'തെറ്റായ വഴിക്ക് പോയി മക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് സമാധാനം പറയും': വിജയകുമാർ
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ വിജയകുമാർ. ഇളയ മകളോട് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും പണം കിട്ടിയോ എന്ന് അന്വേഷിക്കാനുമാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയതെന്നാണ് മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിജയകുമാർ വ്യക്തമാക്കുന്നത്. വിജയകുമാർ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മകള്‍ അർഥന ബിനു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് മക്കളെ കാണാന്‍ പോവുന്നത്. ഇളയമകള്‍ ഈ വർഷം പ്ലസ്ടു പാസായി. അടുത്തതായി എന്താണ് പഠിക്കാന്‍ പോകുന്നത്, എവിടെയാണ് ചേരാന്‍ ഉദ്ദേശിക്കുന്നത് എന്നൊക്കെ അറിയാനായി ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ല. ഞാനാണ് വിളിക്കുന്നതെന്ന് അറിഞ്ഞാല്‍ അമ്മ മക്കള്‍ക്ക് ഫോണ്‍ കൊടുക്കില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം എനിക്ക് അവരോടുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ നേരിട്ടു പോയി കാണാൻ തീരുമാനിച്ചതെന്നും വിജയകുമാർ വ്യക്തമാക്കുന്നു.

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനിൽനിന്ന് കുറച്ചു പണം വാങ്ങി മകള്‍ക്ക് വേണ്ടി ഭാര്യയുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിരുന്നു. വേണമെങ്കില്‍ ഇതിന്റെ തെളിവ് ഹാജരാക്കാം. ഈ തുക കിട്ടിയോ എന്ന് അറിയാന്‍ വേണ്ടിയാണ് ഞാന്‍ വീട്ടിലേക്ക് പോയത്. ഇതിനായി നിരവധി തവണ ഫോണ്‍ വിളിച്ചിച്ചിട്ടും എടുത്തില്ല.
വീട്ടില്‍ എത്തിയപ്പോള്‍, ഇളയ മകള്‍ പുറത്ത് തന്നെ ഉണ്ടായിരുന്നു. അവളാണ് ഗേറ്റ് തുറന്ന് തന്നത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'മഴ പെയ്യുന്നു ഞാൻ അകത്തോട്ട് പോവുകയാണ്' എന്നുപറഞ്ഞു പോവുന്നത്. ഞാന്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ വാതില്‍ തുറന്നില്ല. ഇതേ തുടർന്ന ജനലിലൂടെ സംസാരിച്ചത്. അവിടെ നിന്ന് ജനലിലൂടെ സംസാരിക്കുമ്പോഴാണ് മൂത്ത മകള്‍ അർഥന ഇറങ്ങി വരുന്നത്. അവള്‍ കാനഡിയിലാണെന്നായിരുന്നു എന്റെ ഭാര്യ എന്നോട് പറഞ്ഞതെന്നും വിജയകുമാർ അവകാശപ്പെടുന്നു.
എന്റെ അനുമതിയില്ലാതെ മകളെ കാനഡയിലേക്ക് അയച്ചതില്‍ ഞാന്‍ ശ്രീകാര്യം പൊലീസിൽ ഒരു പരാതി കൊടുത്തിരുന്നു. ഒരു അച്ഛന്‍ എന്ന നിലയില്‍ മകള്‍ എവിടെയാണെന്ന് അറിയാനുള്ള അവകാശമുണ്ട്. അങ്ങനെ സിഐ ആണ് അർഥന പഠിക്കാനായി കാനഡയില്‍ പോയി എന്ന് പറയുന്നത്. അവരുടെ അമ്മൂമയും ആ വീട്ടിലുണ്ടായിരുന്നു. അയച്ച പണം കിട്ടിയോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു അവരുടെ മറുപടി.
അർഥന ഒരു സിനിമയില്‍ അഭിനയിച്ച കാര്യം ഒരു വർഷം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. കാനഡയിൽ ഉള്ള മകൾ എങ്ങനെ ഇവിടെ സിനിമയിൽ അഭിനയിച്ചു എന്നോർത്തു ഞാൻ ഞെട്ടിപ്പോയി. എന്നോട് ദേഷ്യമുള്ള ഒരാളും ആ സിനിമയില്‍ വർക്ക് ചെയ്തിരുന്നു. കാപ്പ എന്ന സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതും അയാളാണ്. എന്റെ ശത്രുക്കളുടെ പടത്തിൽ പോയി മകൾ അഭിനയിക്കുമ്പോൾ അച്ഛന്‍ ടെന്‍ഷനിലാവുന്നത് സ്വാഭാവികമാണെന്നും നടന്‍ പറയുന്നു.
സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ''എനിക്ക് ഇഷ്ടമുള്ള സിനിമയിൽ ഞാൻ അഭിനയിക്കും അത് വേറാരും അറിയേണ്ട'' എന്നായിരുന്നു. അവള്‍ പറഞ്ഞ മുഴുവന്‍ കാര്യവും ഇവിടെ പറയാനാവില്ല. തുടർന്ന് ഞാന്‍ അവിടുന്ന് അപ്പോള്‍ തന്നെ പോവുകയും ചെയ്തു. കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഞാന്‍ അവിടെ പ്രശ്നമുണ്ടാക്കാന്‍ പോയതല്ല. മക്കളുടെ കാര്യം അന്വേഷിക്കാനാണ് പോയത്. അവർ തന്നെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറ്റിയത് ഇങ്ങനെ വീഡിയോ എടുത്ത് ഇടാനായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞില്ലെന്നും വിജയകുമാർ കുട്ടിച്ചേർത്തു.
വിഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ വൈറൽ ആയെന്നു കരുതി പേടിച്ചു പോകുന്ന ആളല്ല ഞാൻ. ഭാര്യയുമായുള്ള വിവാഹ മോചനം ഇതുവരെ നടന്നിട്ടില്ല. തിരുവനന്തപുരം വഞ്ചിയൂർ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ മക്കളുടെ സുരക്ഷിതത്വം എനിക്ക് നോക്കിയേ മതിയാകൂ. മകള്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് പറയുന്നില്ല. പക്ഷെ ഏത് പ്രോജക്ട്, ആരുടെ പ്രോജക്ട് എന്നൊക്കെ അറിയണം. ഇതൊക്കെ അച്ഛനോട് പറയുക എന്നള്ളത് നാട്ടുനടപ്പല്ലേ. സിനിമയില്‍ ആരാണ് ശരി, ആരാണ് ശരിയല്ലാത്തത് എന്നൊക്കെ ഈ മുപ്പത് വർഷം കൊണ്ട് എനിക്ക് അറിയാം.
കുട്ടികൾ ഇങ്ങനെ ഞാൻ അറിയാതെ പലവഴിക്ക് പോയി നാളെ എന്തെങ്കിലും സംഭവിച്ചാൽ ആരാണ് സമാധാനം പറയുക. അതിനെതിരായ കരുതല്‍ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. കാര്യങ്ങള്‍ ഞാനുമായും ചർച്ച ചെയ്തൂടെ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തൊക്കെയാണ് ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. മകള്‍ പ്രായത്തിന്റെ പക്വത കുറവുകൊണ്ട് പറയുന്നതാണ് ഇതൊക്കെ. കുറച്ചുകൂടി കഴിയുമ്പോള്‍ ഞാന്‍ പറയുന്നതില്‍ ശരിയുണ്ടെന്ന് മനസ്സിലാകുമെന്നും വിജയകുമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications