നടിയെ ആക്രമിച്ച കേസിൽ ഡബ്ല്യൂസിസിക്കെതിരെ അനുശ്രീ.. 'ദിലീപല്ല ചെയ്തതെങ്കിൽ പറഞ്ഞത് തിരിച്ചെടുക്കുമോ'
Recommended Video
കോഴിക്കോട്: കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ ഒന്നാകെ പിടിച്ചുലച്ചതാണ്. സിനിമാ ലോകത്തെ താരദൈവങ്ങളെല്ലാം വീണുടഞ്ഞതും അതിന് ശേഷമായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തത് ജനപ്രിയ നായകന് എന്ന ലേബലില്‍ അറിയപ്പെടുന്ന നടന് ദിലീപാണ് എന്നത് കൂടിയാണ് മലയാള സിനിമയെ വന്‍ പ്രതിസന്ധിയിലാക്കിയത്.
സഹപ്രവര്‍ത്തകയായ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിസ്ഥാനത്തുള്ള നടന് വേണ്ടിയാണ് താരസംഘടനയായ അമ്മ പോലും ആദ്യഘട്ടത്തില്‍ നിലകൊണ്ടത്. മറുഭാഗത്തിന്റെ പ്രതിഷേധം വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ പിറവിക്കും കാരണമായി. ദിലീപിനെതിരെ തുറന്ന നിലപാടെടുക്കുകയും നടിക്കൊപ്പം നില്‍ക്കുകയും ചെയ്ത സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി അനുശ്രീ.
നടി ആക്രമിക്കപ്പെട്ട സംഭവം
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ ദിലീപിന് നേര്‍ക്ക് ആദ്യമായി ചൂണ്ടുവിരല്‍ ഉയര്‍ന്നത് എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ നടന്ന അമ്മയുടെ പ്രതിഷേധ പരിപാടിക്ക് ശേഷമാണ്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ആദ്യമായി പൊതുവേദിയില്‍ ആവശ്യപ്പെട്ടത് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ ആയിരുന്നു. വിമന്‍ ഇന്‍ സിനിമ കല്ക്ടീവും ഇതേ നിലപാട് തന്നെ മുന്നോട്ട് വെച്ചു.
ഡബ്ല്യൂസിസിയുടെ പങ്ക്
ഗൂഢാലോചനയില്ലെന്ന് പറഞ്ഞ് ഒതുക്കാന്‍ ഉദ്ദേശിച്ചിരുന്ന കേസ് പോലീസിന് വീണ്ടും തുറക്കേണ്ടതായി വന്നു. ദിലീപിനെതിരെ നാല് ഭാഗത്ത് നിന്നും ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നപ്പോഴും ' നടിയും ദിലീപും അമ്മയുടെ മക്കളാണ്' എന്ന തൊടുന്യായം പറഞ്ഞ് താരസംഘടന വഴുതിക്കളിച്ചു. ഒടുക്കം അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് ഡബ്ല്യൂസിസിയുടേയും പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടേയും സമ്മര്‍ദ്ദത്തിന്റെ ഫലമായി ദിലീപിനെ അമ്മയ്ക്ക് പുറത്താക്കേണ്ടി വന്നത്.
ദിലീപിനൊപ്പം അനുശ്രീയും
എന്നാല്‍ പ്രത്യക്ഷത്തില്‍ അത്തരമൊരു നടപടി എടുത്തുവെങ്കിലും മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഭൂരിപക്ഷം പേരും ദിലീപിനൊപ്പം തന്നെയാണ് എന്ന് പല സന്ദര്‍ഭങ്ങളിലായി വ്യക്തമായതാണ്. നിലപാട് തുറന്ന് പറഞ്ഞ് കലാപമുണ്ടാക്കുന്ന ഡബ്ല്യൂസിസിയിലെ ധീരകളായ സ്ത്രീകളോടുള്ള കലിപ്പും പലര്‍ക്കും ദിലീപിനെ പിന്തുണയ്ക്കാനുള്ള കാരണമാണ്. നടി അനുശ്രീയും തന്റെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
വനിതാ സംഘടന ആവശ്യമില്ല
റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പരിപാടിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തോടും വിമന്‍ ഇന്‍ സിനിമ കലക്ടീവിനോടുമുള്ള തന്റെ നിലപാട് അനുശ്രീ തുറന്ന് പറഞ്ഞത്. സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് അനുശ്രീ പറയുന്നത്. അമ്മയടക്കം ഒരു സിനിമാ സംഘടനയിലും തനിക്ക് ഇതേവരെ അംഗത്വം ഇല്ലെന്നും അനുശ്രീ പറഞ്ഞു.
അംഗത്വം ആവശ്യമില്ല
സ്ത്രീകളുടെ സംഘടനയില്‍ അംഗത്വമെടുക്കണമെന്നോ അവിടെ ചെന്നിരുന്ന് എന്തെങ്കിലും കാര്യങ്ങളില്‍ പ്രതികരിക്കണമെന്നോ തോന്നിയിട്ടില്ല. സംഘടനയെക്കുറിച്ച് നെഗറ്റീവായോ കുറ്റം പറയാനോ താന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയിലെ ഏതെങ്കിലും രീതികള്‍ മാറ്റണമെന്നോ അവര്‍ ഇവരെ പൊക്കുന്നു, മറ്റുള്ളവരെ താഴ്ത്തുന്നു എന്നൊക്കെ വനിതാ സംഘടനയില്‍ പോയി പറയണമെന്നോ തനിക്ക് തോന്നിയിട്ടില്ലെന്നും അനുശ്രീ പറയുന്നു.
ദിലീപാണ് പ്രതിയെന്ന് തെളിഞ്ഞിട്ടില്ല
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്ലാവരും ദിലീപിനെ കുറ്റപ്പെടുത്തുന്നുവെങ്കിലും ഇപ്പോഴും അത് ചെയ്തത് ദിലീപാണോ എന്ന കാര്യം തെളിഞ്ഞിട്ടില്ലെന്ന് അനുശ്രീ വ്യക്തമാക്കുന്നു. എന്നാല്‍ ദിലീപാണ് എന്ന തരത്തില്‍ അവര്‍ പബ്ലിക്കായും മൈക്കിന് മുന്നിലും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്. ദിലീപല്ല ഇതെല്ലാ ചെയ്തത് എന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് ഈ പറഞ്ഞതെല്ലാം തിരിച്ചെടുക്കാന്‍ സാധിക്കുമോ എന്നും അനുശ്രീ ചോദിക്കുന്നു.
ഉറപ്പുള്ള കാര്യങ്ങൾ പുറത്ത് പറയട്ടെ
ഉറപ്പുള്ള കാര്യങ്ങള്‍, ഒരിക്കലും മാറ്റിപ്പറയില്ല എന്നുള്ള കാര്യങ്ങള്‍ മാത്രം പരസ്യമായി പറയുക. കൂട്ടായ്മ ഉണ്ടായിക്കോട്ടെ. പക്ഷെ പറയേണ്ട കാര്യങ്ങള്‍ മാത്രം പുറത്ത് പറയുക. സിനിമയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ച്ചയും പുരോഗതിയുമൊക്കെ ഉണ്ടാകട്ടെ. അതിനകട്ടെ നെഗറ്റീവുകളും പോസിറ്റീവുകളും അതിനികത്ത് തന്നെ നില്‍ക്കണം. ഈ പറയുന്നവര്‍ ആരെക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. ദിലീപല്ല ചെയ്തത് എന്ന കാര്യം എല്ലാ തെളിവുകളും സഹിതം പുറത്ത് വന്നാല്‍ ഈ പറഞ്ഞവരെല്ലാം ഒന്നാലോചിച്ച് നോക്കണം.
പറഞ്ഞതൊന്നും തിരിച്ചെടുക്കാനാവില്ല
ഒരിക്കലെങ്കിലും തിരിച്ചെടുക്കാന്‍ സാധിക്കുന്ന കാര്യങ്ങളാണോ അവരൊക്കെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ദിലീപിന്റെ പേരെടുത്ത് പറഞ്ഞ് ഡബ്ലൂസിസി ആരോപണം ഉന്നയിച്ചിട്ടില്ല എന്ന് അവതാരകരിലൊരാള്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാണല്ലോ എന്നാണ് അനുശ്രീയുടെ മറുപടി. അവര്‍ പറഞ്ഞ സംഭവങ്ങളും അനുഭവങ്ങളും കേട്ടാല്‍ തന്നെ അറിയാവുന്നതേയുള്ളൂ എന്തിനെക്കുറിച്ചാണ് പറയുന്നത് എന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.
അവർ സത്യം കണ്ട് പിടിക്കട്ടെ
അമ്മ തന്നെ ദിലീപിനെ സംഘടനയില്‍ നിന്നും മാറ്റിയിട്ടുണ്ട്. അപ്പോള്‍ ഇവര്‍ പിന്തുണച്ചോ. അന്ന് അവര്‍ സംഘടനയുമായി മുന്നോട്ട് വന്നു. കുറേ കുറ്റം പറഞ്ഞ് പോയി. ഇന്നവര്‍ ആ കൂട്ടായ്മയോടെ അവര്‍ മുന്നോട്ട് പോകുന്നുണ്ടോ ഈ വിഷയത്തിലെന്നും മറ്റ് സംഭവങ്ങള്‍ വരുമ്പോള്‍ പിന്നോട്ട് പോകുന്നുവെന്നും അനുശ്രീ പറയുന്നു. ഒരു കൂട്ടായ്മയാണെങ്കില്‍ അതില്‍ ഉറച്ച് നിന്ന് സത്യം കണ്ട് പിടിക്കട്ടെയെന്നും അനുശ്രീ പറയുന്നു.
പരാജയമാണെന്ന് പറയുന്നില്ല
എന്നാലതല്ല സംഭവിച്ചത്. ഇവര്‍ വന്ന് ഒരു സംഘടനയുണ്ടാക്കി, അത് അപ്പോഴത്തെ ഒരു ഇളക്കം. വനിതാ സംഘടന ഒരു പരാജയമാണ് എന്ന് താന്‍ പറയുന്നില്ല. എന്നാല്‍ ഒരു കാര്യത്തിന് വേണ്ടി മുന്നോട്ട് വന്നുവെങ്കില്‍ അതിന് വേണ്ടി തന്നെ ശക്തമായി നില്‍ക്കണം. എപ്പോള്‍ എല്ലാം കെട്ടടങ്ങിയെന്നും അനുശ്രീ പറയുന്നു. സിനിമയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണം എന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
ആവശ്യം വന്നാൽ പോകും
ഇനി എപ്പോഴെങ്കിലും അങ്ങനെ തോന്നുകയാണ് എങ്കില്‍ താന്‍ വനിതാ സംഘടനയോട് തന്നെയാണ് പറയുക. കാരണം സിനിമയിലെ സ്ത്രീകളെ പിന്തുണയ്ക്കുന്ന സംഘടന അവര്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് അവിടേക്ക് തന്നെ പോകാനേ പറ്റുകയുള്ളൂ. താനിത് വരെ അമ്മയിലും അംഗമല്ലെന്നും എന്നാല്‍ ഇനി അംഗത്വം എടുക്കാനുദ്ദേശിക്കുന്നുണ്ടെന്നും അനുശ്രീ വ്യക്തമാക്കുന്നു.
വീഡിയോ കാണാം
മീറ്റ് ദ എഡിറ്റേഴ്സിൽ അനുശ്രീ