'മോദിയോട് ഇഷ്ടമുണ്ട്, മോദിക്കൊപ്പം പട്ടം പറത്തിയത് തെളിയിക്കാൻ അന്ന് സെൽഫിയില്ലല്ലോ'; ഉണ്ണി മുകുന്ദൻ

കൊച്ചി: താൻ എന്ത് ചെയ്താലും അത് രാഷ്ട്രീയമായി കൂട്ടുകെട്ടുകയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. അതേസമയം ആളുകൾ എന്തെങ്കിലും പറയുമെന്ന് കരുതി താൻ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കില്ലെന്നും ഉണ്ണി പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. ഗുജറാത്തിൽ ജനിച്ച വളർന്ന താരം ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നരന്ദ്ര മോദിയുമായി പട്ടം പറത്തിയ സംഭവത്തെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ വാചാലനായി. വായിക്കാം

ഗുജറാത്തും കേരളവും വേറെ വേറെയാണ്
'ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.

ഐഡന്റിഡിറ്റി ഇല്ലാതാക്കി ചെയ്യില്ല
ഗുജറാത്തിൽ ജനിച്ച് വളർന്നത് കൊണ്ട് തന്നെ നാട്ടിൽ വന്നപ്പോൾ എന്റെ ബോഡി ലാംഗ്വേജ് എങ്ങനെ ആകണമെന്ന് എങ്ങനെ സംസാരിക്കണമെന്നതൊക്കെ വളർത്തിയെടുക്കേണ്ടി വന്നു. കേരളത്തിന് പുറത്ത് ജനിച്ച് വളർന്ന ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. ഭാഷാപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നിരുന്നാലും ഐഡന്റിഡിറ്റി ഇല്ലാതാക്കി ജീവിക്കണമെന്ന ചിന്ത ഉണ്ടായിരുന്നില്ല.

എനിക്ക് ഒരു ജീവിതം കിട്ടിയത് കേരളത്തിൽ നിന്നാണ്
ഞാൻ തൃശ്ശൂരാണ് ജനിച്ചത്. വളർന്നത് അഹമ്മദാബാദിലാണ്. എനിക്ക് ഒരു ജീവിതം കിട്ടിയത് കേരളത്തിൽ നിന്നാണ്. അത് ഞാൻ മറക്കില്ല. ഗുജറാത്തിൽ എന്നെ സംബന്ധിച്ച് എനിക്ക് നല്ല ഓർമ്മകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമ്മുക്ക് അന്ന് അറിയില്ലല്ലോ.

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു
മറ്റൊരു സംഭവം പറയാം, ദുബൈയിൽ വെച്ച് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഞാൻ കണ്ടു. സംസ്ഥാന മുഖ്യമന്ത്രിയെ ആണ് ഞാൻ കാണുന്നത്. ഞാൻ വിറക്കുകയായിരുന്നു. അന്ന് ആ കൂടിക്കാഴ്ചയുടെ ചിത്രം എനിക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ സാധിച്ചു. അതുകൊണ്ട് ആ കൂടിക്കാഴ്ചയ്ക്കൊരു തെളിവുണ്ടായി. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ.

മോദി വന്ന് എല്ലാ ഉത്സരവങ്ങളും കാണും
ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓർമ്മകളുണ്ട്. ഇവിടെ നടക്കുന്ന ഗണേശോത്സവത്തിലും ഞാൻ പങ്കെടുക്കും. പക്ഷേ ഞാൻ ഇവിടെ പങ്കെടുത്താൽ അതൊരു രാഷ്ട്രീയ പ്രസ്താവനയായി മാറും. ഞാൻ ഇവിടെ എന്ത് ചെയ്താലും അതിനെ രാഷ്ട്രീയമായി ബന്ധപ്പെടുത്തും. അതേസമയം ആളുകൾ എന്തെങ്കിലും പറയുമെന്ന് കരുതി പരിപാടികളിൽ പങ്കെടുക്കാതിരിക്കാനും പോകുന്നില്ല.












Click it and Unblock the Notifications