നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ, താനാണ് ഇര, തന്നെ പ്രതി ചേർക്കരുതെന്ന് ഹർജി!
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഹൈക്കോടതിയില്‍. പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി തളളിയതിന് എതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ താനാണ് ഇരയെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഇര തനിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ പ്രതിയാക്കിയിരിക്കുന്നതെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
പ്രത്യേക കോടതിയുടെ നടപടികള്‍ ക്രിമിനല്‍ കേസിലെ വിചാരണ സംബന്ധിച്ച നടപടിച്ചട്ടങ്ങള്‍ പാലിക്കാതെയാണ്. വാദിയുടേയും പ്രതികളുടേയും ഇരയുടേയും വിചാരണ കോടതി ഒരുമിച്ച് നടത്തുകയാണ്. ഇത് കേട്ടുകേള്‍വി ഇല്ലാത്തതാണ് എന്നും ഹര്‍ജിയില്‍ ദിലീപ് വാദിക്കുന്നു.
ഒന്നാം പ്രതിയായ പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രത്യേക വിചാരണയാണ് വേണ്ടത്. നടിയെ ആക്രമിച്ച കേസിനൊപ്പം ഈ കേസ് പരിഗണിക്കരുതെന്നും അത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനി, സനല്‍, വിഷ്ണു എന്നിവര്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. തന്നെ കേസില്‍ പ്രതിയാക്കാനുളള തെളിവില്ലെന്നാണ് ദിലീപ് വാദിക്കുന്നത്. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചത് കഴിഞ്ഞ മാസമാണ്. എന്നാല്‍ കോടതി ദിലീപിന്റെ ആവശ്യം തളളി. ദിലീപിന് എതിരെ ശക്തമായ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ അവകാശവാദം.