പൂജയില്‍ കുടുങ്ങി ദിലീപ്; ആറ് ദിവസം രക്ഷയില്ല!! മറുതന്ത്രത്തിന് പോലീസ്, രഹസ്യമൊഴി നിര്‍ണായകം
ക്വട്ടേഷന്‍ ദിലീപിന്റേതാണെന്ന് പത്താംപ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി അടുത്ത ചൊവ്വാഴ്ച. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയു വാദം കേട്ട ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റിയത്. ഇനിയുള്ള ആറ് ദിനം കൂടി ദിലീപ് ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഉറപ്പായി.
നേരത്തെ ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി രണ്ടുതവണ തള്ളിയിരുന്നു. ഇനി അടുത്ത ചൊവ്വാഴ്ച കോടതി എന്തുതീരുമാനിക്കുമെന്നത് നിര്‍ണായകമാണ്. കോടതി കനിഞ്ഞില്ലെങ്കില്‍ ദിലീപ് പുറത്തിറങ്ങാനുള്ള സാധ്യത ഇല്ലാതാകും. അതോടെ വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരും. അതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
കോടതി വ്യാഴാഴ്ച പിരിയും
പൂജ അവധിക്കായി കോടതി വ്യാഴാഴ്ച പിരിയും. അടുത്ത ചൊവ്വാഴ്ചയാണ് വീണ്ടും ചേരുന്നത്. അന്ന് തന്നെ കോടതി ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയും.
ശേഷം കുറ്റപത്രം
വിധി അറിഞ്ഞ ശേഷം കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുക ഒക്ടോബര്‍ എട്ടിനാണ്.
എല്ലാ അടവും പുറത്തെടുത്തു
ഒക്ടോബര്‍ ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. കോടതി വിധി അനുകൂലമാക്കാനുള്ള എല്ലാ ശ്രവും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്.
റിമി ടോമിയുടെ രഹസ്യമൊഴി
കേസില്‍ ഗായിക റിമി ടോമിയുള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള നാല് പേരുടെ രഹസ്യമൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്. നേരത്തെ 21 പേരുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്.
സമ്മര്‍ദ്ദത്തിന് വഴങ്ങിയാലും പ്രശ്‌നമില്ല
രഹസ്യമൊഴി കേസില്‍ നിര്‍ണായകമാണ്. പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങി മൊഴിമാറ്റാന്‍ സാധ്യതയുള്ളതിനാലാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുക്കുന്നത്.
പുറത്തിറങ്ങുന്നത് ഇല്ലാതാക്കാന്‍
90 ദിവസത്തിന് ശേഷവും ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കും. ഇതില്ലാതാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പോലീസ് പിടിച്ചാല്‍ മൂന്ന് കോടി
ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത്. എന്നാല്‍ പോലീസ് പിടിക്കുകയാണെങ്കില്‍ മൂന്ന് കോടി തരാമെന്നും ഉറപ്പ് നല്‍കിയിരുന്നുവത്രെ- പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചു.
സാക്ഷികളെ സ്വാധീനിക്കുന്നു
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണയാക തെളിവുകള്‍ ലഭിച്ചിട്ടുണ്ടത്രെ.
സിനിമാ മേഖലയിലെ പ്രമുഖര്‍
പ്രധാന സാക്ഷികളെ സ്വാധീനിക്കാനാണ് ശ്രമം നടക്കുന്നത്. ദിലീപിന് വേണ്ടി കരുക്കള്‍ നീക്കുന്നത് സിനിമാ മേഖലയിലുള്ള പ്രമുഖരാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. പണം വാങ്ങിയ ശേഷം പള്‍സര്‍ സുനി മുങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കൂട്ടുപ്രതി തടയുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
വിപിന്‍ലാലിന്റെ മൊഴി
സുനി സഹതടവുകാരനായ വിപിന്‍ ലാലിനോട് പറഞ്ഞ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ ഇന്ന് ആയുധമാക്കിയത്. വിപിന്‍ലാലിന്റെ മൊഴി പോലീസ് കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചു.
കോടികള്‍ ലാഭം
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് വഴി ദിലീപിന് 65 കോടി രൂപ ലാഭമുണ്ടാകുമെന്ന് സുനി വിപിനോട് പറഞ്ഞിരുന്നു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലംകൂടി ലഭിക്കണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
നടിയുടെ അനുഭവങ്ങള്‍
ക്വട്ടേഷന്‍ ദിലീപിന്റേതാണെന്ന് പത്താംപ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട നടി പാവയല്ല. അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
ജാമ്യം അനുവദിക്കരുത്
കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് സിനിമാ മേഖലയിലെ പ്രമുഖരാണെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അഞ്ചാംതവണ നടക്കുമോ
ദിലീപ് അഞ്ചാംതവണയാണ് ജാമ്യംതേടുന്നത്. അപ്പോഴൊക്കെ അന്വേഷണ സംഘം ജാമ്യത്തെ എതിര്‍ത്തത് മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു.
എവിടെ മൊബൈലും മെമ്മറികാര്‍ഡും
ഇപ്പോള്‍ ഹൈക്കോടതി തന്നെ അക്കാര്യം ചോദിച്ചു. എവിടെ കേസില്‍ ഉണ്ടെന്ന് പറയുന്ന മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും. പ്രോസിക്യൂഷനെ ഞെട്ടിക്കുന്നതായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
മറുപടി ഇങ്ങനെ
അതുതന്നെയാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന ചോദ്യമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള ഒരു പോയിന്റും അതുതന്നെയാണ്.
നേരത്തെ പറഞ്ഞത്
നേരത്തെ ദിലീപ് ജാമ്യം തേടിയപ്പോഴെല്ലാം അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചത്, അന്വേഷണം തുടരുകയാണെന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു.
മാസങ്ങള്‍ പിന്നിട്ടിട്ടും
പക്ഷേ, മാസങ്ങള്‍ പിന്നിട്ടിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പള്‍സര്‍ സുനി വ്യത്യസ്ത മൊഴികളാണ് നല്‍കിയത്.
പുഴയില്‍ മുങ്ങി
സുനിയുടെ മൊഴി വിശ്വസിച്ച് അന്വേഷണ സംഘം ഒരു തവണ പുഴയില്‍ മുങ്ങി പരിശോധന വരെ നടത്തി. ഓടയില്‍ എറിഞ്ഞുവെന്നും അല്ല, പുഴയിലാണ് എറിഞ്ഞതെന്നും തുടങ്ങി നിരവധി മൊഴികള്‍ സുനി നല്‍കിയിരുന്നു.
നശിപ്പിച്ചെന്നത് സത്യമോ
കേസിലെ മറ്റു പ്രതികളായ അഭിഭാഷകരുടെ കൈവശമാണ് മൊബൈലും മെമ്മറി കാര്‍ഡും ഉള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പറഞ്ഞത് മൊബൈല്‍ നശിപ്പിച്ചുവെന്നാണ്.
കുഴങ്ങിമറിഞ്ഞ കേസ്
മൊബൈല്‍ നശിപ്പിച്ചുവെന്ന മൊഴി പോലീസ് മുഖവിലക്കെടുത്തിരുന്നില്ല. തുടര്‍ന്നും അന്വേഷണം നടത്തി. എന്നാല്‍ ഇതുവരെ മൊബൈല്‍ കണ്ടെടുക്കാനായില്ല. ഇതുതന്നെയാണ് ഹൈക്കോടതി ചോദിച്ചതും.
വിചാരണ തടവുകാരനോ
ഇക്കാര്യങ്ങള്‍ അക്കമിട്ടുനിരത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാമന്‍പിള്ള വാദിച്ചു. മൊബൈല്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
സുനിയുടെ വാക്കുകള്‍
കുറ്റവാളിയായ പള്‍സര്‍ സുനിയുടെ വാക്കുകളാണ് പോലീസ് മുഖവിലക്കെടുക്കുന്നത്. അത് സ്വീകരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ മറ്റു നീക്കങ്ങളും സുനിയുടെ മൊഴി കണക്കിലെടുത്താണെന്നും പ്രതിഭാഗം വാദിച്ചു.
നിര്‍ണായകം
ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. ഇത്തവണ ദിലീപിന് നിര്‍ണായകമാണ്.
നഗ്നചിത്രം പകര്‍ത്തി
നഗ്നചിത്രം പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. നഗ്ന ചിത്രം പകര്‍ത്തിയെന്ന് പറയുന്ന സംഭവത്തില്‍ ദിലീപിന് പങ്കില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് കേസിലെ ചില പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും കൃത്യമായ അന്വേഷണം നടന്നില്ല.
എല്ലാം വെറുതെ
മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുക്കാന്‍ സാധിക്കാത്തത് പോലീന്റെ വീഴ്ചയാണ്. ഇക്കാര്യം മറുച്ചുവച്ചാണ് ദിലീപിനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും രാമന്‍ പിള്ള ചൂണ്ടിക്കാട്ടി. അന്വേഷണം നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും പ്രതിഭാഗം ഉന്നയിച്ചിരുന്നു.
കുറ്റവാളിയുടെ മൊഴി
ഒരു കുറ്റവാളിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. പള്‍സര്‍ സുനിയെ പോലീസ് ദൈവമായാണ് കാണുന്നതെന്നും രാമന്‍പിള്ള കുറ്റപ്പെടുത്തി.
അന്വേഷണം അന്തിമഘട്ടത്തില്‍
കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണം. ഇനിയും കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
തെളിവുകള്‍ കോര്‍ത്തിണക്കുന്നു
കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഒക്ടോബര്‍ ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. തെളിവുകള്‍ കോര്‍ത്തിണക്കുകയാണിപ്പോള്‍ അന്വേഷണ സംഘം ചെയ്യുന്നത്.
പ്രോസിക്യൂഷന്റെ വാദം മുന്‍കൂട്ടി കണ്ടു
മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണന്നുമാണ് നേരത്തെ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച തടസവാദം. ഇക്കാര്യം തന്നെയാണ് ദിലീപിന്റെ അഭിഭാഷകന്‍ ആയുധമാക്കിയതും.
നേരത്തെ പോലീസ് ചെയ്തത്
മൊബൈലിന്റെ പേര് പറഞ്ഞ് ഇനിയും ദിലീപിന്റെ ജയില്‍വാസം നീട്ടിക്കൊണ്ടുപോകരുത്. പള്‍സര്‍ സുനിക്കെതിരായ അന്വേഷണം പോലീസ് വേഗത്തില്‍ അവസാനിപ്പിച്ചിരുന്നുവെന്നും രാമന്‍പിള്ള ചൂണ്ടിക്കാട്ടി.