നടിയെ ആക്രമിച്ച കേസ്; ദിലീപിന് വീണ്ടും തിരിച്ചടി, വിചാരണയ്ക്ക് സ്റ്റേ ഇല്ല, ക്രോസ് വിസ്താരം പാടില്ല!
ദില്ലി: നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. അതേസമയം പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ചു റിപ്പോർട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.
ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്ക് കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി.
നേരത്തെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി കോടതി തള്ളി. ഇതേ തുടർന്നാണ് സ്റ്റേ ആവശ്യവുമായി നടൻ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും ദിലീപിന്റെ ഹർജി തള്ളുകയായിരുന്നു.