നടി ലീനാ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്പ്പ്; ശാസ്ത്രീയ തെളിവുകൾ തേടി പൊലീസ്
കൊച്ചി: നടി ലീനാ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പു നടത്തിയവരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ. ശാസ്ത്രീയ അന്വേഷണത്തിലൂടെ ഇവരെ തിരിച്ചറിയാൻ ശ്രമം. അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും മുഖം ദൃശ്യമല്ല. ഹെൽമറ്റും ജാക്കറ്റും ധരിച്ചു പൂർണമായി ദേഹം മറച്ചാണ് ഇവർ വന്നത്. എറണാകുളം ജില്ലയിൽ തന്നെയുള്ള അധോലോക ബന്ധമുള്ളവരാണ് വെടിവയ്പ് നടത്തിയതെന്നാണു പൊലീസിന്റെ അനുമാനം.
കേരളത്തിന് പുറത്തു നിന്നുള്ളവരാകാനുള്ള സാധ്യത പൊലീസ് തള്ളുന്നു. അക്രമികൾ വെടിയുതിർക്കാൻ എയർഗൺ ഉപയോഗിച്ചെന്ന സൂചനയെ പിന്തുടർന്ന് അന്വേഷണം ഊർജിതമാണ്. എയർഗണ്ണിൽ നിന്നും ഉതിർന്ന പെല്ലറ്റിന്റെ ചീള് ബ്യൂട്ടി പാർലറിന്റെ വരാന്തയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് ഫൊറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
എറണാകുളത്തും സമീപ ജില്ലകളിലുമുള്ള തോക്ക് കടകളിൽ നിന്നും എയർഗൺ, എയർ പിസ്റ്റൾ, എയർ റൈഫിൾ എന്നിവ വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. പെല്ലറ്റുകൾ വാങ്ങാനെത്തിയവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. തോക്ക് കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു.
എഫ്സി-220 ബൈക്കിലാണ് അക്രമികൾ കടവന്ത്രയിലെത്തിയത്. ഈ ബൈക്കിന്റെ നമ്പർ സിസിടിവിയിൽ പതിഞ്ഞിട്ടില്ല. ഇത്തരം ബൈക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഇതിനായി പ്രത്യേക ടീമുകളെ നിയമിച്ചിട്ടുണ്ട്. ജില്ലയിൽ ഗൂണ്ടാപട്ടികയിലും അടിപിടി കേസുകളിലും ഉൾപ്പെട്ടവരെ മുഴുവൻ പേരെയും നിരീക്ഷിക്കുന്നുണ്ട്.
നടിയെ ഭീഷണിപ്പെടുത്തിയവർ പ്രാദേശിക സഹായം തേടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ ശക്തമായ നിഗമനം. സൈബർ സെല്ലിന്റെ റിപ്പോർട്ട് നിർണായകമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്റർനെറ്റ് കോളുകളുടെ വ്യക്തമായ ഉറവിടം കണ്ടെത്താൻ ഇതു സഹായകമാകും. വിദേശത്തു നിന്നാണു കോളുകൾ വന്നതെന്ന മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സൈബർ സെൽ പരിശോധനയിൽ ഇക്കാര്യം തിരിച്ചറിയാനാകും.