'നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്'; പരിഹസിച്ചയാൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ
തൃശ്ശൂർ; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. രാജ്യം സമ്പൂർണമായി അടച്ചിടാൻ തിരുമാനിച്ചപ്പോൾ രാജ്യതാത്പര്യം മാത്രം മുൻഗണനയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും ജനങ്ങളുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് അദ്ദേഹം കുറിച്ചിരുന്നു. അതേസമയം ഈ പോസ്റ്റിന് താഴെയാണ് നടനെ പരിഹസിച്ച് ഒരാൾ രംഗത്തെത്തിയത്.
''ഇത്രയും കഥയുടെ ആവശ്യം എന്താ, പൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാ പോരെ''- എന്നായിരുന്നു കമന്റ്. എന്നാൽ ഉടൻ തന്നെ അയാൾക്ക് മറുപടിയുമായി നടൻ രംഗത്തെത്തി. 'നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്... അതുകൊണ്ട് രണ്ടു മൂന്ന് വാക്കിൽ ഒതുക്കാൻ പറ്റിയില്ല. ഇത് തൃശൂർ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങൾക്ക് അതിന്റേതായ മര്യാദ കൊടുക്കണം എന്നായിരന്നു ഉണ്ണിയുടെ കമന്റ്. നിരവധി പേരാണ് നടനെ പിന്തുണച്ച് രംഗത്തെത്തിയത്.
തൃശ്ശൂർ പൂരത്തെ കുറിച്ചാകുമ്പോ തൃശ്ശൂരുകാർക്ക് കുറച്ച് അധികം തന്നെ പറയാനുണ്ടാകുമെന്നും ഒരിക്കലെങ്കിലും പൂരത്തിൽ പങ്കെടുത്താലേ ആ വികാരം മനസിലാകൂവെന്നുമൊക്കെയാണ് ചിലർ പ്രതികരിച്ചത്.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം
നമസ്കാരം,
ലോകമെമ്പാടുമുള്ള പൂര പ്രേമികൾക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂർ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങൾ തീരുമാനം എടുത്തു.
എന്റെ അറിവിൽ ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.
ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ കൂടി ആണ്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടത്തിൽ ആണ് നാം.അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങൾ വരെ ഈ വിപത്തിനു മുൻപിൽ അടിപതറി നിൽകുമ്പോൾ 130 കോടി ജനങ്ങൾ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുൻ കരുതൽ എടുക്കാൻ ഒരു ഭരണ കൂടം തീരുമാനിച്ചപ്പോൾ അത് വിജയം കാണുന്നതിന്റെ പിൻ ബലം തന്നെ രാജ്യ തലപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും.
ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സർക്കാരിനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഈ വർഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോൾ അത് ഈ നാട്ടിൽ നിന്നും covid 19 എന്ന മഹാ മാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വർഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂർവാധികം ഭംഗിയായി അടുത്ത വർഷം നമുക്ക് കൊണ്ടാടാൻ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു.