നടിയുടെ കേസില്‍ പോലീസിനെ മലര്‍ത്തിയടിച്ച് ദിലീപിന്റെ വിജയം.. പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി!!
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പോലീസിനും പ്രോസിക്യൂഷനും ഒട്ടും ആശ്വാസകരമായ കാര്യങ്ങളല്ല പുറത്ത് നടക്കുന്നത്. ഇതുവരെ പന്ത് പോലീസിന്റെ കോര്‍ട്ടില്‍ ആയിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി അപകടകരമാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അതിനിടെ കോടതിയില്‍ നിന്നും പോലീസിന് വന്‍ തിരിച്ചടി തന്നെ ലഭിച്ചിരിക്കുകയാണ്. കേസിലെ പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ദിലീപിന് വരാനിരിക്കുന്ന വിജയങ്ങളുടെ മുന്നോടിയാണോ എന്ന് പോലും കരുതേണ്ടിയിരിക്കുന്നു.

കുറ്റപത്രം ചോർന്നതിന് എതിരെ
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം കോടതിക്ക് മുന്നിലെത്തിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുകയും ചെയ്തു. സുപ്രധാനമായ കേസിലെ കുറ്റപത്രം ചോര്‍ന്നത് പോലീസിനെതിരെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇക്കാര്യത്തില്‍ ദിലീപ് കോടതിയെ സമീപിക്കുകയും ചെയ്തു.

അന്വേഷണം നടത്താൻ ഉത്തരവ്
ദിലീപിന്റെ പരാതിയില്‍ അന്വേഷണം നടത്താനാണ് അങ്കമാലി കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ് കൊണ്ടാണ് ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നത്. ഇത് പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമായിരിക്കുകയാണ്. കുറ്റപത്രം പോലീസ് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്നായിരുന്നു ദിലീപിന്റെ വാദം.

ബൈജു പൌലോസിന് എതിരെ
കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് എതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് തങ്ങള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മാതൃഭൂമിയോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം സംബന്ധിച്ച നടപടിക്രമങ്ങള്‍ വിധിപ്പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകൂ എന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

നടപടി വേണമെന്നും ദിലീപ്
കുറ്റപത്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അതുകൊണ്ട് തന്നെ കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തവും പോലീസിനാണ് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

പോലീസ് വാദം ഇങ്ങനെ
നേരത്തെ പോലീസിനോട് ദിലീപിന്റെ പരാതിയില്‍ കോടതി വിശദീകരണം തേടിയിരുന്നു. പോലീസ് കുറ്റപത്രം ചോർത്തി നല്‍കിയിട്ടില്ലെന്നും കേസ് വഴി തെറ്റിക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്നുമാണ് അന്വേഷണ സംഘം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മാത്രമല്ല കുറ്റപത്ത്രതിന്റെ പകര്‍പ്പെടുക്കാന്‍ ഫോട്ടോസ്റ്റാറ്റ് കടയില്‍ നല്‍കിയപ്പോള്‍ ചോര്‍ന്നതാകാം എന്നും പോലീസ് വാദിക്കുകയുണ്ടായി. ഇത് പോലീസിനെ പരിഹാസ്യരാക്കുകയും ചെയ്തു.

ദിലീപ് ഹരിശ്ചന്ദ്രനല്ല
ദിലീപിന് എതിരെ രൂക്ഷമായ വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്. ദിലീപ് ഹരിച്ഛന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഫോണ്‍ രേഖകള്‍ അടക്കമുള്ളവ അപേക്ഷ നല്‍കി വാങ്ങിയ ദിലീപ് അവ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തെറ്റ് മറച്ച് വെയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണ് ഇതെന്നും വാദം ഉയർന്നു.

അന്വേഷണം അട്ടിമറിക്കാനെന്ന്
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തി ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും എതിര്‍സത്യവാങ്മൂലത്തില്‍ പോലീസ് വിശദീകരിക്കുന്നു.എന്നാലീ വാദങ്ങൾ അംഗീകരിക്കാതെയാണ് ദിലീപിന്റെ പരാതിയിൽ അന്വേഷണം നടത്താൻ അങ്കമാലി കോടതി ഉത്തരവിട്ടിരിക്കുന്നത്.

പരസ്യ വിചാരണ ഭയന്നോ
നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പേ തന്നെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. പോലീസ് ഗൂഢാലോചന നടത്തി കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. തന്നെ അപമാനിക്കുന്നതിന് വേണ്ടിയാണ് പോലീസ് കുറ്റപത്രം ചോർത്തിയതെന്നും ദിലീപ് പറയുന്നു. അതേസമയം പരസ്യ വിചാരണ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള തന്ത്രമാണ് ദിലീപിന്റേത് എന്നാണ് പോലീസ് സംശയിക്കുന്നത്.

ദിലീപിനെ പ്രതിചേർത്ത കുറ്റപത്രം
2017 നവംബറിലാണ് ദിലീപിനെ എട്ടാം പ്രതിയായി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ആകെയുള്ളത് പന്ത്രണ്ട് പ്രതികളാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് വരെയുള്ള പ്രതികളെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് അനുബന്ധ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചത്. 650ലധികം പേജുകളുള്ളതാണ് കുറ്റപത്രം.

നൂറുകണക്കിന് സാക്ഷികൾ
സിനിമാ രംഗത്ത് നിന്നും 50 പേരടക്കം 355 സാക്ഷികളും കുറ്റപത്രത്തിലുണ്ട്. ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യരാണ് കേസിലെ പ്രധാന സാക്ഷികളിലൊരാള്‍. ജയിലില്‍ നിന്നും സുനിക്ക് വേണ്ടി കത്തെഴുതിയ വിപിന്‍ ലാല്‍, എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ എന്നിവരെ കുറ്റപത്രത്തില്‍ മാപ്പ് സാക്ഷികളായി ചേര്‍ത്തിരിക്കുന്നു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും 400 ഓളം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാണ്.












Click it and Unblock the Notifications