ദിലീപിനെതിരേ 223 തെളിവുകള്‍!! ജാമ്യം ദുഷ്കരം? പ്രതിഭാഗത്തിന് പ്രോസിക്യൂഷന്‍റെ ചുട്ട മറുപടി
ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ദിലീപിന് അത്ര ശുഭകരമല്ല കാര്യങ്ങള്‍. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. രണ്ടു ദിവസമാണ് കോടതിയില്‍ വാദം നടന്നത്. കേസില്‍ വിധി പറയുന്നത് കോടതി നാളത്തേക്കു മാറ്റുകയായിരുന്നു. ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച ദിലീപിന് ഇത്തവണയും ജാമ്യം ലഭിക്കുമോയെന്ന കാര്യം സംശയത്തിലാണ്. പ്രോസിക്യൂഷന്റെ ശക്തമായ നീക്കം തന്നെയാണ് ഇതിനു കാരണം.
223 തെളിവുകള്‍
ദിലീപിനെതിരേ 223 തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചത്. കൂടാതെ ദിലീപ് കുറ്റക്കാരനാണെന്നു തെളിയിക്കുന്ന 169 രേഖകളും 15 രഹസ്യമൊഴികളും തങ്ങളുടെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ടവര്‍ ലൊക്കേഷന്‍
മുഖ്യ പ്രതി പള്‍സര്‍ സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്നത് അല്ലാതെ കണ്ടതിനു തെളിവില്ലെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചു ഗൂഡാലോചന നടത്തിയെന്നത് യുക്തിക്കു നിരക്കുന്നതല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ സുനിയും ദിലീപും തുടര്‍ച്ചയായി ഒരേ ടവറിനു കീഴില്‍ വരുന്നത് എങ്ങനെ സ്വാഭാവികമാവുമെന്നും ഇവര്‍ സംസാരിക്കുന്നതു കണ്ട സാക്ഷികളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഒരിക്കലെങ്കിലും വിളിക്കില്ലേ ?
നാലു വര്‍ഷം നീണ്ട ഗൂഡാലോചനയാണ് നടന്നതെങ്കില്‍ ഒരിക്കലെങ്കിലും സുനിയും ദിലീപും തമ്മില്‍ വിളിക്കില്ലേയെന്നു പ്രതിഭാഗം ചോദിച്ചു. എന്നാല്‍ ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്തിയതിനു തെളിവുണ്ടെന്നും ജയിലില്‍ വച്ച് പോലീസുകാരോടാണ് ദിലീപിന്റെ പങ്ക് സുനി ആദ്യമായി വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതേ പോലീസുകാരന്റെ ഫോണില്‍ നിന്നും കാവ്യയുടെ കടയിലേക്കും സുനി വിളിച്ചതായി പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്തിന് ലക്ഷ്യയില്‍ ഏല്‍പ്പിച്ചു?
എറണാകുളത്തു ദിലീപിനു സ്വന്തമായി കടയുള്ളപ്പോള്‍ ഭാര്യാ മാതാവിന്റെ കടയില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുമോയെന്നു പ്രതിഭാഗം ചോദിച്ചു. സുനിയുമായി നേരിട്ട് ഒരിക്കലും ബന്ധപ്പെടാതിരിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്നും കാവ്യയും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നു സുനില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു.
കാവ്യയുടെ കുടുംബത്തിന്റെ വിശ്വസ്തന്‍
കാവ്യയുടെയും കുടുംബത്തിന്റെയും വിശ്വസ്തനായിരുന്നു സുനിയെന്നും നടി ആക്രമിക്കപ്പെട്ട ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സുനിയും മൊഴി നല്‍കിയതായി പ്രോസിക്യൂഷന്‍ പറഞ്ഞു. മാത്രമല്ല ദിലീപ് നിര്‍ദേശിച്ചതനുസരിച്ച് കാവ്യ സുനിക്കു പണം നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ഹോട്ടല്‍ മുറിയിലെ ഗൂഡാലോചന
ദിലീപിന്റെ ഹോട്ടല്‍ മുറിയില്‍ വച്ച് സുനി ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം. ഇതു ബുദ്ധിക്കു നിരക്കാത്തതാണ്. കാരണം അന്നു പല സിനിമാക്കാരും ഹോട്ടലിലുണ്ടായിരുന്നു. മാത്രമല്ല ജയിലില്‍ നിന്നു സുനി ദിലീപിന് എഴുതിയെന്നു പറയപ്പെടുന്ന കത്തിനും ആധികാരികതയില്ല. മുമ്പ് പോലീസ് മര്‍ദ്ദിച്ചതായി കാണിച്ച് സുനി അയച്ച കത്തിലെ ഭാഷയും ഘടനയുമല്ല ദിലീപിനെതിരായ കത്തിലുള്ളതെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്നു തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തെളിവുശേഖരണത്തില്‍ ഭാഗമായി 15 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. തൃശൂര്‍ ടെന്നീസ് ക്ലബ്ബിലെ ജീവനക്കാര്‍ ദിലീപിനെയും സുനിയെയും ഒരുമിച്ചു കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഡിജിപിയെ വിവരം അറിയിച്ചു
സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച ദിവസം തന്നെ ഇക്കാര്യം ഡിജിപിയെ അറിയിച്ചിരുന്നു. ഒന്നരക്കോടി പ്രതിഫലം ലഭിക്കുമായിരുന്നെങ്കില്‍ കൃത്യം നടത്താന്‍ പ്രതി നാലു വര്‍ഷം വൈകിപ്പിക്കില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ ദിലീപ് കിങ് ലയറാണെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. പ്രധാന തെളിവായ ഫോണും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതികള്‍ പറയുന്നത് കള്ളമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപിനെതിരേ തെളിവുകള്‍ ലഭിച്ചു
ഡിജിപിക്കു പരാതി നല്‍കുന്നതിനു മുമ്പ് തന്നെ ദിലീപിന്റെ പങ്ക് സംബന്ധിച്ച് ശക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. ദിലീപിന്റെ ക്വട്ടേഷനെക്കുറിച്ച് സുനി തൃശൂര്‍ സ്വദേശിയോട് വെളിപ്പെടുത്തുകയും ചെയ്തു. നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗോവയില്‍ വച്ചും സുനി ശ്രമിച്ചതിന് തെളിവും മൊഴിയുമുണ്ട്. സൂത്രശാലിയായ ദിലീപ് മികച്ച 'കളിക്കാരനെയാണ്' കളത്തിലിറക്കിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കഥ കെട്ടിച്ചമച്ചത്
അനീഷെന്ന പോലീസുകാരന്റെ കഥ കെട്ടിച്ചമച്ചതാണെന്നു പ്രതിഭാഗം വാദിച്ചു. എന്നാല്‍ എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മുദ്ര വച്ച കവറില്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ എല്ലാ കാര്യങ്ങളും തുറന്ന കോടതിയില്‍ വെളിപ്പടുത്താന്‍ കഴിയില്ലന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.