നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാറിന് ജാമ്യം
കാസര്‍കോട്: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. ഹൊസ്ദൂര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രദീപിന് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസിലെ മാപ്പ് സാക്ഷിയായ കാസര്‍കോട് ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപ് കുമാറിനെതിരായ കേസ്.
ദിലീപിന് അനുകൂലമായി
ഈ വർഷം ജനുവരി 28നായിരുന്നു സംഭവം. നടന്‍ ദിലീപിന് അനുകൂലമായി കേസിൽ മൊഴി നൽകണമെന്നായിരുന്നു വിപിൻ ലാലിനോട് പ്രദീപ് ആവശ്യപ്പെട്ടത്. ഇതിന് വഴങ്ങാതായതോടെയാണ് ഭീഷണിപ്പെടുത്തിയത്. ജനുവരി 24 ന് കാസർകോട് നഗരത്തിലെത്തിയ പ്രദീപ് കുമാർ വിപിൻ ലാലിന്‍റെ ബന്ധുവിനെ കണ്ട് കേസീല്‍ ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിപിന്‍ ലാല്‍ വഴങ്ങാതായതോടെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
പൊലിസിനോട് പറഞ്ഞത്.
നേരത്തെ പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ അനുവദിച്ചെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ പ്രദീപ് കുമാറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ജാമ്യാപേക്ഷയിന്‍മേലുള്ള പൊലീസിന്‍റെ എതിര്‍വാദം. നാല് ദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും സിംകാര്‍ഡ് അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുത്തിയെന്ന കാര്യം മാത്രമാണ് പ്രദീപ് പൊലിസിനോട് പറഞ്ഞത്.
കാസര്‍ഗോഡ് എത്തിയത്
കാസര്‍ഗോഡ് എത്തിയത് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനും ജ്വല്ലറിയില്‍ എത്തിയത് വാച്ച് വാങ്ങാനുമാണെന്ന മൊഴിയില്‍ പ്രതി ഉറച്ച് നില്‍ക്കുകയും ചെയ്തു. ജനുവരി 24ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ ശേഷം പ്രദീപ് എങ്ങോട്ട് പോയെന്നും ജനുവരിന് 20ന് മുന്‍പ് കൊച്ചിയില്‍ നടന്നെന്ന് പറയപ്പെടുന്ന ഗൂഡാലോചന യോഗത്തെ കുറിച്ചുമായിരുന്നു പൊലീസിന് പ്രധാനമായും അറിയേണ്ടിരുന്നത്.
കോടതിയില്‍
എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും പ്രദീപില്‍ നിന്ന് പൊലീസിന് കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രദീപ് കുമാറിന് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. പ്രദീപ് കുമാർ കാസർകോട്ടെത്തി മാപ്പുസാക്ഷിയുടെ ബന്ധുവിന കണ്ടത് കള്ളപ്പേര് പറഞ്ഞാണെന്നും പ്രൊസിക്യൂഷൻ കോടതിയില്‍ വാദിച്ചിരുന്നു.
ദിലീപിന്റെ ജാമ്യം
എന്നാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനായി ചില പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും റിമാൻഡ് നീട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. 7 വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ ജാമ്യം അനുവദിക്കാൻ കീഴ്ക്കോടതികൾക്ക് അധികാരമുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
Recommended Video
ഇരുവിഭാഗത്തിന്‍റെയും വാദങ്ങള്‍
ഇരുവിഭാഗത്തിന്‍റെയും വാദങ്ങള്‍ വിശദമായി കേട്ട കോടതി പ്രദീപ് കുമാറിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. കഴിഞ്ഞ മാസം 24 ന് പുലർച്ചെയാണ് പത്തനാപുരത്ത് ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസിൽ നിന്നായിരുന്നു പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.