ദിലീപിന് വന്‍ തിരിച്ചടി.. പോലീസിനെതിരായ ചാണക്യതന്ത്രം പൊട്ടിച്ച് കോടതി.. സിഐ ബൈജു പൗലോസിന് ശാസന
കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച പോലീസ് സംഘത്തിന് എതിരെ തന്ത്രപരമായ നീക്കമാണ് കോടതി വഴി എട്ടാം പ്രതി കൂടിയായ നടന്‍ ദിലീപ് നടത്തിയത്. കേസിലെ അനുബന്ധ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിന് എതിരെയാണ് ദിലീപ് പോലീസിനെ പ്രതിക്കൂട്ടിലാക്കി കോടതി കയറിയത്. എന്നാല്‍ ദിലീപിന്റെ ഉദ്ദേശം നടന്നിട്ടില്ല. ദിലീപിന്റെ പരാതി അന്വേഷിക്കേണ്ടതില്ല എന്നാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് പോലീസിനെ സംബന്ധിച്ച് ആശ്വാസം കൂടിയാണ്.
ശവശരീരം നായ കടിച്ച് വലിക്കാതെ രണ്ട് നാൾ.. മൃതദേഹത്തിനരികിലെ വെട്ടുകത്തി! ഉത്തരമില്ലാതെ പോലീസ്
അനുബന്ധ കുറ്റപത്രത്തിനെതിരെ
നടിയെ ആക്രമിച്ച കേസില്‍ 85 ദിവസമാണ് ദിലീപ് ആലുവ സബ് ജയിലില്‍ അഴിയെണ്ണിക്കിടന്നത്. ദിലീപ് ജാമ്യം നേടി പുറത്ത് വന്നതിന് ശേഷം ഏറെ വൈകിയാണ് കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രത്തിലെ 7 വരെയുള്ള പ്രതികളെ നിലനിര്‍ത്തിയും എട്ടാം പ്രതിയായി ദിലീപിനെ ചേര്‍ത്തുമാണ് കുറ്റപത്രം.
പരാതി പരിഗണിക്കേണ്ടതില്ല
അങ്കമാലി കോടതില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വിവരങ്ങള്‍ മാധ്യമങ്ങളിലെത്തിയിരുന്നു. ഇത് പോലീസ് നടത്തിയ ഗൂഢാലോചനയാണ് എന്നും പോലീസിനെതിരെ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ദിലീപിന്റെ പരാതി പരിഗണിക്കേണ്ടതില്ല എന്നാണ് കോടതി തീരുമാനം.
കുറ്റപത്രം ചോർന്നത് ഗൌരവകരം
ബുധനാഴ്ച ദിലീപിന്റെ പരാതി പരിഗണിച്ചപ്പോള്‍ പോലീസിനെതിരെ അന്വേഷണമുണ്ടാവും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതേസമയം അന്വേഷണ ഉദ്യേഗസ്ഥരെ താക്കീത് ചെയ്യാനും കോടതി മറന്നില്ല. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി തന്നെ കാണണമെന്നും കോടതി പോലീസിനോട് നിര്‍ദേശിച്ചു.
പോലീസിന് ശാസന
കുറ്റപത്രം ചോര്‍ന്നത് ഗൗരവകരമായ വിഷയം ആണെങ്കിലും അത് അന്വേഷിക്കേണ്ടതില്ല എന്നാണ് കോടതിയുടെ റിപ്പോര്‍ട്ടിലുള്ളത്. കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിനെ കോടതി ശാസിക്കുകയും ചെയ്യുകയുണ്ടായി.
പോലീസിന് ആശ്വാസം
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുകയാവും നല്ലതെന്നും അത് കേസിനെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അടച്ചിട്ട കോടതി മുറിയിലായിരുന്നു കേസിന്റെ നടപടിക്രമങ്ങള്‍. പരാതിയില്‍ അന്വേഷണം ഇല്ലാത്തത് ദിലീപിന് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം പോലീസിനെ സംബന്ധിച്ചിടത്തോളം ആശ്വാസവും.
ഉത്തരവാദിത്തം പോലീസിന്
2017 നവംബറിലാണ് ദിലീപിനെ എട്ടാം പ്രതിയായി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് എതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഹർജി. കുറ്റപത്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അതുകൊണ്ട് തന്നെ കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തവും പോലീസിനാണ് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയത്.
ദിലീപ് ഹരിച്ഛന്ദ്രനൊന്നുമല്ല
പോലീസ് കുറ്റപത്രം ചോർത്തി നല്‍കിയിട്ടില്ലെന്നും കേസ് വഴി തെറ്റിക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്നുമാണ് അന്വേഷണ സംഘം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മാത്രമല്ല കുറ്റപത്ത്രതിന്റെ പകര്‍പ്പെടുക്കാന്‍ ഫോട്ടോസ്റ്റാറ്റ് കടയില്‍ നല്‍കിയപ്പോള്‍ ചോര്‍ന്നതാകാം എന്നും പോലീസ് വാദിക്കുകയുണ്ടായി.ദിലീപിന് എതിരെ രൂക്ഷമായ വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്. ദിലീപ് ഹരിച്ഛന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ചോർത്തിയത് ദിലീപ് തന്നെയെന്ന്
ഫോണ്‍ രേഖകള്‍ അടക്കമുള്ളവ അപേക്ഷ നല്‍കി വാങ്ങിയ ദിലീപ് അവ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തെറ്റ് മറച്ച് വെയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണ് ഇതെന്നും വാദം ഉയർന്നു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തി ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് അന്വേഷണം വേണ്ടെന്ന് കോടതി ഉത്തരവിട്ടത്.