സംഘിയെന്ന് വിളിക്കുന്നതിൽ അപമാനമില്ല.. ഇനിയും ഭാരതാംബയാകും! നിലപാട് വ്യക്തമാക്കി അനുശ്രീ
Recommended Video
കോഴിക്കോട്: സംഘപരിവാര്‍ രാഷ്ട്രീയത്തോട് അത്ര മതിപ്പില്ലാത്ത മലയാളികള്‍ക്ക് സംഘി എന്ന വിളി ഏതാണ്ട് തെറിവിളിക്ക് തുല്യമാണ്. വര്‍ഗീയ രാഷ്ട്രീയക്കാരനെന്നും വിവരം ഇല്ലാത്തവനെന്നുമൊക്കെ സംഘിക്ക് സോഷ്യല്‍ മീഡിയയില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ തന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി അനുശ്രീ.
നേരത്തെ തന്നെ സംഘിപ്പട്ടം ചാര്‍ത്തിക്കിട്ടിയ നടിയാണ് അനുശ്രീ. ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയതിന് പിന്നാലെയാണ് അനുശ്രീയുടെ സംഘപരിവാര്‍ ചായ്വ് പുറത്ത് വന്നത്. തന്റെ രാഷ്ട്രീയം എന്താണെന്ന് അനുശ്രീ കൂടുതല്‍ വെളിവാക്കിയിരിക്കുന്നു.
രാഷ്ട്രീയ നിലപാട്
റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അനുശ്രീ സിനിമയ്‌ക്കൊപ്പം രാഷ്ട്രീയവും സംസാരിച്ചത്. ബിജെപിക്കാരിയാണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് തന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് അനുശ്രീ വ്യക്തമാക്കിയത്. ബിജെപിക്കാരിയാണ് എന്ന് തുറന്ന് പറയാതെ ചായ്വ് എങ്ങോട്ടാണ് എന്ന് വ്യക്തമായ സൂചന നല്‍കുന്ന തരത്തില്‍ തന്ത്രപരമായാണ് അഭിമുഖത്തില്‍ അനുശ്രീയുടെ മറുപടികള്‍.
ശോഭായാത്ര വിവാദം
ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയായി വേഷമിട്ടത് രാഷ്ട്രീയമുള്ളത് കൊണ്ടല്ലെന്ന് അനുശ്രീ പറയുന്നു. കുട്ടിക്കാലം മുതല്‍ എല്ലാ ഞായറാഴ്ചയും പോകുന്ന സ്ഥലമാണ് ബാലഗോകുലം. അന്ന് മുതല്‍ക്കേ ശ്രീകൃഷ്ണ ജയന്തിക്ക് വേഷങ്ങള്‍ അണിയാറുണ്ട്. വളരുന്നതിന് അനുസരിച്ച് വേഷങ്ങള്‍ മാറാറുണ്ട് എന്നേ ഉള്ളൂ. സിനിമയില്‍ വന്നതിന് ശേഷം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
തനിക്ക് രാഷ്ട്രീയ ബോധമില്ല
കഴിഞ്ഞ തവണ ഭാരതാംബയാകണം എന്ന് തീരുമാനിച്ചു. ഇനിയങ്ങോട്ടും താന്‍ തന്നെ ആയിരിക്കും ഭാരതാംബയെന്നും അനുശ്രീ വ്യക്തമാക്കി. ആ സംഭവത്തെ നിരവധി പേര്‍ രാഷ്ട്രീയവത്ക്കരിച്ചു. തന്നെ സംഘിയെന്ന് വിളിച്ചു. മൃദുസംഘിയാണോ എന്ന ചോദ്യത്തിന് തനിക്ക് രാഷ്ട്രീയത്തെ കുറിച്ച് വലിയ ബോധമില്ല എന്നതായിരുന്നു അനുശ്രീയുടെ മറുപടി.
ഒരു പാർട്ടിയിലും അംഗമല്ല
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കോണ്‍ഗ്രസുകാരുടെ പരിപാടിക്കായാലും കമ്മ്യൂണിസ്റ്റുകാരുടെ പരിപാടിക്കായാലും ബിജെപിക്കാരുടെ പരിപാടിക്കായാലും വിളിച്ചാല്‍ പോകും. അവിടെ ചെന്ന് അവരെക്കുറിച്ച് പറയാനോ അവരെ പിന്തുണച്ചോ അല്ലാതെയോ സംസാരിക്കാനോ അറിയില്ല. അവിടെ ചെന്നാല്‍ ആകെ പറയുക ഈ പരിപാടിക്ക് വിളിച്ചതിന് നന്ദി എന്ന് മാത്രമാണെന്നും അനുശ്രീ പറയുന്നു.
സംഘിയാണെന്ന് പറയുന്നില്ല
ഒരു സംഘിയാണെന്ന് താന്‍ പറയുന്നില്ല. തനിക്ക് രാഷ്ട്രീയം ഇല്ല. രാഷ്ട്രീയം അറിയില്ല. ബാലഗോകുലത്തിന്റെ പരിപാടിയില്‍ പണ്ട് പങ്കെടുത്തത് അവരുടെ രാഷ്ട്രീയം നോക്കിയിട്ടല്ല. രാഖി കെട്ടുന്ന ദിവസവും ഗുരുപൂജയുടെ ദിവസവുമെല്ലാം ബാലഗോകുലത്തില്‍ പോകുന്ന കുട്ടികള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം അത്തരം കാര്യങ്ങളില്‍ പങ്കെടുക്കാറുണ്ട്. തന്റെ അച്ഛനൊരു കോണ്‍ഗ്രസുകാരനാണ്. എന്നാലും ഗുരുപൂജയ്ക്ക് പങ്കെടുക്കാറുണ്ട്. അത് ബിജെപിക്കാരനായത് കൊണ്ടല്ല.
രാഖി കെട്ടുന്നത് ബിജെപി ആയത് കൊണ്ടല്ല
അച്ഛനും അമ്മയും എല്ലാവരും പങ്കെടുത്ത് കൊണ്ടാണ് രാഖി കെട്ടല്‍ ചടങ്ങ് നടത്താറുള്ളത്. അതവര്‍ ബിജെപിക്കാരായത് കൊണ്ടല്ലെന്നും അനുശ്രീ പറയുന്നു. സോഷ്യല്‍ മീഡിയ തന്നെ സംഘിയാക്കിയപ്പോള്‍ അവരോട് പറഞ്ഞതും താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ഒരാളല്ല എന്ന് തന്നെയാണ്. തന്റെ സഹോദരന്‍ പഠിക്കുന്ന കാലത്ത് ശാഖയില്‍ പോയിരുന്നു. അക്കാലത്ത് സംഘത്തില്‍ പോകുന്നു എന്നൊക്കെ കേട്ടതേ ഉള്ളൂ.
സംഘിയെന്ന വിളിയിൽ വിഷമം ഇല്ല
എന്നാല്‍ ഭാരതാംബയായതിന് ശേഷം തനിക്ക് സംഘി എന്നൊരു പേര് ചാര്‍ത്തിക്കിട്ടി. അവരുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത് കൊണ്ടല്ല പരിപാടിയില്‍ പങ്കെടുത്തത്. പണ്ടുമുതലേ ചെയ്ത് കൊണ്ടിരുന്ന ഒരു സംഭവം താന്‍ ഫ്രീ ആയിരുന്ന ഒരു ദിവസം വന്നപ്പോള്‍ വീണ്ടും ചെയ്തു എന്നേ ഉള്ളൂ. സംഘി എന്ന് തന്നെ വിളിക്കുന്നതില്‍ വിഷമം ഇല്ലെന്നും അനുശ്രീ വ്യക്തമാക്കുന്നു.
എന്തിനാണ് ശത്രുവായി കാണുന്നത്
എന്നാല്‍ അത് വരെയുള്ള സ്‌നേഹത്തിന് പകരം ആളുകള്‍ തന്നെ ഒരു ശത്രുവിനെ പോലെ കാണാന്‍ തുടങ്ങി. ഇനി താന്‍ സംഘി ആണെങ്കില്‍ തന്നെയും എന്തിനാണ് ശത്രുവായി കാണുന്നതെന്നും അനുശ്രീ ചോദിക്കുന്നു. അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. സംഘി ആയത് കൊണ്ട് മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്വം തന്റെ മേല്‍ ആരോപിക്കേണ്ട കാര്യമില്ലെന്നും മീറ്റ് ദ എഡിറ്റേഴ്‌സില്‍ അനുശ്രീ വ്യക്തമാക്കുന്നു.
പഴയ ഫോട്ടോ വരെ കുത്തിപ്പൊക്കി
സിനിമയില്‍ വരുന്നതിന് മുന്‍പ് കാവി വേഷം ധരിച്ച് എടുത്ത ഫോട്ടോകള്‍ പോലും ആളുകള്‍ കുത്തിപ്പൊക്കി കൊണ്ട് വന്നു. താന്‍ പണ്ട് മുതല്‍ക്കേ രാഷ്ട്രീയ പ്രവര്‍ത്തകയാണ് എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. സംഘി എന്ന് വിളിക്കുന്നതില്‍ തനിക്ക് അപമാനമൊന്നും ഇല്ല. ഒരു പരിപാടിക്ക് പോയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു അനുശ്രീ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് എന്ന്. താനത് സമ്മതിച്ച് കൊടുത്തു.
മറ്റുള്ളവർ സംഘടിപ്പിക്കട്ടെ
കോണ്‍ഗ്രസുകാരുടെ പരിപാടിയില്‍ ഇന്ദിരാ ഗാന്ധിയുടെ വേഷമിടാന്‍ വിളിച്ചാലും താന്‍ പോയി ചെയ്യും. എന്നാല്‍ അതും ബാലഗോകുലത്തിന്റെ പരിപാടിയും തമ്മില്‍ വ്യത്യാസമില്ലേ എന്ന ചോദ്യത്തിന് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും അങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലല്ലോ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി. വെച്ചാല്‍ താന്‍ പോയി പങ്കെടുക്കാം എന്നും അനുശ്രീ പറയുന്നു.
തീവ്രവാദിയായി കാണേണ്ട
വിമര്‍ശനങ്ങളുണ്ടായത് കൊണ്ട് അടുത്ത വര്‍ഷം താന്‍ ഭാരതാംബയാകാതിരിക്കില്ലെന്നും അടുത്ത പ്രാവശ്യവും താന്‍ തന്നെ ആ വേഷം അണിയുമെന്നും അനുശ്രീ വ്യക്തമാക്കി. ബാലഗോകുലം ഏതെങ്കിലും രാഷ്ട്രീയ സംഘടന ആണെന്ന് അറിഞ്ഞ് കൊണ്ടല്ല കുട്ടിക്കാലം മുതല്‍ പോകുന്നത്. തന്നെ ആരും തീവ്രവാദിയായി കാണേണ്ടതില്ലെന്നും അനുശ്രീ പറഞ്ഞു. ഒരു പാര്‍ട്ടിയോടും തനിക്ക് പ്രത്യേക അനുഭാവം ഇല്ലെന്നും അനുശ്രീ വ്യക്തമാക്കി.
മീറ്റ് ദ എഡിറ്റേഴ്സ് പൂർണരൂപം
അനുശ്രീ മീറ്റ് ദ എഡിറ്റേഴ്സിൽ