നടന്നത് പച്ചയായ നിയമലംഘനം; പോലീസിന്റെ ശ്രമം പള്‍സര്‍ സുനിയുടെ വായടപ്പിക്കാന്‍? ആർക്ക് വേണ്ടി?
അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ് പോലീസ്. പ്രതിക്കൂട്ടില്‍ നിന്നും പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ട് പോകുന്നത് ഭയാനകമാണ്. കേട്ട് കേള്‍വിയില്ലാത്തത്. നേരത്തേ പതിമൂന്ന് കേസുകളില്‍ പ്രതിയായ ഇയാളെ ഇങ്ങനെ പിടിക്കേണ്ടി വന്ന പോലിസ് ആ പണി നിര്‍ത്തി വേറേ എന്തെങ്കിലും ചെയ്യുന്നതാണ് നല്ലത്. ഈ പൊലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം - മാധ്യമപ്രവര്‍ത്തകയായ ഷാഹിന ഫേസ്ബുക്കില്‍ എഴുതുന്നു.
Read Also: സിനിമ തോല്‍ക്കും നാടകീയത... പിടിച്ചത് പ്രതിക്കൂട്ടില്‍ കയറി.. പള്‍സര്‍ സുനി കീഴടങ്ങാന്‍ എത്തിയപ്പോള്‍ കോടതിയില്‍ സംഭവിച്ചത്...
Read Also: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് നാടകീയമായി പിടികൂടി!
ഷാഹിന മാത്രമല്ല, അഭിഭാഷകര്‍ അടക്കം മറ്റ് പലരും പോലീസിന്റെ ഈ നടപടിയില്‍ അന്തംവിട്ട് നില്‍ക്കുകയാണ്. കോടതിയില്‍ കീഴടങ്ങാന്‍ വേണ്ടി പ്രതിക്കൂട്ടില്‍ കയറിയ പ്രതിയെ എന്തിനാണ് പോലീസ് ബലംപ്രയോഗിച്ച്, വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. പള്‍സര്‍ സുനിയുടെ വായടപ്പിക്കാനാണോ പോലീസ് ശ്രമിക്കുന്നത്. പള്‍സര്‍ സുനി കോടതിയില്‍ മൊഴി കൊടുക്കുന്നതിനെ പോലീസ് എന്തിനാണ് പേടിക്കുന്നത്.

സുനിക്ക് പലതും പറയാനുണ്ട്
കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിക്ക് കേസിനെ സംബന്ധിച്ച പല കാര്യങ്ങളും പറയാനുണ്ടാകും എന്നത് വ്യക്തമാണ്. എന്നാല്‍ സുനിയെക്കൊണ്ട് ഇത് പറയിപ്പിക്കരുത് എന്ന് നിര്‍ബന്ധമുള്ളത് പോലെയായിരുന്നു പോലീസിന്റെ നടപടി. തങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പേ പള്‍സര്‍ സുനി നേരിട്ട് കോടതിയില്‍ വാ തുറക്കുന്നത് ഒഴിവാക്കാനായിരുന്നു പോലീസിന്റെ ഈ നാടകീയ ഇടപെടല്‍.

കോടതിയില്‍ കീഴടങ്ങിയാല്‍
കോടതിയില്‍ കീഴടങ്ങിയിരുന്നെങ്കില്‍ പള്‍സര്‍ സുനിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാണ് അയക്കുക. പോലീസ് കസ്റ്റഡിയിലേക്കല്ല. പോലീസിന് കസ്റ്റഡിയില്‍ കിട്ടണമെങ്കില്‍ ഇതിന് പ്രത്യേകം അപേക്ഷ നല്‍കണം. ഇതിന് സമയമെടുക്കും. ഇതൊഴിവാക്കി പള്‍സര്‍ സുനിയെ 24 മണിക്കൂര്‍ നേരത്തേക്കെങ്കിലും തങ്ങളുടെ കയ്യില്‍ കിട്ടാന്‍ വേണ്ടിയാണ് പോലീസ് ഈ അറസ്റ്റ് നാടകം കളിച്ചത്.

മജിസ്‌ട്രേറ്റിന് പരാതി
കോടതി മുറിയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഇത് സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്. കീഴ്വഴക്കം തെറ്റിച്ച് കോടതിമുറിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസിന് കോടതിയുടെ ശാസനയുണ്ടാകുമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഇത് സംബന്ധിച്ച് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ വെക്കാനും സാധ്യതയുണ്ട്.

കോടതിയോടുള്ള വെല്ലുവിളി
കോടതി മുറിക്കകത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയോടുള്ള വെല്ലുവിൡയാണ് എന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. കോടതിക്ക് അകത്തെത്തിയ സുനിയും വിജീഷും പ്രതികള്‍ക്കുള്ള കൂട്ടില്‍ നില്‍ക്കവേയാണ് പോലീസ് ഇവരെ ബലമായി അറസ്റ്റ് ചെയ്തതെന്നാണ് അഭിഭാഷകര്‍ പറയുന്നത്. അഭിഭാഷകര്‍ തടയാന്‍ നോക്കിയെങ്കിലും പോലീസ് ഈ വാദങ്ങളൊന്നും ചെവിക്കൊണ്ടില്ലത്രേ.

തെറ്റില്ലെന്ന് പോലീസ്
ജഡ്ജി ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് കോടതിയില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത്. ജഡ്ജി കോടതിയില്‍ ഇല്ലാത്ത സമയത്ത് അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല എന്നാണ് പോലീസിന്റെ വാദം. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനെ അഭിനന്ദിച്ചിട്ടുണ്ട്.

പോലീസിന് വീഴ്ച പറ്റിയിട്ടില്ല
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്‍സര്‍ സുനിയെയും കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും ഇല്ല.

കോടതിയിലെത്തിയത് പള്‍സറില്‍
എറണാകുളത്തപ്പന്‍ ക്ഷേത്ര ഗ്രൗണ്ട് വരെ പള്‍സര്‍ ബൈക്കിലാണ് പള്‍സര്‍ സുനി വന്നത്. ബൈക്ക് ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം എ സി ജെ എം കോടതിയുടെ മതില്‍ ചാടിക്കടന്ന് കോടതിമുറിയില്‍ ഓടിക്കയറി. പള്‍സര്‍ സുനിയുടെ അഭിഭാഷകരും കേസിലെ കൂട്ടുപ്രതിയായ വിജീഷും അപ്പോഴവിടെ ഉണ്ടായിരുന്നു.

കണക്കുകൂട്ടലുകള്‍ പിഴച്ചുപോയി
കോടതിമുറിയിലേക്ക് ഓടിക്കയറിയ പള്‍സര്‍ സുനിയുടെ കണക്കുകൂട്ടലുകള്‍ പക്ഷേ പിഴച്ചു. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ നേരമായിരുന്നു ഇത്. കോടതി പരിസരത്ത് മഫ്തിയില്‍ കാത്തുനിന്ന പോലീസുകാരും കോടതിയി മുറിയിലേക്ക് കയറി. പ്രതിക്കൂട്ടില്‍ കയറിയ പള്‍സര്‍ സുനിയെ വലിച്ചിറക്കി. ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് ക്ലബിലേക്ക് കൊണ്ടുപോയി
എ സി ജെ എം കോടതിയില്‍ വെച്ച് പിടിയിലായ പള്‍സര്‍ സുനിയെയും വിജീഷിനെയും പോലീസ് സംഘം എറണാകുളം പോലീസ് ക്ലബിലേക്കാണ് കൊണ്ടുപോയത്. എ ഡി ജി പി ബി സന്ധ്യ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് ക്ലബ്ബിലെത്തിയിട്ടുണ്ട്.

സുനിയെ നേരത്തേ പിടിച്ചെന്ന്
അതേ സമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പോലീസ് നേരത്തെ പിടികൂടി എന്നും എറണാകുളം കോടതിയില്‍ അരങ്ങേറിയത് പോലീസിന്റെ തിരക്കഥയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 23 വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ തന്നെ പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായിരുന്നു എന്ന് മെട്രോ വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പിടിച്ചത് എവിടെ വെച്ച്
എ സി ജെ എം കോടതിയില്‍ പോയിട്ട് എറണാകുളം ജില്ലയില്‍ വച്ച് പോലും അല്ലത്രെ സുനിയെ പിടിച്ചത്. തൃശൂര്‍ ജില്ലയിലെ പോട്ട ആശ്രമത്തിന് അടുത്ത് വച്ചാണ് സുനി പോലീസ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാന്‍ട്രോ കാറില്‍ സ്വയം ഡ്രൈവ് ചെയ്‌തെത്തിയ സുനിയെ ആറ് ജീപ്പുകളിലായി പോലീസ് സംഘം വളഞ്ഞ് പിടികൂടി എന്നും മെട്രോ വാര്‍ത്ത പറയുന്നു.

കീഴടങ്ങാന്‍ എത്തിയതോ
എങ്കില്‍ എങ്ങനെയാണ് കൊച്ചിയിലെ എ സി ജെ എം കോടതിയില്‍ പള്‍സര്‍ സുനി കീഴടങ്ങാന്‍ എത്തിയത് എന്ന ചോദ്യത്തിന് ഉത്തരം വേണം. പള്‍സര്‍ സുനിക്കൊപ്പം മറ്റൊരു പ്രതിയായ വിജീഷും ഉണ്ടായിരുന്നു. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് ഇവരെത്തിയത്. പോലീസ് സംഘം പള്‍സര്‍ സുനിയെയും വിജീഷിനെയും ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.












Click it and Unblock the Notifications