ദിലീപിന് നിര്‍ണായക ദിനം; സുപ്രധാന തെളിവ് കൈയ്യില്‍ കിട്ടുമോ? എല്ലാ പ്രതികളും കോടതിയില്‍
പീഡനം ആരോപിപ്പിക്കപ്പെട്ട കേസായതിനാല്‍ വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റണം. മജിസ്‌ട്രേറ്റ് കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിച്ചേക്കും
Recommended Video
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിവസമാണ്. കേസിന്റെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറുമോ എന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനം പറയും.
മാത്രമല്ല, ഇന്ന് എല്ലാ പ്രതികളും കോടതിയിലെത്തുന്നുണ്ട്. കേസിന്റെ നടപടി ക്രമങ്ങളില്‍ ഇന്ന് സുപ്രധാന മാറ്റങ്ങള്‍ സംഭവിക്കും. നേരത്തെ കേസിലെ ചില രേഖകള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്‍മേലുള്ള പരിശോധന പ്രതിഭാഗം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ ഇനി നടക്കാനിരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്...
ദിലീപിന്റെ ആവശ്യം
നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ കോപ്പി കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രോസിക്യൂഷന്‍ നിലപാട്
എന്നാല്‍ ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പ്രതികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മിക്ക രേഖകളും
എന്നാല്‍, വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഉപയോഗിക്കുന്ന തെളിവുകളുടെയും രേഖകളുടെയും പട്ടിക കൈമാറാന്‍ അങ്കമാലി കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പ്രോസിക്യൂഷന്‍ പട്ടിക കൈമാറി. സുപ്രധാന തെളിവുകള്‍ ഒഴികെയുള്ളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്.
സംശയം ബോധിപ്പിക്കും
ഈ രേഖകള്‍ പ്രതികള്‍ പരിശോധിച്ചുവരികയാണ്. അതിന് ശേഷമാണ് ബുധനാഴ്ച കോടതിയില്‍ ഹാജരാകുന്നത്. പരിശോധനയില്‍ എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കില്‍ പ്രതികള്‍ കോടതിയെ ബോധിപ്പിക്കും. എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ചില സുപ്രധാന നടപടികള്‍ ഇന്നുണ്ടാകും.
സത്യവാങ്മൂലം
വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരേ നിരവധി തെളിവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പട്ടിക പ്രതിഭാഗത്തിന് കൈമാറണമെന്നാണ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നത്. ഉപയോഗിക്കാത്ത തെളിവുകളും രേഖകളും സംബന്ധിച്ച സത്യവാങ്മൂലവും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മൊഴിമാറ്റത്തില്‍ അന്വേഷണമില്ല
കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ അടുത്തിടെ മൊഴിമാറ്റിയിരുന്നു. നടി ആക്രമിക്കപ്പെടുമ്പോള്‍ നടിയുടെ വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിനാണ്. ഇയാള്‍ക്ക് ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. മാര്‍ട്ടിന്‍ മൊഴി മാറ്റിയത് സംബന്ധിച്ച് അന്വേഷിക്കണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
254 തെളിവുകള്‍
കേസില്‍ 254 തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതില്‍ 95 തെളിവുകള്‍ നേരത്തെ ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ബാക്കി കഴിഞ്ഞദിവസവും കൈമാറി. എന്നാല്‍ മെമ്മറി കാര്‍ഡ് കൂടി വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇക്കാര്യത്തിലാണ് കോടതി ബുധനാഴ്ച അന്തിമ തീരുമാനമെടുക്കുക.
ചില നടപടിക്രമങ്ങള്‍ മാത്രം
കേസിന്റെ വിചാരണ തുടങ്ങാന്‍ ചില നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ, അത് പൂര്‍ത്തിയാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സാധിക്കുന്നില്ല. എല്ലാ പ്രതികളും ഹാജരായതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി തീര്‍പ്പ് കല്‍പ്പിക്കുക.
ദിലീപ് ഒഴികെ
കഴിഞ്ഞതവണ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് ഹാജരാക്കിയിരുന്നെങ്കിലും ദിലീപ് എത്തിയിരുന്നില്ല. ഹാജരാകാന്‍ പ്രയാസമുണ്ടെന്ന് ദിലീപ് കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. എല്ലാ പ്രതികളും ഹാജരായാല്‍ മാത്രമേ വിചാരണ തുടങ്ങാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
കോടതി മാറ്റം
കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലല്ല നടക്കേണ്ടത്. പീഡനം ആരോപിപ്പിക്കപ്പെട്ട കേസായതിനാല്‍ വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റണം. മജിസ്‌ട്രേറ്റ് കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിച്ചേക്കും.
ആളൂര്‍ പറഞ്ഞത്
കേസ് വേഗം സെഷന്‍സ് കോടതിയിലേക്ക് മാറ്റി വിചാരണ ആരംഭിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കില്ല.
സംശയങ്ങള്‍ ബാക്കി
വിചാരണ തടവുകാരായി കഴിയുകയാണ് പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവര്‍. ഇവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ കേസ് സെഷന്‍സ് കോടതിയിലെത്തണം. കഴിഞ്ഞാഴ്ച ഇതിന് തടസമായത് ദിലീപിന്റെ അഭാവമാണ്. കേസിലെ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച പ്രതികളുടെ അഭിഭാഷകരില്‍ ചിലര്‍ നേരത്തെ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
തെളിവുണ്ടോ
രണ്ടാം പ്രതി മാര്‍ട്ടിനാണ് നടി ആക്രമിക്കപ്പെട്ട ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. ഈ വാഹനത്തില്‍ മറ്റു പ്രതികള്‍ സഞ്ചരിച്ച ടെംമ്പോ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പക്ഷേ, മാര്‍ട്ടിനെതിരേ പോലീസ് തെളിവ് ഹാജരാക്കിയിട്ടില്ലെന്നാണ് ഇയാളുടെ അഭിഭാഷകന്‍ എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്.
മൊബൈല്‍ നമ്പര്‍
ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട രേഖകളാണ് മാര്‍ട്ടിനെതിരേ തെളിവായുള്ളത്. ഈ തെളിവ് പ്രതിഭാഗം പ്രത്യേക ഹര്‍ജി വഴി കൈവശപ്പെടുത്തിയിരുന്നു. പോലീസ് നല്‍കിയ മൊബൈല്‍ നമ്പര്‍ മാര്‍ട്ടിന്റേതല്ലെന്ന് അഭിഭാഷകന്‍ പറയുന്നു. മാര്‍ട്ടിന്റെ ഫോണില്‍ നിന്ന് ചില എസ്എംഎസുകള്‍ അയച്ചതാണ് ഇയാള്‍ക്കെതിരായ തെളിവ്.
പ്രതികളുടെ ബന്ധം
മാര്‍ട്ടിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്നാണ് പോലീസ് ആരോപണം. മാര്‍ട്ടിനെ നടിയുടെ ഡ്രൈവറാക്കിയത് പള്‍സര്‍ സുനിയുടെ ചില തന്ത്രങ്ങളുടെ ഭാഗമായിരുന്നുവെന്നും പോലീസ് പറയുന്നു. പള്‍സര്‍ സുനിക്കെതിരേ മാര്‍ട്ടിന്‍ അടുത്തിടെ ചില വെളിപ്പെടുത്തല്‍ നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.