ആദ്യ ദിനം ദിലീപിന് പാതി വിജയം.. നിർണായക തെളിവുകൾ കയ്യിലേക്ക്.. നടിയോട് കോടതിയുടെ ചോദ്യം!
Recommended Video
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഒരു വര്‍ഷത്തിനിപ്പുറം വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടക്കം മുഴുവന്‍ രേഖകളും ലഭിക്കാത്തത് കൊണ്ട് വിചാരണ നീട്ടിവെയ്ക്കണം എന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ബുധനാഴ്ച കേസിന്റെ വിചാരണ നടപടികള്‍ക്ക് തുടക്കമിട്ടത്.
എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകളെല്ലാം ദിലീപിന് നല്‍കാമെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ദൃശ്യങ്ങളുടെ കാര്യത്തില്‍ ഹൈക്കോടതിയാണ് തീരുമാനമെടുക്കുക.അതിനിടെ കുറ്റപത്രത്തിൽ പേര് ചേർക്കപ്പെട്ടതിന് ശേഷം ദിലീപും പൾസർ സുനിയും ആദ്യമായി കാണുന്നതിനും കോടതി മുറി വേദിയായി. എന്നാൽ ദിലീപ് അറിയാതെ പോലും സുനിയുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.
ദിലീപ് നേരിട്ട് ഹാജരായി
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് വിചാരണ നടപടികള്‍ തുടങ്ങുന്ന ദിവസം കോടതിയില്‍ എത്തില്ല എന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് അഭിഭാഷകന് മാത്രം ഹാജരായാലും മതി. സിനിമാ തിരക്കുകള്‍ മൂലം ഹാജരാകാന്‍ സാധിക്കില്ലെന്ന് കാട്ടി കേസ് അവധിക്കുള്ള അപേക്ഷ നല്‍കിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം കാറ്റില്‍ പറത്തി ബുധനാഴ്ച രാവിലെ പത്ത് മണിക്ക് തന്നെ ദിലീപ് വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തി. ദിലീപിനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിപി വിജേഷ്. വടിവാള്‍ സലിം, മേസ്തിരി സുനില്‍, വിഷ്ണു, പ്രദീപ്, ചാര്‍ളി തോമസ് എന്നിവരും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
സുനിയുമായി നേർക്ക് നേർ
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശേഷം ദിലീപും പള്‍സര്‍ സുനിയും ആദ്യമായി ഒരുമിച്ച് കാണുന്ന വേദി കൂടിയായി കോടതി മുറി മാറി. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ, ജീനിയര്‍ അഭിഭാഷകന് രാജു ജോസഫ് എന്നിവരും നടിയുടെ കേസിലെ പ്രതിപ്പട്ടികയിലുള്ളവരാണ്. എന്നാലിവര്‍ കോടതിയില്‍ ഹാജരായില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. എന്നാല്‍ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും മറ്റ് പ്രതികള്‍ക്കൊപ്പം നിര്‍ത്തരുത് എന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വിചാരണയ്ക്ക് തുടക്കമിട്ട ദിവസമായ ബുധനാഴ്ച കേസിലെ പ്രാരംഭ വാദത്തിനും കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനുമുള്ള തിയ്യതികള്‍ നിശ്ചയിക്കുക മാത്രമാണ് ചെയ്തത്.
ഒൻപതാമനായി ദിലീപ്
അഭിഭാഷകനായ രാമന്പിള്ളയ്ക്കൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. ദിലീപ് എത്തുന്നതിന് മുന്‍പ് തന്നെ പള്‍സര്‍ സുനി അടക്കമുള്ള കേസിലെ മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഖത്തോട് മുഖം നോക്കാതെയാണ് കോടതി മുറിക്കുള്ളില്‍ ദിലീപും പള്‍സര്‍ സുനിയും നിന്നത്. ദിലീപ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ നല്‍കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോടതി മുറിക്കുള്ളില്‍ പ്രതിക്കൂട്ടില്‍ ഒന്പതാമനായിട്ടാണ് ദിലീപ് നിന്നത്. പ്രതീക്കൂടിന് സമീപത്ത് തന്നെ സഹോദരന് അനൂപുമുണ്ടായിരുന്നു. സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പ്രതി ചാര്‍ളിയായിരുന്നു ദിലീപിന്റെ അടുത്ത് നിന്നത്. സുനി അടക്കമുള്ള കൂട്ടുപ്രതികളെ നോക്കാതെയാണ് ദിലീപ് കോടതി നടപടികളെ നേരിട്ടത്.
രേഖകൾ കൈമാറാം
ഈ മാസം 28നാണ് കേസ് ഇനി വീണ്ടും പരിഗണിക്കുക. കേസിലെ രേഖകള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. നടിയുടെ വൈദ്യപരിശോധനാഫലം ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രതിഭാഗത്തിന് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാമോ എന്ന കാര്യത്തില്‍ ഹൈക്കോടതിയാണ് വിധി പറയുക. ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്കുന്ന വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് അഭിപ്രായം തേടിയിരിക്കുകയാണ്. നേരത്തെ അങ്കമാലി കോടതിയില്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് നല്കിയ ഹര്‍ജിയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു.
എന്തിനാണ് സ്വന്തം വക്കീൽ
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഹാജരാകാന്‍ സ്വകാര്യ അഭിഷാകന് കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ എന്തിനാണ് നടിക്ക് സ്വന്തം അഭിഭാഷകനെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ പ്രോസിക്യൂട്ടറെ നടിയുടെ അഭിഭാഷകന് ആവശ്യമെങ്കില്‍ സഹായിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി വേണമെന്ന് നടി ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന ആവശ്യവും നടി ഉന്നയിച്ചു. രഹസ്യ വിചാരണ നടത്തണമെന്നും വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും നടി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നടിക്ക് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പുറമേ പ്രത്യേകം അഭിഭാഷകന് വരുന്നതിനെ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തു.
വിസ്താരം വൈകിയേക്കും
സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിട്ടുണ്ട് എന്നിരിക്കെ നടിക്ക് വേണ്ടി ഹാജരാകാന്‍ സ്വകാര്യ അഭിഭാഷകന് വക്കാലത്ത് നല്‍കിയതിനെയാണ് പ്രതിഭാഗം കോടതി മുറിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍ ചട്ടപ്രകാരം ഇരയായ വ്യക്തിക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പുറമേ സ്വന്തം അഭിഭാഷകനെ നിയമിക്കാവുന്നതാണ്. കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങിയെങ്കിലും വിസ്താരം വൈകിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യവേനല്‍ അവധിക്ക് ശേഷമാവും വിസ്താരം തുടങ്ങുക. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്ക് വേണ്ടി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് കുറ്റപത്രങ്ങളാണ് കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. ദിലീപടക്കം പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്.
അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധം നയിക്കേണ്ടത്.. വിജു കൃഷ്ണൻ സംസാരിക്കുന്നു
ബിജെപിക്ക് അപായമണി.. ലോക്സഭയിൽ അംഗബലം കുറയുന്നു.. പൊതുതെരഞ്ഞെടുപ്പിൽ വിയർക്കും!