നടിക്ക് പ്രത്യേക കോടതി വേണം, വനിത ജഡ്ജി, രഹസ്യ വിചാരണ... ദിലീപിന് വേണ്ടത് ദൃശ്യങ്ങൾ; കോടതിയിൽ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒടുവില്‍ വിചാരണ നടപടികള്‍ തുടങ്ങുകയാണ്. വിചാരണ നീട്ടിവയ്ക്കണം എന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്ന് തന്നെ കരുതണം. എന്തായാലും ദിലീപും പള്‍സര്‍ സുനിയും അടക്കമുള്ള പ്രതികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി.
കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണം എന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍, വനിത ജഡ്ജിയുടെ നേതൃത്വത്തില്‍ രഹസ്യ വിചാരണ നടത്തണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും തനിക്ക് നല്‍കണം എന്നതാണ് ദിലീപിന്റെ ആവശ്യം. അത് പ്രതിയുടെ അവകാശം ആണെന്നും ദിലീപ് വാദിക്കുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതി ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
ദിലീപ് കോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭവിച്ചു. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും കോടതിയില്‍ ഹാജരായിട്ടുണ്ട്. സുനി ഇപ്പോഴും ജയിലില്‍ തന്നെ ആയതിനാല്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചാണ് കോടതിയില്‍ എത്തിച്ചത്. ജാമ്യത്തിലിറങ്ങിയ ദിലീപിന് കോടതി സമന്‍സ് അയക്കുകയായിരുന്നു. എന്തായാലും പ്രതികള്‍ എല്ലാം തന്നെ കൃത്യസമയത്ത് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്ത ഒരേയൊരു പ്രതി മാത്രമേ ഉള്ളൂ... അത് ദിലീപ് ആണ് എന്ന പ്രത്യേകതയും ഈ കേസിൽ ഉണ്ട്.
കേസിന്റെ വിചാരണ
കേസിന്റെ വിചാരണ നടപടികള്‍ മാര്‍ച്ച് 14 ന് തന്നെ തുടങ്ങിയെങ്കിലും വിസ്താരം എന്ന് തുടങ്ങും എന്ന് വ്യക്തമല്ല. ഒരുപക്ഷേ, ആ ദിവസം കോടതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അല്‍പം വൈകി മാത്രമേ വിസ്താരം തുടങ്ങാനിടയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി മധ്യവേനല്‍ അവധിക്ക് അടക്കുന്നതിനാല്‍ ആണ് ഇത്. അങ്ങനെയെങ്കില്‍ അതിന് ശേഷം മാത്രമേ വിസ്താരം തുടങ്ങുകയുള്ളൂ. എന്തായാലും അതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പിക്കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കും. ഇരു കക്ഷികളുടേയും പ്രാഥമിക വാദവും അധികം വൈകാതെ തന്നെ നടക്കാൻ ആണ് സാധ്യത.
പ്രത്യേക കോടതി, വനിത ജഡ്ജി
കേസില്‍ നടിയും ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയെ നിയോഗിക്കണം എന്നതാണ് അത്. വനിത ജഡ്ജിയും രഹസ്യ വിചാരണയും വേണം എന്നും ആവശ്യപ്പെട്ട് നടി ഹര്‍ജി നല്‍കിയിട്ടുണ്ട്. സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആയതിനാല്‍ ആണ് രഹസ്യ വിചാരണ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം തന്നെ നടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പല ശ്രമങ്ങളും അരങ്ങേറിയിരുന്നു. ഇക്കാര്യത്തില്‍ കോടതി എന്ത് തീരുമാനം എടുക്കും എന്ന് കാത്തിരുന്നു കാണാം.
ദിലീപിന് വേണ്ടത്
എന്നാല്‍ കേസിന്റെ വിചാരണ നടപടികള്‍ ഇനിയും വൈകിപ്പിക്കണം എന്നതാണ് ദിലീപിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തനിക്ക് ലഭിക്കേണ്ടതുണ്ട് എന്നാണ് ദിലീപിന്റെ വാദം. ഒട്ടുമിക്ക രേഖകളും ദിലീപിന് കൈമാറിയിട്ടുണ്ട് എങ്കിലും നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കിയിട്ടില്ല. ഇതും കൂടി തനിക്ക് കിട്ടണം എന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ക്കുകയാണ്. ദിലീപിന്റെ ആവശ്യം നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേസ് ഹൈക്കോടതിക്ക് മുന്നില്‍ ആണ്. വിചാരണ നീട്ടിവയ്ക്കണം എന്ന ആവശ്യം ഹൈക്കോടതിയും തള്ളിയിരുന്നു.
രണ്ട് കുറ്റപത്രങ്ങള്‍, 413 രേഖകള്‍
കേസില്‍ ഇതുവരെയായി രണ്ട് കുറ്റപത്രങ്ങള്‍ ആണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്. ആദ്യത്തെ കുറ്റപത്രത്തില്‍ പള്‍സര്‍ സുനിയും സംഘവും മാത്രം ആയിരുന്നു പ്രതികള്‍. എന്നാല്‍ അനുബന്ധ കുറ്റപത്രത്തില്‍ ആണ് ദിലീപിനെ കൂടി പ്രതിയാക്കിയിട്ടുള്ളത്. ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ഇത് പ്രകാരം ചുമത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെ 413 രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആണിത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
എന്താണ് ആ നിര്‍ണായക തെളിവ്
കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നാണ് പ്രോസിക്യൂഷന്റെ വാദം. നേരത്തെ ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ പോലീസ് ചില തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു. അതിന് ശേഷം ആയിരുന്നു ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയത്. എന്നാല്‍ ആ തെളിവ് എന്താണെന്ന കാര്യം ഇപ്പോഴും പൊതുസമൂഹത്തിന് അറിയില്ല. ദിലീപിന് കൈമാറിയിട്ടില്ലാത്ത, പോലീസ് പുറത്ത് വിട്ടിട്ടില്ലാത്ത ആ തെളിവ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ ആണ് മലയാളികള്‍.
സംഭവം നടന്നത്
2017 ഫെബ്രുവരി 17 ന് രാത്രിയില്‍ ആയിരുന്നു നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടയില്‍ കാറില്‍ അതിക്രമിച്ച് കയറി ആയിരുന്നു ആക്രമണം. പള്‍സര്‍ സുനിയും സംഘവും ആയിരുന്നു ആക്രമണം നടത്തിയത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അതിന് ശേഷം നടി അഭയം തേടിയെത്തിയത് നടനും സംവിധായകനും ആയ ലാലിന്റെ വീട്ടില്‍ ആയിരുന്നു. ലാല്‍ ആയിരുന്നു പിന്നീട് പോലീസിനെ വിവരം അറിയിച്ചത്. കേസ് പിന്നീട് ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളിലേക്ക് നീങ്ങുകയായിരുന്നു. ഒരു ക്വട്ടേഷന്‍ ആണ്, സഹകരിക്കണം എന്നായിരുന്നത്രെ കാറില്‍ കയറിയ പള്‍സര്‍ സുനി നടിയോട് പറഞ്ഞത്. ക്വട്ടേഷന് പിന്നില്‍ ഒരു സ്ത്രീ ആണെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.
പള്‍സര്‍ സുനിയെ അറിയില്ലേ...
ദിലീപിന്റെ പേര് കേസിന്റെ തുടക്കം മുതലേ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. പിന്നീട് പോലീസ് ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. എന്നാല്‍ പള്‍സര്‍ സുനി എന്ന വ്യക്തിയെ തനിക്ക് അറിയുക പോലും ഇല്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ദിലീപ്. പക്ഷേ, ദിലീപിനേയും സുനിയേയും ബന്ധിപ്പിക്കുന്ന ചില രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് കരുതുന്നത്. തുടക്കത്തില്‍ പള്‍സര്‍ സുനിയും ദിലീപിനെതിരെ ആക്ഷേപം ഒന്നും ഉന്നയിച്ചിരുന്നില്ല. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സുനി പറഞ്ഞതെല്ലാം ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു. അതിന്റെ ആധികാരികതയില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സുനി തന്നെ പലപ്പോഴായി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ പ്രതികരിക്കുകയും ചെയ്തു.
സിനിമാതാരങ്ങളുടെ ബാഹുല്യം
കേസിലെ ഇരയും പ്രതിയും സിനിമ മേഖലയില്‍ നിന്ന് തന്നെ ഉള്ളവരാണ്. അതുകൊണ്ട് സാക്ഷി പട്ടികയിലും സിനിമ താരങ്ങളുടെ ബാഹുല്യം ആണ്. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ആണ് കേസിലെ മുഖ്യ സാക്ഷി. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവന്‍, നടനും സംവിധായകനും ആയ നാദിര്‍ഷ തുടങ്ങിയ പ്രമുഖര്‍ സാക്ഷി പട്ടികയില്‍ ഉണ്ട്. ആകെ 355 സാക്ഷികളെ ആണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്രയും ആളുകളെ വിസ്തരിക്കേണ്ടിയും വരും. കേസില്‍ ഒരു പോലീസുകാരന്‍ അടക്കം രണ്ട് പേരെ മാപ്പുസാക്ഷികള്‍ ആക്കിയിട്ടുണ്ട്. ഇരുപതില്‍ അധികം ആളുകളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഗായിക റിമി ടോമിയുടെ ഉള്‍പ്പെടെ ആണിത്.
നടിയുടെ കേസിൽ ദിലീപ് പുല്ലുപോലെ രക്ഷപ്പെടും? ഒറ്റ വർഷം കൊണ്ട് പോലീസ് ചെയ്തത്... ഇപ്പോള്‍ ഒന്നുമില്ല
കലാഭവന്‍ മണിയുടെ ദുരൂഹമരണം: വെറും ആരോപണം അല്ല, കാരണം അതാണ്... സഹായിച്ചത് വിനയന്‍ മാത്രം