നടി ആക്രമിക്കപ്പെട്ട കേസ്: കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്! കോടതിയിൽ ഹാജരായില്ല
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Recommended Video
എറണാകുളത്തെ അഡീഷണല്‍ സ്പെഷ്യല്‍ സെഷന്‍സ് കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. റിമി ടോമി, മുകേഷ് അടക്കമുളളവരെ ഇനി സാക്ഷി വിസ്താരം നടത്താനുണ്ട്. വിശദാംശങ്ങളിലേക്ക്:
ദിലീപ് ഇടപെട്ടെന്ന് മൊഴി
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി നിര്‍ണായകമാണ്. മഞ്ജു വാര്യര്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തില്‍ ദിലീപ് ഇടപെടല്‍ നടത്തിയതായി നേരത്തെ കുഞ്ചാക്കോ ബോബന് പോലീസിന് മൊഴി നല്‍കിയിരുന്നു.
നടിയെ അഭിനയിപ്പിക്കരുത്
ഹൗ ഓള്‍ഡ് ആര് യുവില്‍ ആക്രമിക്കപ്പെട്ട നടിയേയും അഭിനയിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നടിയെ അഭിനയിപ്പിക്കരുത് എന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായാണ് കുഞ്ചാക്കോ ബോബന് പോലീസിന് മൊഴി നല്‍കിയത്. നടിയോട് ദിലീപിന് ശത്രുത ഉണ്ടായിരുന്നു എന്ന പ്രോസിക്യൂഷന് വാദം കോടതിക്ക് മുന്പില് തെളിയിക്കാന്‍ കുഞ്ചാക്കോ ബോബന്റെ ഈ മൊഴി നിര്‍ണായകമാണ്.
അവധി അപേക്ഷ നൽകിയില്ല
സാക്ഷി വിസ്താരത്തിന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ നടന് സമന്‍സ് കൈപ്പറ്റിയിട്ടില്ല എന്നാണ് വിവരം. മാത്രമല്ല അന്നേ ദിവസം കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ല എന്ന് കാണിച്ചുളള അവധി അപേക്ഷയും കുഞ്ചാക്കോ ബോബന് നല്‍കിയിട്ടില്ല എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റേഷൻ ജാമ്യം ലഭിക്കും
ഈ സാഹചര്യത്തിലാണ് കോടതി നടനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കേള്‍ക്കുന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് നല്‍കിയിരിക്കുന്നത്. സാക്ഷി വിസ്താരത്തിന് മാര്‍ച്ച് നാലിന് കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിർണായക സാക്ഷി
ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ശത്രുതയെ കുറിച്ചുളള വിവരങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബന് എന്നാണ് സൂചന. നടിക്കും ദിലീപിനുമൊപ്പം നിരവധി സ്റ്റേജ് ഷോകളില്‍ അടക്കം കുഞ്ചാക്കോ ബോബന് പങ്കെടുത്തിട്ടുളളതാണ്. അതിനാല്‍ തന്നെ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ദിലീപിന് എതിരെയുളള നിര്‍ണായക സാക്ഷികളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്.
5 മണിക്കൂർ നീണ്ട വിസ്താരം
കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. പ്രതിഭാഗം വക്കീല്‍ മഞ്ജു വാര്യരെ അഞ്ച് മണിക്കൂറോളമാണ് ക്രോസ് വിസ്താരം നടത്തിയത്. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകിട്ട് ആറര വരെയായിരുന്നു മഞ്ജുവിനെ ദിലീപിന്റെ അഭിഭാഷകന് ബി രാമന് പിളള വിസ്തരിച്ചത്. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍.