നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം കോടതി രേഖപ്പെടുത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എരണാകുളം സിബിഐ സ്പെഷ്യൽ കോടതിയിൽ നടി മഞ്ജു വാര്യർ മൊഴി നൽകി. നടി ബിന്ദു പണിക്കര്‍, നടന് സിദ്ദീഖ് എന്നിവരും വ്യാഴാഴ്ച സാക്ഷിവിസ്താരത്തിനായി കോടതിയിലെത്തിയിരുന്നു. കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു മുന്‍പ് തന്നെ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരായിരുന്നു.
പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായി മഞ്ജുവിനെ ചേർക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയാകും മഞ്ജു വാര്യര്‍. മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരായ സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്, ഗീതു മോഹന്‍ദാസ്, സംവിധായകന് ശ്രീകുമാര്‍ മേനോന്, ഗായിക റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും.
2017 ഫെബ്രുവരി 17നമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ സംഭവത്തില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് നടന് ദിലീപിന് പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നത്. അതേ വര്‍ഷം ജൂലൈ 10ന് ദിലീപ് അറസ്റ്റിലായിരുന്നു. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ ബന്ധമുണ്ടായിരുന്നോ? സാമ്പത്തിക ഇടപാട് നടന്നിരുന്നോ? തുടങ്ങിയ കാര്യങ്ങളാണ് നേരത്തെ പോലീസ് മഞ്ജുവില്‍ നിന്ന് ചോദിച്ചറിഞ്ഞത്. മഞ്ജുവിന്റെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.