നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ ഓഫീസില്‍ പൊലീസ് റെയ്ഡ്, പ്രദീപിന്‍റെ വീട്ടിലും പരിശോധന
കൊല്ലം: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും പത്തനാപുരം എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെതിരെ തുടക്കം മുതല്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. താരസംഘടനയ്ക്ക് അകത്തും പുറത്തുമായി കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് ഗണേഷ് കുമാര്‍ സ്വീകരിച്ചതെന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ടാണ് കേസിലെ മാപ്പ് സാക്ഷിയെ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടാവുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയിരിക്കുകയാണ് പൊലീസ് ഇപ്പോള്‍.
നടിയെ ആക്രമിച്ച കേസ്
നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഗണേഷ് കുമാറിന്റെ മുന്‍ പിഎ പ്രദീപ് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ബേക്കല്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്ഡ് നടത്തുന്നത്.
ഗണേഷ് കുമാറിന്‍റെ ഓഫീസ്
ഗണേഷ് കുമാറിന്റെ ഓഫീസിലാണ് പ്രദീപ് കുമാര്‍ സാധാരണ താമസിക്കുന്നത്. അതിനാലാണ് ഓഫീസില്‍ പരിശോധന നടത്തുന്നത്. അതിനാലാണ് ഇവിടെ റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേസിലെ സുപ്രധാനമായ തെളിവുകള്‍ പ്രദീപിന്റെ മൊബൈല്‍ ഫോണിലാണുള്ളതെന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
Recommended Video
പൊലീസിന് സാധിച്ചില്ല
ഈ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് പൊലീസ് പ്രദീപ് കുമാറിനോട് ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ഇതും കൂടി കണക്കിലെടുത്താണ് ഗണേഷ് കുമാറിന്‍റെ ഓഫീസിലും പ്രദീപ് കുമാറിന്‍റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയയാണ് റെയ്ഡ് ആരംഭിച്ചത്.
പത്തനാപുരത്തെ ഓഫിസില്‍
റെയിഡ് നടക്കുമ്പോള്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഓഫീസിലുണ്ടായിരുന്നില്ല. പത്തനാപുരത്തെ ഓഫിസില്‍ പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘവും കൊട്ടാരക്കര ഒടനാവട്ടത്തെ പ്രദീപിന്‍റെ വീട്ടില്‍ കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്. അതേസമയം കേസില്‍ ഇന്ന് പ്രദീപ് കുമാറിന് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കര്‍ശന ഉപാധികളോടെ
കര്‍ശന ഉപാധികളോടെയൊണ് പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. കഴിഞ്ഞ മാസം 24 ന് പുലർച്ചെയാണ് പത്തനാപുരത്ത് ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസിൽ നിന്നായിരുന്നു പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.
നാല് ദിവസം
ദിലീപിന്‍റെ ജാമ്യം റദ്ദാക്കുന്നതിനായി ചില പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും റിമാൻഡ് നീട്ടരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ പ്രദീപ് കുമാറിന് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.
ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് ഒപ്പം
കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന നടന്‍ ദീലീപിനെ കാണാന്‍ രണ്ട് തവണ ആലുവ സബ് ജയിലിലേക്ക് പോയിട്ടുണ്ടെന്ന് പ്രദീപ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു തവണ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലിൽ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാർ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.
ദിലീപിന്‍റെ ഡ്രൈവര്‍
ദിലീപിന്‍റെ ഡ്രൈവറായിരുന്ന സുനില്‍ രാജിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ദിലീപുമായി തനിക്ക് ബന്ധമൊന്നും ഇല്ലെന്ന നിലപാടായിരുന്നു പ്രദീപ് കുമാര്‍ അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് ഗണേഷ് കുമാറിനൊപ്പം പോയി കണ്ടിട്ടുണ്ടെന്ന കാര്യം പ്രദീപ് കുമാര്‍ സമ്മതിക്കുകയായിരുന്നു.