നടിയെ ആക്രമിച്ച കേസ്; വീഡിയോ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി, നെഞ്ചിടിപ്പോടെ ദിലീപ്!
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ചണ്ഡീഗഡിലെ സെൻട്രൽ ഫോറൻസിക് ലാബിലാണ് വീഡിയോ ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയത്. ദിലീപിന്റെ അപേക്ഷ പ്രകാരമായിരുന്നു ചണ്ഡീഗഡ് ലാബിൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ അയച്ചത്. പരിശോധന പൂർത്തിയായതായി അറിയിച്ചതിനെ തുടർന്ന് റിപ്പോർട്ട് വാങ്ങാൻ കൊച്ചിയിലെ പ്രത്യേക കോടതി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ചണ്ഡീഗഡിലേക്ക് അയച്ചെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വിമാന മാർഗം ചൊവ്വാഴ്ച ചണ്ഡീഗഡിലെത്തുന്ന പോലീസ് ഉദ്യോഗസ്ഥർ, റിപ്പോർട്ടുമായി ബുധനാഴ്ച തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനയാത്രാക്കൂലി അടക്കമുള്ള ചെലവുകൾ ദിലീപ് വഹിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ആഴ്ച തന്നെ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രതിയായ ദിലീപിന് കോടതി നൽകിയേക്കുമെന്നാണ് സൂചന.
സുപ്രീം കോടതി ഉത്തരവ്
സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് ദിലീപിന് റിപ്പോർട്ട് കൈമാറുന്നതെന്ന് ഉന്നത അധികൃതർ സൂചിപ്പിച്ചു. ദൃശ്യങ്ങളിൽ കൃത്രിമം നടന്നതായാണ് ദിലീപ് ആരോപിച്ചത്. ഓടുന്ന വാഹനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ടത്. ദൃശ്യങ്ങളാണെങ്കിൽ നിർത്തിയിട്ട വാഹനത്തിലേതുമാണ്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളുടെ പകർപ്പാണ് അഭിഭാഷകനെ കാണിച്ചത്. വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ല. നടിയുടെ ഒഴികെ മറ്റുള്ളവരുടെ മുഖം വ്യക്തമല്ല തുടങ്ങിയ വാദങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്.
ദിലീപിന്റെ വാദം
ദിലീപിന്റെ വാദം പരിഗണിച്ചാണ് സുപ്രീംകോടതി ആക്രമണ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് സെൻട്രൽ ഫോറൻസി ഏജൻസി പോലെയുള്ള സ്വതന്ത്ര ഏജൻസികളെകൊണ്ട് പരിശോധിപ്പിക്കാൻ ദിലീപിന് അനുമതി നൽകിയത്. പരിശോധന റിപ്പോർട്ട് വന്നതിന് ശേഷം വിടുതൽ ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതരെ ദിലീപ് നൽകിയ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ
അതേസമയം രഹസ്യ വിചാരണ നടക്കുന്നതിനിടെ കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ. നടിയുടെ വാഹനം മൊബൈലിൽ പകർത്തുകയും, കോടതി നടപടികളുടെ ചിത്രം പകർത്തുകയും ചെയ്തതായി കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് കോടതി ഉത്തരവ് ലംഘിച്ച് ചിത്രങ്ങൾ പകർത്തിയത്. കേസിലെ പ്രതിയായ സലീമിനെയും കൂട്ടുകാരെയും പോലീസ് ഇതോടെ അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്.
മൊബൈൽ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വിലക്ക്
കോടതി മുറിയിൽ മൊബൈൽ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോടതി നടപടികൾ സംബന്ധിച്ച ചിത്രങ്ങൾ എടുക്കുന്നതിലും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതി സലീമും സുഹൃത്തായ ആഷിക്കും കോടതി ഉത്തരവ് ലംഘിച്ചതായി പോലീസ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് ആഷിക്. വിചാരണ സമയത്ത് സലീമിനൊപ്പം എത്തിയതായിരുന്നു കോടതിയിൽ.
രണ്ട് പേർ അറസ്റ്റിൽ
ആക്രമിക്കപ്പെട്ട നടിയുടെ കാർ, മുഖ്യപ്രതി പൾസർ സുനി കോടതിയിൽ ഇരിക്കുന്ന ചിത്രങ്ങൾ, കോടതി കെട്ടിടങ്ങൾ, നടി ആക്രമിക്കപ്പെട്ട എസ്യുവി കാറിന് മുന്നിൽ സലീം നിൽക്കുന്ന ചിത്രം തുടങ്ങിയവ ഇരുവരുടെയും മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. കോടതി നടപടി അവസാനിച്ചിട്ടും ഇരുവരും കോടതി പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ട് സംശയം തോന്നിതിനാലാണ് പരിശോധന നടത്തിയത്. കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങയതാണ് പ്രതിയായ വടിവാൾ സലീം.