നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം, നടൻ സുപ്രീം കോടതിയിൽ
Recommended Video
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. കേസില്‍ അറസ്റ്റിലായി ജാമ്യം നേടി പുറത്തിറങ്ങിയ നടന് ദിലീപ് സിനിമാ രംഗത്ത് സജീവമാണ്. ദിലീപിന്റെ പേരില്‍ താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവും തമ്മിലുളള ഏറ്റുമുട്ടലും അവസാനിച്ചിരിക്കുന്നു.
അതിനിടെ കേസില്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ വേണം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
നിർണായക തെളിവ്
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ആക്രമിക്കുന്നതിനിടെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ ഈ ദൃശ്യങ്ങളുടെ ഒറിജിനല്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പകര്‍ത്തപ്പെട്ട കോപ്പി മാത്രമാണ് പോലീസിന്റെ പക്കലുളളത്. ഈ ദൃശ്യങ്ങള്‍ എട്ടാം പ്രതിയായ ദിലീപിന് നല്‍കിയിട്ടില്ല.
ദൃശ്യങ്ങൾ വേണം
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും തെളിവുകളുടേയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ട് എന്ന് വ്യക്തമാക്കിയാണ് ദിലീപ് പല തവണ ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവ കൈമാറാന്‍ പോലീസ് വിസമ്മതിച്ചു. നടിയുടെ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ട് എന്നും തന്നെ കുടുക്കുന്നതിന് വേണ്ടി പോലീസ് ഉള്‍പ്പെടെ ചെയ്തതാണ് അതെന്നുമാണ് ദിലീപ് ഉന്നയിക്കുന്ന വാദം.
ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു
ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും അത് പോലീസ് ഡിലീറ്റ് ചെയ്തുവെന്നും ദിലീപ് ആരോപിച്ചിരുന്നു. ദൃശ്യങ്ങള്‍ വേണം എന്ന ദിലീപിന്റെ ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതാണ്. പല തവണ ഇതേ ആവശ്യവുമായി കോടതി കയറിയ ദിലീപിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു.
ദിലീപ് സുപ്രീം കോടതിയിൽ
ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഭാവിയില്‍ ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്നുമുളള പ്രോസിക്യൂഷന് വാദം ഹൈക്കോടതി അടക്കം അംഗീകരിച്ചിരുന്നു. ഇതോടെയാണ് നടിയുടെ ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് സുപ്രീം കോടതിയെ സമീപിച്ച് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ എല്ലാ തെളിവുകളും ലഭിക്കാനുളള അവകാശമുണ്ടെന്ന് ദിലീപ് പറയുന്നു.
റോത്തഗി ഹാജരാകും
തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാനാണ് ദൃശ്യങ്ങള്‍ എഡിറ്റ് നടത്തിയത് എന്നും അതിനാല്‍ ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നും ദിലീപ് ആവശ്യപ്പെടുന്നു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ ആയ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ ആയ രഞ്ജിത റോത്തഗിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുകുള്‍ റോത്തഗി ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും.
ക്രിസ്തുമസിന് മുൻപ് പരിഗണിക്കും
നേരത്തെ മുകുള്‍ റോത്തഗിയെ ഹൈക്കോടതിയില്‍ തനിക്ക് വേണ്ടി ഹാജരാകാന്‍ എത്തിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു. എന്നാല്‍ റോത്തഗിക്ക് അന്ന് ഹാജരാകാന്‍ സാധിച്ചില്ല. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുളള ദിലീപിന്റെ ഹര്‍ജി ക്രിസ്തുമസ് അവധിക്ക് പിരിയും മുന്‍പ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ പോലീസ് എതിര്‍ക്കും.