ഗണപതി മിത്താണെന്ന് പറഞ്ഞാൽ സഹിക്കാനാകുമോയെന്ന് അനുശ്രീ; ഹിന്ദുവിനെ ഉണർത്തിയതിന് നന്ദിയെന്ന് സുരേഷ് ഗോപി
കൊച്ചി: മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ അത് സഹിക്കാനാകുമോയെന്ന് താരം ചോദിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്, നമ്മൾ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നത്. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ആവശ്യപ്പെട്ട് കൊണ്ട് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്', എന്നായിരുന്നു അനുശ്രീ പറഞ്ഞത്.

'ഹിന്ദുവിലെ വിശ്വാസിയെ ചില പിശാചുക്കൾ ഉണർത്തി, അവർക്ക് നന്ദി പറയുന്നു', എന്നായിരുന്നു നടനും ബിജെപി എംപിയുമായിരുന്ന സുരേഷ് ഗോപിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദനും മിത്ത് വിവാദത്തിൽ പ്രതികരിച്ചിരുന്നു . ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ നമ്മളും മിത്താണെന്ന് പറയുമെന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.''ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു, നാളെ കൃഷ്ണനാണെന്ന് പറയും, അവസാനം നിങ്ങളും മിത്താണെന്ന് പറയും. ഇതെല്ലാം കേട്ട് കൊണ്ടിരിക്കുക, എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ സാഹചര്യങ്ങൾ മനസിലാക്കി നിങ്ങൾ നിങ്ങളുടെ ആചാരവുമായി മുന്നോട്ട് പോകുക. ആരേയും ഉപദ്രവിക്കാനോ ആർക്കും എതിരെയോ അല്ല. മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഒരു ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം', എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.
അതേസമയം മിത്ത് വിവാദത്തിൽ താൻ വേടയാടപ്പെട്ടുവെന്ന് ഇന്ന് സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് താൻ പരാമർശം നടത്തിയതെന്നും എന്നാൽ ക്രൂരമായി താൻ ആക്രമിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യുണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്. കേരളത്തിൽ വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ ഇന്ന് കാണുന്ന പ്രതിസന്ധികൾക്കെല്ലാം പരിഹാരം ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുക എന്നതാണ് എന്നും ഷംസീർ പറഞ്ഞു.












Click it and Unblock the Notifications