'നടന്റെ പേര് വന്നത് നാല് മാസങ്ങൾക്ക് ശേഷം, ദുരൂഹത', ഡബ്ല്യൂസിസിക്കെതിരെയും സിദ്ധിഖ്!
കൊച്ചി: മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ല്യൂസിസിക്കെതിരെ നടനും അമ്മ ഭാരവാഹിയുമായ സിദ്ധിഖ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുക അല്ലാതെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഒന്നും ചെയ്തിട്ടില്ലെന്ന് സിദ്ധിഖ് തുറന്നടിച്ചു.
2017ലാണ് കൊച്ചിയില്‍ വെച്ച് തെന്നിന്ത്യയിലെ പ്രമുഖ നായിക ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഇതുവരെ കടന്ന് പോയിട്ടില്ലാത്ത പൊട്ടിത്തെറികളിലൂടെ മലയാള സിനിമ കടന്ന് പോയി. ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം നടിക്കൊപ്പം നിലകൊണ്ടു. അതേസമയം സിദ്ധിഖ് അടക്കമുളള മറ്റൊരു സംഘം പ്രതി ചേര്‍ക്കപ്പെട്ട നടന് ദിലീപിനൊപ്പവും നിന്നു. കേസ് കോടതിയിലിരിക്കെയാണ് പുതിയ വിവാദത്തിന് സിദ്ധിഖ് തിരി കൊളുത്തിയിരിക്കുന്നത്.
സിനിമയിലെ തമ്മിലടി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മ വിവേചനം കാട്ടിയെന്ന് ആരോപിച്ചാണ് മഞ്ജു വാര്യര്‍, പാര്‍വ്വതി, രേവതി അടക്കമുളള നടിമാരുടെ നേതൃത്വത്തില്‍ സിനിമയിലെ സ്ത്രീകള്‍ ചേര്‍ന്ന് ഡബ്ല്യൂസിസിക്ക് രൂപം കൊടുത്തത്. ദിലീപിനെതിരെ നടപടി എടുക്കാന്‍ മടി കാട്ടിയ അമ്മ നേതൃത്വം വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് നടി അടക്കമുളള നാല് പേര് അംഗത്വം രാജി വെച്ച് പുറത്ത് പോവുകയുമുണ്ടായി.
നടിക്കൊപ്പം ഡബ്ല്യൂസിസി
നടിക്ക് നീതി ലഭിക്കാന്‍ വേണ്ടി തുടക്കം മുതല്‍ ശബ്ദമുയര്‍ത്തുന്നവരില്‍ പ്രധാനപ്പെട്ടവര്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ തന്നെയാണ്. അതേസമയം ദിലീപിനെ ജയിലില്‍ പോയിക്കണ്ടും ജാമ്യം ലഭിച്ച് വീട്ടിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ചെന്നും സിദ്ധിഖ് അടക്കമുളളവര്‍ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു. ഡബ്ല്യൂസിസിയുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അമ്മ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സിനിമയില്‍ പരാതി പരിഹാര സെല്‍ അടക്കം രൂപീകരിക്കുകയും ചെയ്തു.
ഡബ്ല്യൂസിസിക്കെതിരെ സിദ്ധിഖ്
കോളിളക്കങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം ഇതാദ്യമായാണ് അമ്മ ഭാരവാഹികളില്‍ പ്രധാനിയായ സിദ്ധിഖ് വനിതാ കൂട്ടായ്മയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് സിദ്ധിക്ക് ഡബ്ല്യൂസിസിയെ കുറ്റപ്പെടുത്തി സംസാരിച്ചത്. ദിലീപിന്റെ പേര് പറയാതെ തന്റെ പിന്തുണ നടനുണ്ടെന്ന തരത്തിലുളള പ്രതികരണവും സിദ്ധിഖ് നടത്തി.
കേസിലേക്ക് വലിച്ചിഴച്ചു
ആക്രമിക്കപ്പെട്ട് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് നാല് മാസം കഴിഞ്ഞാണ് നടന്റെ പേര് പറഞ്ഞത്. അതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് സിദ്ധിഖ് ആരോപിച്ചു. നടന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനെ 85 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റത്തിന് തെളിവില്ലെന്നും സിദ്ധിഖ് പറഞ്ഞു.
കോടതി പറഞ്ഞാൽ മാത്രം കുറ്റവാളി
എന്നാല്‍ കേസ് അന്വേഷിക്കുന്ന പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടു. നടന് കുറ്റവാളിയാണ് എന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതി.അതുവരെ സുഹൃത്തെന്നും സഹപ്രവര്ത്തകന് എന്ന നിലയ്ക്കും അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണ്. കുറ്റം തെളിയക്കപ്പെട്ടാല്‍ നടനോടുളള തന്റെ സമീപനത്തില്‍ മാറ്റം വരുമെന്നും സിദ്ധിഖ് പറഞ്ഞു.
നടിക്ക് വേണ്ടി സഹായമൊന്നും ചെയ്തില്ല
സോഷ്യല്‍ മീഡിയയില്‍ ഒച്ചപ്പാടുണ്ടാക്കുകയല്ലാതെ ഇരയ്ക്ക് വേണ്ടി ഡബ്ല്യൂസിസി എന്താണ് ചെയ്തത് എന്ന് സിദ്ധിഖ് ചോദിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് കണ്ടെത്തുകയോ നിയമസഹായം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ലഭ്യമാക്കുകയോ ചെയ്തോ എന്നും സിദ്ധിഖ് ചോദിച്ചു. താന്‍ അറിഞ്ഞ വിവരങ്ങള്‍ ശരിയാണെങ്കില്‍ ആക്രമിക്കപ്പെട്ട നടി തന്നെ തനിക്ക് സഹായം ചെയ്യാത്തതിന്റെ പേരില്‍ ഡബ്ല്യൂസിസിയോട് എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു എന്നും സിദ്ധിഖ് വെളിപ്പെടുത്തി.
ചാനലിൽ വന്ന് വിഡ്ഢിത്തം പറയുന്നു
നടിക്കൊപ്പം നില്ക്കുന്നു എന്ന് പറയുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വന്നിട്ടുളളൂ. അത് തന്നെ നടിക്ക് ഒരു ആശ്വാസമായിക്കൊളളട്ടെ എന്ന് കരുതിയാണ് എന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും സിദ്ധിഖ് പറഞ്ഞു. സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് വിഡ്ഢിത്തം വിളമ്പുന്നവര്‍ വനിതാ കൂട്ടായ്മയില്‍ ഉണ്ടെന്നും സിദ്ധിഖ് പരിഹസിച്ചു.
അമ്മ എന്നും നടിക്കൊപ്പം
അമ്മ ഇരയായ നടിയ്ക്കൊപ്പമല്ല എന്ന ധാരണ സൃഷ്ടിച്ചത് മാധ്യമങ്ങളാണ്. നടി ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം തന്നെ അമ്മ ഭാരവാഹി എന്ന നിലയ്ക്കും സഹപ്രവര്ത്തകന് എന്ന നിലയ്ക്കും മുഖ്യമന്ത്രിയേയും ഡിജിപിയേയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്ന് ദിവസത്തിനകം പ്രതികള്‍ പിടിയിലായത്. പ്രതികളെ നടി തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തു. അമ്മ എന്നും നടിക്കൊപ്പമാണെന്നും സിദ്ധിഖ് വ്യക്തമാക്കി.