നടിയെ ആക്രമിച്ച കേസ്; 3 സാക്ഷികളെ പുനർവിസ്തരിക്കാനുള്ള അനുമതി തള്ളി ഹൈക്കോടതി
തിരുവനന്തപുരം; നടിയെ ആക്രമിച്ച കേസിൽ പഴയ മൂന്ന് സാക്ഷികളുടെ പുനർവിസ്താരത്തിന് അനുമതി തള്ളി ഹൈക്കോടതി. അതേസമയം 5 പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള അനുമതിയാണ് കോടതി നൽകി.ഫോൺ രേഖകൾ വിളിച്ച് വരുത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 10 ദിവസത്തിനകം പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്നും മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നുള്ള രണ്ട് ഹർജികളായിരുന്നു നേരത്തേ വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ നൽകിയത്. ഹർജിയിൽ രണ്ട് പേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കൂടുതൽ പേരെ വിസ്തരിക്കണം എന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തേ കേസ് പരിഗണവേ പ്രോസിക്യൂഷൻ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. കേസിന് അനുകൂലമായി സാക്ഷി മൊഴികൾ ഉണ്ടാക്കുകയാണോ പ്രോസിക്യൂഷന്റെ ലക്ഷ്യം എന്നായിരുന്നു ഹൈക്കോടതി ഉയർത്തിയയ ചോദ്യം. സംവിധായകൻ ബാചലചന്ദ്രകുമാർ നടത്തിയ വെളുപ്പെടുത്തൽ കേസിനെ ഏത് തരത്തിൽ ബാധിക്കുമെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചിരുന്നു.