ഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎ
പത്തനാപുരം: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തല അറസ്റ്റിലായിരിക്കുകയാണ്. നാടകീയമായാണ് ബി പ്രദീപ് കുമാര്‍ എന്ന പ്രദീപ് കോട്ടത്തലയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്. വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത് ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് വന്‍ അടിയായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടത് മുന്നണിയോട് ഗണേഷ് കുമാര്‍ അതൃപ്തി അറിയിച്ചെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ..
അണിയറയില്‍ വന്‍ നീക്കങ്ങള്‍
നടിയെ ആക്രമിച്ച കേസ് ദിലീപിന് അനുകൂലമായി അട്ടിമറിക്കാന്‍ അണിയറയില്‍ വന്‍ നീക്കങ്ങള്‍ നടക്കുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് ഭരണപക്ഷത്തെ എംഎല്‍എ കൂടിയായ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൊഴി മാറ്റിക്കാന്‍ ശ്രമം
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെക്കൊണ്ട് ദിലീപിന് അനുകൂലമായി മൊഴി മാറ്റിക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതി. പ്രദീപിന്റെ പങ്ക് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായുളള ശ്രമം നടന്നിരുന്നു. നേരത്തെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു.
പത്തനാപുരത്തെ വീട്ടില്‍ വെച്ച് അറസ്റ്റ്
പ്രദീപ് ഹൈക്കോടതിയിലേക്ക് പോകുന്നത് മുന്‍കൂട്ടി കണ്ടാണ് പോലീസ് പെട്ടെന്ന് തന്നെ അറസ്റ്റ് നീക്കത്തിലേക്ക് കടന്നത്. ഗണേഷ് കുമാര്‍ എംഎല്‍എ അറിയാതെ ആയിരുന്നു പോലീസ് നീക്കം. കാസര്‍കോട് സിഐയുടെ നേതൃത്വത്തിലുളള സംഘം ആണ് പ്രദീപിനെ ചൊവ്വാഴ്ച ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ വീട് പോലീസ് വളഞ്ഞു
ബേക്കല്‍ പോലീസ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ തന്നെ പത്തനാപുരം പോലീസിന്റെ സഹായം അറസ്റ്റിനായി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പോലീസ് സംഘം കൊല്ലത്ത് എത്തി. പുലര്‍ച്ചെ 5 മണിക്ക് ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട് പോലീസ് വളഞ്ഞു. പോലീസുകാരില്‍ ഒരാള്‍ വീടിന്റെ വാതിലില്‍ തട്ടി.
എംഎല്‍എയിലേക്ക് സംശയ മുനകള്‍
ഏറെ സമയമെടുത്താണ് വാതില്‍ തുറക്കപ്പെട്ടത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന പ്രദീപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രദീപിനേയും കൊണ്ട് ബേക്കല്‍ പോലീസ് കാസര്‍കോട്ടേക്ക് പോവുകയും ചെയ്തു. നടിയെ ആക്രമിച്ച കേസ് സംസ്ഥാന സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. അതിനിടെയാണ് കേസ് അട്ടിമറിക്കാനുളള നീക്കവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയിലേക്ക് സംശയ മുനകള്‍ നീങ്ങുന്നത്.
ജയിലിലെത്തി ദിലീപിനെ കണ്ടു
പ്രദീപിനെ തന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തതില്‍ ഗണേഷ് കുമാര്‍ എംഎല്‍എ ഇടതുമുന്നണിയെ അതൃപ്തി അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. ഗണേഷ് കുമാര്‍ എംഎല്‍എയുടെ വലംകൈയാണ് പ്രദീപ് കോട്ടത്തല. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ ഗണേഷ് സന്ദര്‍ശനത്തിന് എത്തിയിരുന്നു. അന്ന് പ്രദീപും ഗണേഷ് കുമാറിനൊപ്പമുണ്ടായിരുന്നു.
പ്രദീപ് വെറും കൂലിക്കാരന്‍ മാത്രം
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മാപ്പ് സാക്ഷിയായ വിപിന്‍ലാലിനെ കാസര്‍കോട് എത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് ബേക്കല്‍ പോലീസിന് ലഭിച്ച പരാതി. ഫോണ്‍ വിളിച്ചും നേരിട്ടും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. കത്തുകളിലൂടെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പ്രദീപ് വെറും കൂലിക്കാരന്‍ മാത്രമാണ് എന്നും പിന്നില്‍ വന്‍ ഗൂഢാലോചനാ സംഘമുണ്ട് എന്നും വിപിന്‍ലാല്‍ ആരോപിക്കുന്നു.
ഗൂഢാലോചനാ യോഗം
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ജനുവരിയില്‍ എറണാകുളത്ത് വെച്ച് ഒരു ഗൂഢാലോചനാ യോഗം നടന്നിരുന്നു. ഇതില്‍ പ്രദീപ് പങ്കെടുത്തിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല ദിലീപിന്റെ ഡ്രൈവര്‍ ആയ സുനില്‍ രാജുമായി പ്രദീപ് കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.