ദിലീപിനെ കുടുക്കിയത് അഞ്ച് സാക്ഷിമൊഴികള്‍; സിനിമാക്കാരും!! കാവ്യാമാധവനെ ചോദ്യം ചെയ്യും
സാക്ഷിമൊഴികള്‍ മാത്രമല്ല പോലീസിന്റെ കൈവശം. നിരവധി ശാസ്ത്രീയ തെളിവുകളുമുണ്ട്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരേ ശക്തമായ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. രണ്ട് തവണ ഹൈക്കോടതിയിലും രണ്ട് തവണ മജിസ്‌ട്രേറ്റ് കോടതിയിലും ജാമ്യാപേക്ഷ നല്‍കിയ ദിലീപിന് തിരിച്ചടി നേരിട്ടിരുന്നു.
ഇപ്പോള്‍ ഹൈക്കോടതിയില്‍ മൂന്നാം തവണ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച കോടതി വീണ്ടും വേഗത്തില്‍ ജാമ്യാപേക്ഷയുമായ വീണ്ടും വരാന്‍ എന്താ പുതിയ കാര്യമെന്ന് ചോദിച്ചിരുന്നു. അതിനിടെയാണ് ദിലീപിനെതിരേ അഞ്ച് പേരുടെ നിര്‍ണായക മൊഴികളുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്. പോലീസിനെ ഉദ്ധരിച്ച് മംഗളമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നിര്‍ണായക സാക്ഷി മൊഴികള്‍
ദിലീപിനെതിരേ നല്‍കിയെന്ന് പറയുന്ന നിര്‍ണായക സാക്ഷി മൊഴികളാണ് പോലീസിന്റെ തുറുപ്പുചീട്ട്. സിനിമാ രംഗത്തുള്ളവുരേടെത് ഉള്‍പ്പെടെയാണ് ഈ സാക്ഷി മൊഴികള്‍.

പങ്ക് വ്യക്തമാക്കുന്ന മൊഴി
കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികളാണ് ഇവയെല്ലാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഇല്ലാതെ തന്നെ കുറ്റപത്രം തയ്യാറാക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്.

മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും പ്രശ്‌നമില്ല
കേസിലെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഈ മൊബൈല്‍ ഫോണ്‍ പോലീസിന് ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല.

പോലീസിന് ധൈര്യം
ഇനി മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതിന് പോലീസിനെ പ്രേരിപ്പിച്ചത് നിര്‍ണായകമായ ഈ സാക്ഷിമൊഴികളാണ്.

വിവാദമായ മൊബൈല്‍
കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കേസിലെ മറ്റൊരു പ്രതിയായ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പോലീസിനോട് പറഞ്ഞത്. ഫോണ്‍ നശിപ്പിച്ചെന്നാണ് മറ്റൊരു പ്രതി അഡ്വ. രാജു ജോസഫ് മൊഴി നല്‍കിയത്.

ക്വട്ടേഷന്‍ നല്‍കിയതു മുതല്‍
സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതു മുതലുള്ള സാക്ഷിമൊഴികള്‍ പോലീസിന്റെ പക്കലുണ്ട്. അതുകൊണ്ട് തന്നെ ദിലീപ് ജാമ്യത്തിനായി ഏത് കോടതിയെ സമീപിച്ചാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നും അന്വേഷണ സംഘം പറയുന്നു.

ശാസ്ത്രീയ തെളിവുകളും
സാക്ഷിമൊഴികള്‍ മാത്രമല്ല പോലീസിന്റെ കൈവശം. നിരവധി ശാസ്ത്രീയ തെളിവുകളുമുണ്ട്. കേസില്‍ ഇനി ആരെയും ചോദ്യം ചെയ്യേണ്ട ആവശ്യം പോലീസിനില്ല. പക്ഷേ ചിലപ്പോള്‍ രുണ്ടുപേരെ കൂടി ചോദ്യം ചെയ്‌തേക്കും.

കാവ്യയും നാദിര്‍ഷയും
ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍, സംവിധായകനും സുഹൃത്തുമായ നാദിര്‍ഷ എന്നിവരെ ഒരുതവണ കൂടി ചോദ്യം ചെയ്യണമെന്ന ആലോചനയും പോലീസിനുണ്ട്. ഇക്കാര്യം അന്വേഷണത്തിന്റെ പുരോഗതി പരിശോധിച്ചാകും തീരുമാനിക്കുക.

അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതിയാകും
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതിയാകും. നിര്‍ണായക മൊഴി നല്‍കിയത് ആരെല്ലാമാണെന്ന് പോലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കും. അതിന് ശേഷമായിരിക്കും പ്രതി ഭാഗം മറ്റു കാര്യങ്ങള്‍ ആലോചിക്കുക.

മൊഴികള്‍ ഇല്ലെന്ന് ദിലീപ്
ദിലീപ് ഒടുവില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തനിക്കെതിരേ സാക്ഷിമൊഴികള്‍ ഇല്ലെന്ന് ബോധിപ്പിച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും ദീലിപ് വ്യക്തമാക്കിയിട്ടുണ്ട്.

ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്
തന്നെ കേസില്‍ കുടുക്കിയതണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതിന് പിന്നിലുണ്ട്. തനിക്കെതിരേ ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്ത മാസം ഏഴിന് മുമ്പ്
എന്നാല്‍ അന്വേഷണ സംഘം ഇതൊന്നും കാര്യമാക്കുന്നില്ല. കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം തുടങ്ങിയതായി അന്വേഷണ സംഘം സൂചന നല്‍കിയിട്ടുണ്ട്. അടുത്ത മാസം ഏഴിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.

ദിലീപിന്റെ വിധി 26ന്
അതേസമയം, ദിലീപ് പുതിയതായി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 26ന് പരിഗണിക്കും. പ്രോസിക്യൂഷന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ഹൈക്കോടതി തീരുമാനം കൈക്കൊള്ളുക.

നാദിര്‍ഷ കുടുങ്ങുമോ
ദിലീപ് കേസില്‍ നടന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കുടുങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ വേളയില്‍ ചില നിര്‍ണായക നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന.

മറച്ചുപിടിക്കുന്ന നാദിര്‍ഷ
നേരത്തെ രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും നാദിര്‍ഷ പല കാര്യങ്ങളും മറച്ചുവയ്ക്കുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനോട് നാദിര്‍ഷ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

കാവ്യാമാധവന്റെ ഹര്‍ജിയും 25ന്
ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. ഹര്‍ജി അടുത്താഴ്ച പരിഗണിക്കും.

സഹകരിച്ചില്ലെങ്കില്‍ അറിയിക്കണം
നാദിര്‍ഷയുടെ ജാമ്യാപേക്ഷ കഴിഞ്ഞാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോടും സഹകരിച്ചില്ലെങ്കില്‍ അറിയിക്കാന്‍ പോലീസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

രക്തസമ്മര്‍ദ്ദം പ്രശ്‌നമായി
ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച നാദിര്‍ഷ ഹാജരായത്. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചോദ്യം ചെയ്യുന്നത് വേണ്ട എന്നു വയ്ക്കുകയും ചെയ്തിരുന്നു.

മറുപടി നല്‍കിയെന്ന് നാദിര്‍ഷ
തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യാന്‍ വീണ്ടുംവിളിപ്പിച്ചു. അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയെന്നാണ് നാദിര്‍ഷ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

അറിയാവുന്ന കാര്യങ്ങള്‍ പോലും
എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. നാദിര്‍ഷ സഹകരിക്കുന്നില്ല. പല കാര്യങ്ങളും മറച്ച് വയ്ക്കുന്നു. അറിയാവുന്ന കാര്യങ്ങള്‍ പോലും നാദിര്‍ഷ പറയുന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പല കാര്യങ്ങളും അറിയാം
നാദിര്‍ഷയ്ക്ക് കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമെന്നാണ് പോലീസ് കരുതുന്നത്. നാദിര്‍ഷയുടെ പങ്കിനെ കുറിച്ച് നാദിര്‍ഷ പറയുന്നതും സാക്ഷികള്‍ പറയുന്നതും പൊരുത്തപ്പെടുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കൂടുതല്‍ ചോദ്യം ചെയ്യണം
നാദിര്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂവെന്ന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസ് ഈ മാസം 25ലേക്ക് മാറ്റി.

മുദ്രവച്ച കവറില്‍ നല്‍കണം
ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഇനി എന്തൊക്കെയാണ് ചോദിക്കാനുള്ള കാര്യങ്ങളെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുദ്രവച്ച കവറില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പോലീസിനോട് നിര്‍ദേശിച്ചു.

25 നിര്‍ണായകം, മൂന്ന് അപേക്ഷകള്‍
പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയും ഹൈക്കോടതി 25ലേക്ക് മാറ്റിയിട്ടുണ്ട്. കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയും പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയും ഹൈക്കോടതി 25നാണ് ഇനി പരിഗണിക്കുക. ദിലീപിന്റേത് 26നും.












Click it and Unblock the Notifications