നടിയുടെ കേസില്‍ മറ്റുപ്രതികള്‍ക്ക് പണി കൊടുത്ത് ദിലീപ്; മാര്‍ട്ടിനെതിരെ തെളിവ് എവിടെ? നമ്പര്‍ മാറി
മാര്‍ട്ടിന്റെ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഉണ്ടോ എന്ന് ആരാഞ്ഞ് പ്രതിഭാഗം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Recommended Video
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസിന്റെ വിചാരണ തുടങ്ങാന്‍ ചില നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ, അത് പൂര്‍ത്തിയാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സാധിക്കുന്നില്ല. എല്ലാ പ്രതികളും ഹാജരായതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി തീര്‍പ്പ് കല്‍പ്പിക്കുക. കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലല്ല നടക്കേണ്ടത്. പീഡനം ആരോപിപ്പിക്കപ്പെട്ട കേസായതിനാല്‍ വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റണം. മജിസ്‌ട്രേറ്റ് കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. കേസ് അടുത്ത 31ന് പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ട ഉത്തരവുണ്ടായേക്കുമെന്നാണ് സൂചന. ദിലീപ് ഹാജരാകാത്തത് മറ്റു പ്രതികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മാത്രമല്ല, രണ്ടാം പ്രതിക്കെതിരേ ശക്തമായ തെളിവില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...
എല്ലാ പ്രതികളോടും
ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് അന്നേദിവസം ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. ഇതോടെ മറ്റു പ്രതികള്‍ ഹാജരായെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
സെഷന്‍സ് കോടതിയില്‍
കേസിന്റെ വിചാരണ നടക്കേണ്ടത് മജിസ്‌ട്രേറ്റ് കോടതിയില്‍ അല്ല. സെഷന്‍സ് കോടതിയിലാണ്. മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപ്പോള്‍ കേസുള്ളത്. സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടണം. എന്നാല്‍ മാത്രമേ വിചാരണ തുടങ്ങാന്‍ സാധിക്കൂ.
റിമാന്റ് കാലാവധി
ഒന്നാം പ്രതി പള്‍സല്‍ സുനി അടയ്ക്കമുള്ള പ്രതികളുടെ റിമാന്റ് കാലാവധി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചത്. എന്നാല്‍ എല്ലാ പ്രതികളും ഹാജരില്ലാത്തതിനാല്‍ കേസ് 31ലേക്ക മാറ്റുകയായിരുന്നു.
ദിലീപ് ഉള്‍പ്പെടെ
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളോട് 31ന് കോടതിയില്‍ ഹാജരാകാന്‍ അങ്കമാലി മജിസ്്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്നേദിവസം കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിലുള്ള ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 31നും എല്ലാ പ്രതികളും ഹാജരായില്ലെങ്കില്‍ നടപടികള്‍ ഇനിയും തടസപ്പെടും.
ഹൈക്കോടതി നിര്‍ദേശം
കേസ് വേഗം സെഷന്‍സ് കോടതിയിലേക്ക് മാറ്റി വിചാരണ ആരംഭിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ പറഞ്ഞു. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധ്യതയില്ല.
അടുത്ത തവണ
അതുകൊണ്ട് തന്നെ വിചാരണ തടവുകാരായി കഴിയുകയാണ് പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവര്‍. ഇവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ കേസ് സെഷന്‍സ് കോടതിയിലെത്തണം. കഴിഞ്ഞദിവസം ഇതിന് തടസമായത് ദിലീപിന്റെ അഭാവമാണ്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
രണ്ടാം പ്രതി
കേസിലെ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍. ഇയാളാണ് നടി ആക്രമിക്കപ്പെട്ട ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. ഈ വാഹനത്തില്‍ മറ്റു പ്രതികള്‍ സഞ്ചരിച്ച ടെംമ്പോ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
തെളിവ് ഹാജരാക്കിയില്ല
പക്ഷേ, മാര്‍ട്ടിനെതിരേ പോലീസ് തെളിവ് ഹാജരാക്കിയിട്ടില്ലെന്നാണ് ഇയാളുടെ അഭിഭാഷകന്‍ എന്‍ സുരേഷ്‌കുമാറിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട രേഖകളാണ് മാര്‍ട്ടിനെതിരേ തെളിവായുള്ളത്. ഈ തെളിവ് പ്രതിഭാഗം പ്രത്യേക ഹര്‍ജി വഴി കൈവശപ്പെടുത്തിയിരുന്നു.
നമ്പര്‍ മാര്‍ട്ടിന്റേതല്ല
പക്ഷേ, പോലീസ് നല്‍കിയ മൊബൈല്‍ നമ്പര്‍ മാര്‍ട്ടിന്റേതല്ലെന്ന് അയാളുടെ അഭിഭാഷകന്‍ പറയുന്നു. മാര്‍ട്ടിന്റെ ഫോണില്‍ നിന്ന് ചില എസ്എംഎസുകള്‍ അയച്ചതാണ് ഇയാള്‍ക്കെതിരായ തെളിവ്. പക്ഷേ, പോലീസ് സമര്‍പ്പിച്ച മൊബൈല്‍ നമ്പര്‍ മാര്‍ട്ടിന്റേതല്ലെന്നും മറ്റേതോ നമ്പറില്‍ നിന്നുള്ളതാണെന്നും അഭിഭാഷകന്‍ പറയുന്നു.
മെസ്സേജിലുള്ളത്
ഞാന്‍ മാര്‍ട്ടിനാണ് എന്നു പറയുന്ന മൂന്ന് മെസ്സേജുകളാണ് ഈ നമ്പറില്‍ നിന്ന് അയച്ചിരിക്കുന്നത്. ഇത് സംശയം ജനിപ്പിക്കുന്നതാണെന്ന് അഭിഭാഷകന്‍ പറയുന്നു. മാര്‍ട്ടിന്റെ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഉണ്ടോ എന്ന് ആരാഞ്ഞ് പ്രതിഭാഗം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
സുനിയുമായി ബന്ധം
മാര്‍ട്ടിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്നാണ് പോലീസ് ആരോപണം. മാര്‍ട്ടിനെ നടിയുടെ ഡ്രൈവറാക്കിയത് പള്‍സര്‍ സുനിയുടെ ചില തന്ത്രങ്ങളുടെ ഭാഗമായിരുന്നുവെന്നും പോലീസ് പറയുന്നു. പള്‍സര്‍ സുനിക്കെതിരേ മാര്‍ട്ടിന്‍ അടുത്തിടെ ചില വെളിപ്പെടുത്തല്‍ നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംശയകരം
പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് കേസിനാസ്പദമായ സംഭവമെന്ന് മാര്‍ട്ടിന്‍ പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നത് സംശയാസ്പദമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.