്നുമാണ് ആശുപത്രി അറിയിക്കുന്നത്.
24 മണിക്കൂര്‍ പിന്നിട്ടു
ഐസിയുവിലേക്ക് മാറ്റിയതിന് ശേഷം അദ്ദേഹത്തിന് ബ്ലഡ് കൗണ്ട് കൂടിയിരുന്നു. തുടര്‍ന്ന് ആന്റിബയോട്ടിക് നല്‍കി. ടൊവിനോയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. പിന്നാലെ സിടി സ്‌കാന്‍ ചെയ്തപ്പോഴാണ് രക്തസ്രാവം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. സ്ഥിതി മോശമായാല്‍ ലാപ്‌റോസ്‌കോപ്പിക്ക് വിധേയനാക്കും.
വയറ്റില്‍ ചവിട്ടേറ്റു
വിഎസ് രോഹിതിന്റെ ചിത്രമായ കളയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ടൊവിനോ തോമസ്. പിറവം മണീട് വെട്ടിത്തറയിലുളള വീടായിരുന്നു ലൊക്കേഷന്‍. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് വയറ്റില്‍ ചവിട്ടേറ്റിടുന്നു. എന്നാല്‍ അപ്പോള്‍ വേദന തോന്നാത്തതിനാല്‍ ചിത്രീകരണം തുടരുകയായിരുന്നു.
വയറുവേദന അനുഭവപ്പെട്ടു
തിങ്കളാഴ്ചത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ടൊവിനോ ചൊവ്വാഴ്ചയും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഷൂട്ടിംഗില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ബുധനാഴ്ച ലൊക്കേഷനില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഫോണില്‍ സംസാരിച്ചു
താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ടൊവിനോയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞതായും അറിയിച്ചു. സംഘട്ടനത്തിന് പ്രാധാന്യമുളള ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ സ്വയം ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ടൊവിനോ തയ്യാറാവുകയായിരുന്നു.
എത്രയും പെട്ടെന്ന് തിരിച്ച് വരും
വയറ്റില്‍ ചവിട്ട് കിട്ടിയത് കാര്യമായി എടുത്തിരുന്നില്ലെന്ന് ടൊവിനോയുടെ പേഴ്‌സണല്‍ ട്രെയിനര്‍ ആയ ഷൈജന്‍ അഗസ്റ്റിന്‍ പറയുന്നു. ആ സമയത്ത് പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ടൊവിനോ എത്രയും പെട്ടെന്ന് തിരിച്ച് വരുമെന്നും ഷൈജന്‍ പറഞ്ഞു. ടൊവിനോ പൂര്‍ണമായും സുഖം പ്രാപിച്ചതിന് ശേഷം മാത്രമേ കള ചിത്രീകരണം പുനരാരംഭിക്കുകയുളളൂ എന്ന് സംവിധായകന്‍ രോഹിത് വിഎസ് പറഞ്ഞു.
Recommended Video