യുവതിയുടെ പരാതി; ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി,വിചാരണക്കുള്ള സ്റ്റേ നീക്കി ഹൈക്കോടതി
രണ്ട് വർഷത്തോളമായി കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ ആവശ്യം.

കൊച്ചി: പീഡനക്കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. കേസിൽ വിചാരണ തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. രണ്ട് വർഷത്തോളമായി കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ ആവശ്യം.

ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കോഴ വവാങ്ങിയെന്ന ആരോപണം നേരിടുന്ന അഭിഭാഷകനായ സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ. കേസ് ഒത്തുതീർപ്പായെന്നാണ് സൈബി ജോസ് കോടതിയെ അറിയിച്ചത്. എന്നാൽ നടനുമായി ഒത്തുതീർപ്പുണ്ടായിട്ടില്ലെന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

ഇതോടെ അഭിഭാഷകനെതിരെ ഹൈക്കോടതി രംഗത്തെത്തി. കോടതിയെ കബിളിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി വിഷയം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചു. വ്യാജ രേഖ ചമയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമം നടന്നുവെന്നും കോടതി പറഞ്ഞു. സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണി മുകുന്ദനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും 17 ന് പരിഗണിക്കും.

2017 ഓഗസ്ര്റ് 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നുവെന്നും അവിടെ വെച്ച് നടൻ മോശമായി പെരുമാറിയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം മോശമായി പെരുമാറിയെന്നാണ് പരാതി.

തന്റെ കൈയ്യിലെ സ്ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വരുമ്പോൾ കൊണ്ടുവരാമെന്ന് അറിയിച്ച് ഇറങ്ങാൻ നേരം ഉണ്ണി മുകുന്ദൻ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം യുവതി പോലീസിൽ പരാതി നൽകുകയും നേരിട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

തുടർന്ന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉണ്ണിക്ക് നോട്ടീസ് അയച്ചു. എന്നാൽ യുവതിയുടെ പരാതി വ്യാജമാണെന്നായിരുന്നു നടൻ ആരോപിച്ചത്. പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കാണിച്ച് നടൻ പോലീസിൽ യുവതിക്കെതിരെ മറ്റൊരു പരാതിയും നൽകി.

25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നായിരുന്നു ഉണ്ണി പരാതിയിൽ പറഞ്ഞത്. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ മറ്റൊരു പരാതിയും കൂടി പിന്നീട് യുവതി നൽകി. തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളുംപുറത്ത് വിട്ട് അപമാനിച്ചു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

നേരത്തേ കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ കുടുംബവും സംഭവവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ആ സംഭവത്തിന് ശേഷം മകൾ മാനസികമായി തകർന്ന് പോയെന്നായിരുന്നു യുവതിയുടെ മാതാപിതാക്കൾ പറഞ്ഞത്.












Click it and Unblock the Notifications