നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കം, ദിലീപിന് വൻ ആശ്വാസം, നടന് മേൽ ഉടൻ കുറ്റം ചുമത്തില്ല!
കൊച്ചി: കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് മലയാളത്തിലെ യുവനടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്ത മാസം കേസിന്റെ വിചാരണ നടപടികൾ എറണാകുളത്തെ വിചാരണക്കോടതിയിൽ ആരംഭിക്കാനിരിക്കുകയാണ്.
കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതികളിലൊരാളായ നടൻ ദിലീപിന്റെ ആവശ്യം. ദിലീപിന്റെ ഈ ആവശ്യം ഹൈക്കോടതിക്ക് മുന്നിലാണുളളത്. അതിനിടെ ദിലീപിന് ആശ്വാസമായി സര്‍ക്കാര്‍ നീക്കം. നടിയുടെ കേസില്‍ ദിലീപിന് എതിരെ ഉടന്‍ കുറ്റം ചുുമത്തില്ല.
കേരളം ഞെട്ടിയ ദിവസം
2017 ഫെബ്രുവരി 17നാണ് തെന്നിന്ത്യയിലെ പ്രമുഖ യുവനടിയെ ഒരു സംഘം കാറില്‍ കടത്തിക്കൊണ്ട് പോയി ആക്രമിച്ചത്. സിനിമാ ലോകവും കേരള സമൂഹവും ഞെട്ടിത്തരിച്ച സംഭവത്തിലെ പോലീസ് അന്വേഷണം എത്തിയത് നടന്‍ ദിലീപിലേക്ക് ആയിരുന്നു. ദിലീപിനെ പ്രതി ചേര്‍ത്ത് പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചു.
ദിലീപ് എട്ടാം പ്രതി
പള്‍സര്‍ സുനി ഒന്നാം പ്രതിയായിട്ടുളള കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തത് എട്ടാമതായിട്ടായിരുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കൊട്ടേഷന്‍ നല്‍കി എന്നതാണ് നടനെതിരെ ഉയര്‍ന്ന ആരോപണം. കേസില്‍ ദിലീപ് 85 ദിവസത്തോളം ജയിലിലും കിടന്നിരുന്നു.
പെൻഡ്രൈവ് വേണം
സിനിമാ രംഗത്തുളള ശത്രുക്കള്‍ തന്നെ കേസില്‍ കുടുക്കിയതാണ് എന്നാണ് ദിലീപ് ആരോപിക്കുത്. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ അടങ്ങുന്ന പെന്‍ഡ്രൈവിന് വേണ്ടി ദിലീപ് പല തവണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആവശ്യം നിരസിക്കപ്പെട്ടു.
ദിലീപിന് അനുകൂലം
ദിലീപിനെതിരെ നടപടിയെടുത്തതിന് സംസ്ഥാന സര്‍ക്കാരിന് വലിയ കയ്യടികള്‍ ലഭിച്ചിരുന്നു. സ്ത്രീ സുരക്ഷാ വിഷയങ്ങളില്‍ ഇത് വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ദിലീപിന് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഉടനെ കുറ്റം ചുമത്തില്ല
വെള്ളിയാഴ്ച എറണാകുളത്തെ വിചാരണക്കോടതി ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണ് സര്‍ക്കാരിന്റെ അമ്പരപ്പിക്കുന്ന നീക്കം. ദിലീപിന് മേല്‍ ഉടനെ കുറ്റം ചുമത്തരുത് എന്ന ആവശ്യം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അംഗീകരിച്ചു.
വിധി വരുന്നത് വരെ
നടിയെ കാറില്‍ വെച്ച് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കുറ്റം ചുമത്തരുത് എന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഈ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.
കേസ് മാറ്റി വെച്ചു
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് റാവലിന്റെ അസൗകര്യം പരിഗണിച്ച് കേസ് മാറ്റി വെയ്ക്കണം എന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ജ. എഎം ഖാന്‍വില്‍ക്കര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം.
വിചാരണ ഇനിയും നീളും
ഇതോടെ അടുത്ത മാസം കേസിന്റെ വിചാരണ ആരംഭിക്കാനാവില്ലെന്നും വിചാരണ വീണ്ടും നീളുമെന്നും ഉറപ്പായി. മെമ്മറി കാര്‍ഡിന്റെ കോപ്പി ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തളളിയിരുന്നു. ഇതടക്കം എല്ലാ തെളിവുകള്‍ക്കും തനിക്ക് അവകാശമുണ്ട് എന്നാണ് ദിലീപിന്റെ വാദം.
ദൃശ്യം പരിശോധിക്കണം
ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ട് എന്നും അതില്‍ സ്ത്രീശബ്ദമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ഈ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കണം എന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. എന്നാല്‍ മെമ്മറി കാര്‍ഡ് നല്‍കുന്നത് പ്രതിയുടെ സ്വകാര്യതയെ ഹനിക്കുമെന്ന് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തളളിക്കൊണ്ട് ചൂണ്ടിക്കാട്ടുകയുണ്ടായി.
ഹർജി തളളി
മാത്രമല്ല മെമ്മറി കാര്‍ഡ് തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും തൊണ്ടിമുതല്‍ കൂടിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുളള നടന്റെ ഹര്‍ജി നിലവില്‍ ഹൈക്കോടതിക്ക് മുന്നിലുണ്ട്.
കെ സുരേന്ദ്രന്റെ പത്രിക തളളിയേക്കുമെന്ന് സൂചന! ബിജെപി ഞെട്ടലിൽ, മറികടക്കാൻ ചടുല നീക്കം
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ