നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വന്‍ വഴിത്തിരിവ്, നടി ഭാമയും നടൻ സിദ്ധിഖും കൂറുമാറി!
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ സാക്ഷികളുടെ വിസ്താരം നടക്കുന്നതിനിടെ നാടകീയ വഴിത്തിരിവുകള്‍. സിനിമാ രംഗത്തെ പ്രമുഖര്‍ അടക്കം 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്.
Recommended Video
സാക്ഷികളെ സ്വാധീനിക്കാന്‍ കേസിലെ പ്രതിയായ നടന്‍ ദിലീപ് ശ്രമിക്കുന്നു എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കേസിലെ സാക്ഷികളായ നടി ഭാമയും നടന്‍ സിദ്ദിഖും കൂറുമാറി.
ജനുവരിക്കുളളില്‍ പൂര്‍ത്തിയാക്കാൻ
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ വിചാരണ ജനുവരിക്കുളളില്‍ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ കേസില്‍ 44 പേരുടെ സാക്ഷി വിസ്താരമാണ് പൂര്‍ത്തിയായിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടേതടക്കം വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. .
സിദ്ധിഖും ഭാമയും കൂറുമാറി
പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രോസിക്യൂഷന്‍ ആരോപണം നിലനില്‍ക്കേയാണ് സിദ്ധിഖും ഭാമയും കൂറുമാറിയിരിക്കുന്നത്. ഇന്ന് ഇരുവരും വിസ്താരത്തിനായി കോടതിയില്‍ ഹാജരായിരുന്നു. സിദ്ധിക്കും ഭാമയും ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുളള വ്യക്തിവൈരാഗ്യം തെളിയിക്കുന്നതിന് സഹായിക്കുന്ന സാക്ഷികളായിരുന്നു.
ദിലീപും നടിയും തമ്മില്‍ തര്‍ക്കം
കൊച്ചിയില്‍ വെച്ച് താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് നേരത്തെ ഭാമയും സിദ്ധിക്കും മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇന്നത്തെ സാക്ഷി വിസ്താരത്തില്‍ അക്കാര്യം ഇരുവരും സ്ഥിരീകരിച്ചില്ല. ഇതോടെ ഭാമയും സിദ്ധിക്കും കൂറുമാറിയതായി പ്രഖ്യാപിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
മുകേഷിന്റെ മൊഴി നിര്‍ണായകം
എംഎല്‍എയും നടനുമായ മുകേഷിനെ കഴിഞ്ഞ ദിവസം സാക്ഷി വിസ്താരം നടത്തിയിരുന്നു. കേസിലെ പ്രതിയായ പള്‍സര്‍ സുനി നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സമയത്താണോ അമ്മയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് നടക്കുന്നതിനിടെ ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയത് എന്ന് തെളിയിക്കാന്‍ മുകേഷിന്റെ മൊഴി നിര്‍ണായകമാണ്.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു
മാത്രമല്ല, പള്‍സര്‍ സുനിയെ മുകേഷും ദിലീപും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വെച്ചാണ് ദിലീപ് പരിചയപ്പെട്ടത് എന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. കേസിലെ ചില സാക്ഷികള്‍ നേരത്തെ കൂറുമാറിയിരുന്നു. ദിലീപ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ചില തെളിവുകളും ഇതിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ജാമ്യോപാധി ദിലീപ് ലംഘിച്ചു
തുടര്‍ന്നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. 85 ദിവസമാണ് കേസില്‍ ദിലീപ് ജയിലില്‍ കിടന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്ന ഉപാധിയോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ജാമ്യോപാധി ദിലീപ് ലംഘിച്ചു എന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാനുളള പ്രോസിക്യൂഷന്‍ നീക്കം.