ദിലീപുമായി പിരിഞ്ഞ ആ കോടതിയിലേക്ക് മഞ്ജു വീണ്ടുമെത്തുന്നു; നിര്‍ണായക സാക്ഷിവിസ്താരം 27ന്
കൊച്ചി: 2015ല്‍ നിറകണ്ണുകളോടെ നടി മഞ്ജുവാര്യര്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന ദൃശ്യം മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. നടന് ദിലീപുമായുള്ള വിവാഹ മോചന വേളയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിക്ക് പുറത്തേക്ക് വരുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആരോടും സംസാരിക്കാതെ മഞ്ജു വാഹനത്തില്‍ കയറി.
വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മഞ്ജുവാര്യര്‍ വീണ്ടും ഇതേ കോടതിയില്‍ എത്തുകയാണ്. കേരളക്കര ഞെട്ടലോടെ കേട്ട നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷി പറയാന്‍. രണ്ടു സംഭവങ്ങളിലും ഒരു ഭാഗത്ത് ദിലീപ് ഉണ്ട് എന്നത് യാദൃശ്ചിതമാകാം. വിശദാംശങ്ങള്‍ ഇങ്ങനെ....
അവസാനം മഞ്ജു എത്തിയത്
2015 ജനുവരി 31നാണ് അവസാനമായി മഞ്ജുവാര്യര്‍ എറണാകുളത്തെ ഈ കോടതിയിലെത്തിയത്. അന്ന് കുടുംബ കോടതി സമുച്ചയമായിരുന്നു ഇത്. ദിലീപുമായുള്ള വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് വരുമ്പോള്‍ മഞ്ജുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
കോടതികളിലെ മാറ്റം
കലൂരിലെ കുടുംബ കോടതി പിന്നീട് മഹാരാജാസിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ കലൂരിലെ കുടുംബ കോടതി സമുച്ചയം സിബിഐ പ്രത്യേക കോടതിയായി മാറി. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടക്കുന്നതും ഇതേ കോടതിയിലാണ്.
സിബിഐ കോടതിയിലെത്തിയ വഴി
നടി ആക്രമിക്കപ്പെട്ട സംഭവം ക്രിമിനല്‍ കേസാണ്. അതുകൊണ്ടുതന്നെ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കേണ്ടത്. എന്നാല്‍ ഇരയായ നടിയുടെ സ്വകാര്യത പരിഗണിച്ച് വിചാരണ വനിതാ ജഡ്ജിക്ക് മുമ്പില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നടിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് വനിതാ ജഡ്ജിക്ക് മുമ്പില്‍ വിചാരണ എത്തിയത്.
കേസിലെ പ്രധാന സാക്ഷി
എറണാകുളം സെഷന്‍സ് കോടതിയില്‍ വനിതാ ജഡ്ജിമാരില്ലാത്ത സാഹചര്യത്തില്‍ സിബിഐ കോടതിയിലെ വനിതാ ജഡ്ജിക്ക് മുമ്പില്‍ വിചാരണ എത്തുകയായിരുന്നു. നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മഞ്ജുവാര്യര്‍ കേസിലെ പ്രധാന സാക്ഷിയാണ്. അവര്‍ വരുന്ന ബുധനാഴ്ച സാക്ഷി വിസ്താരത്തിന് വേണ്ടി വീണ്ടും ഈ കോടതിയിലെത്തും.
നടി ആക്രമിക്കപ്പെട്ട സംഭവം
2017 ഫെബ്രുവരി 17നമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ സംഭവത്തില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് നടന് ദിലീപിന് പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നത്. അതേ വര്‍ഷം ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി.
വന്‍ ഗൂഢാലോചന
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരാണ്. കലൂരില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മഞ്ജു ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിലുള്ള വിശദീകരണം പോലീസ് മഞ്ജുവാര്യരില്‍ നിന്ന് നേരത്തെ തേടിയിരുന്നു.
മൊഴി നിര്‍ണായകം
ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ ബന്ധമുണ്ടായിരുന്നോ? സാമ്പത്തിക ഇടപാട് നടന്നിരുന്നോ? തുടങ്ങിയ കാര്യങ്ങളാണ് നേരത്തെ പോലീസ് മഞ്ജുവില്‍ നിന്ന് ചോദിച്ചറിഞ്ഞത്. മഞ്ജുവിന്റെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്.
ആറ് മാസത്തിനകം വിധി
ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കേസിലെ തെളിവുകളുടെ പകര്‍പ്പ് തേടി നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിച്ചതാണ് വിചാരണ വൈകാന്‍ കാരണം. പ്രതികളുടെ ഹര്‍ജികള്‍ എല്ലാം തള്ളിയ സാഹചര്യത്തില്‍ അധികം വൈകാതെ വിചാരണ പൂര്‍ത്തിയായി വിധി വരുമെന്നാണ് പ്രതീക്ഷ.
ഇതുവരെ വിസ്തരിച്ചവര്‍
ആക്രമണത്തിന് ഇരയായ നടിയെ ആണ് ആദ്യം വിസ്തരിച്ചത്. പിന്നീട് നടന് ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു. കൂടാതെ നടി രമ്യ നമ്പീശനെയും വിസ്തരിച്ചു. കേസില്‍ പത്ത് പ്രതികളാണുള്ളത്. 300 സാക്ഷികളും. ആദ്യം 135 സാക്ഷികളെയാണ് വിസ്തരിക്കുക. പ്രോസിക്യൂഷന്റെ വിസ്താരത്തിന് ശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും.
പ്രതികള്‍ ഇവരാണ്
ക്വട്ടേഷന്‍ സംഘാംഗവും സിനിമാ മേഖലയിലുള്ളവരുമായി ബന്ധവുമുണ്ടായിരുന്ന പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. നടി ആക്രമിക്കപ്പെട്ട കാറിന്റെ ഡ്രൈവര്‍ മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജേഷ്, സലീം, പ്രദീപ്, ചാര്‍ളി തോമസ്, നടന് ദിലീപ്, സനല്‍ കുമാര്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍.
32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കും; ഒരാഴ്ച്ചയ്ക്കകം എല്ലാം തീരുമെന്ന് കോണ്‍ഗ്രസ് നേതാവ്