പോലീസിനെ വെള്ളംകുടിപ്പിച്ച് മാർട്ടിൻ വീണ്ടും.. സുനിയുമായുള്ള ഫോൺസംഭാഷണം വ്യാജമെന്ന് ഹർജി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളാണ് രണ്ടാം പ്രതി മാര്ട്ടിന് അടുത്തിടെ നടത്തിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ മാര്ട്ടിന് നല്കിയ രഹസ്യമൊഴി കേസിനെ അപ്പാടെ തകിടം മറിക്കാന്‍ പോരുന്നതാണ്. നടി ആക്രമിക്കപ്പെട്ട സംഭവം കെട്ടിച്ചമച്ചതാണ് എന്നും പള്‍സര്‍ സുനിയും നടിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നുമായിരുന്നു മാര്‍ട്ടിന്റെ ആരോപണം.
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!
അത് കൂടാതെ പുതിയ ആരോപണവുമായി വീണ്ടും മാര്ട്ടിന് രംഗത്ത് വന്നിരിക്കുകയാണ്. മാര്‍ട്ടിന്റെ ഈ വെളിപ്പെടുത്തലുകള്‍ അന്വേഷണ സംഘത്തെ തികച്ചും ആശങ്കപ്പെടുത്തുന്നതാണ്. അതേസമയം ദിലീപിന് ആശ്വാസമേകുന്നതും.
ആശങ്കയിൽ പോലീസ്
നടിയെ ആക്രമിച്ച കേസില്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് അനുകൂലമായ രീതിയില്‍ അല്ല മുന്നോട്ട് പോകുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളുടെ ലിസ്റ്റും പ്രതിഭാഗത്തിന് നല്‍കണമെന്ന് അങ്കമാലി കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ദിലീപിന് കൈമാറേണ്ടി വരുമോ എന്ന ആശങ്കയിലാണ് പോലീസ്.
കേസിലെ പുകമറ
മാത്രമല്ല, കുറ്റപത്രം റദ്ദാക്കുന്നതിന് വേണ്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. നേരത്തെ രണ്ടാം പ്രതി മാര്ട്ടിന് പോലീസിന് തിരിച്ചടിയേകുന്ന മൊഴി നല്‍കിയതോടെ തന്നെ കേസില്‍ പുകമറ സൃഷ്ടിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചിട്ടുണ്ട്. നടി കൂടി ഉള്‍പ്പെട്ട് നടത്തിയ കെട്ടുകഥയാണ് കേസ് എന്നായിരുന്നു മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍.
പോലീസിനെതിരെ ഹർജി
ഇത് കൂടാതെ പോലീസിനെ വെട്ടിലാക്കി മാര്ട്ടിന് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. മാര്‍ട്ടിനും പള്‍സര്‍ സുനിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് വ്യാജമാണ് എന്നാണ് ഹര്‍ജിയിലെ വാദം. ഈ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്റെ ഹര്‍ജി.
സുനിയുമായുള്ള ഫോൺ സംഭാഷണം
തൃശൂരില്‍ നിന്നും സിനിമാ ജോലികള്‍ കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങവേ ആണ് പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. നടി സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാര്ട്ടിന്. കേസില്‍ ആദ്യം പിടിയിലായ പ്രതിയും മാര്ട്ടിന് തന്നെ. മാര്‍ട്ടിനും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് വേണ്ടിയാണ് ഈ സംഭാഷണം പോലീസ് കോടതിയില്‍ ഹാജരാക്കിയത്.
സംഭാഷണം വ്യാജം
ഈ സംഭാഷണം വ്യാജമാണെന്ന് ആരോപിക്കുന്ന മാര്ട്ടിന് പോലീസ് തെളിവായി സമര്‍പ്പിച്ച ഫോണ്‍ തന്റേതല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മാര്‍ട്ടിന്റെ ഫോണ്‍ സംഭാഷണ രേഖകള്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിയില്‍ പറയുന്നു. മാര്‍ട്ടിന്റെ ഹര്‍ജി കോടതി നാളെയാണ് പരിഗണിക്കുക.
വെളിപ്പെടുത്തൽ അന്വേഷിക്കണം
മാര്ട്ടിന് അടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി അടുത്ത മാസം ഏഴ് വരെ നീട്ടിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മാര്ട്ടിന് നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്.
വസ്തുതകൾ പുറത്ത് പറയരുതെന്ന്
നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് ഭയമാണെന്ന് നേരത്തെ മാര്ട്ടിന് കോടതിയെ അറിയിച്ചിരുന്നു. നടിയിൽ നിന്നും ഒരു നിർമ്മാതാവിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും മാർട്ടിൻ വെളിപ്പെടുത്തുകയുണ്ടായി. കേസിലെ യഥാർത്ഥ വസ്തുതകൾ പുറത്ത് പറയരുത് എന്നാവശ്യപ്പെട്ട് ഭീഷണിയുള്ളതായി മാർട്ടിന്റെ അച്ഛൻ ആന്റണിയും മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. മാർട്ടിൻ കോടതിയിൽ നൽകിയ മൊഴിയും ആന്റണി മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയുണ്ടായി.
ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ
നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ കേൾക്കാത്ത കാര്യങ്ങളാണ് മാർട്ടിൻ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടിട്ടേ ഇല്ലെന്നും എല്ലാം നാടകമായിരുന്നു എന്ന തരത്തിലുമായിരുന്നു വെളിപ്പെടുത്തൽ. നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് മാര്ട്ടിന് പറഞ്ഞു. നടിയെ കൊണ്ട് ചെന്നാക്കാന്‍ ആവശ്യപ്പെട്ടത് പള്‍സര്‍ സുനിയാണ്. ലാല്‍ ക്രിയേഷന്‍സിലെത്തിക്കാനാണ് നടി ആവശ്യപ്പെട്ടത്. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി വാങ്ങി.
അന്വേഷണം കെട്ടുകഥ
കാർ യാത്രയിൽ ഉടനീളം സുനിയുടെ ഫോണ്‍ നടി എടുത്തുവെന്നും ഫോണ്‍ തിരിച്ച് കൊടുത്തത് ലാല്‍ ക്രിയേഷന്‍സിലെത്തിയപ്പോളാണ് എന്നും മാര്ട്ടിന് പറഞ്ഞതായാണ് റിപ്പോർട്ടുകൾ വന്നത്. പോലീസിനെതിരെ മാർട്ടിൻ വിമർശനം ഉന്നയിക്കുകയുണ്ടായി. കേസിൽ നടന്ന പോലീസ് അന്വേഷണം കെട്ടുകഥയായിരുന്നുവെന്നും മാപ്പ് സാക്ഷിയായ പോലീസുകാരന് അനീഷും ഗൂഢാലോചനയുടെ ഭാഗമാണെന്നും മാര്ട്ടിന് പറഞ്ഞിരുന്നു.
കേസ് അട്ടിമറിക്കുന്നോ
കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ട് തന്നെ മാസങ്ങൾ കഴിഞ്ഞു. അതുവരെയുള്ള ഒരു ഘട്ടത്തിലും നടത്താത്ത വെളിപ്പെടുത്തലുകൾ വിചാരണ തുടങ്ങാനിരിക്കെ മാർട്ടിന്റെ ഭാഗത്ത് നിന്നുമുണ്ടായതിനെ പോലീസ് സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. മാർട്ടിനെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്നതാണ് കണ്ടെത്തേണ്ടത്. ദിലീപിനെ പോലൊരു പ്രമുഖൻ പ്രതിസ്ഥാനത്തുള്ള കേസിൽ അട്ടിമറി സാധ്യത വളരെ കൂടുതലാണ് എന്ന് പോലീസ് കരുതുന്നു.